നമുക്ക് പാര്‍ക്കാന്‍

കെ.കെ. ശ്രീരാജ്‌

വീടെന്ന സ്വപ്നത്തിന് കാക്കത്തൊള്ളായിരം സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കും ഓരോരുത്തര്‍ക്കും. മാറിക്കൊണ്ടിരിക്കുന്ന ഈ സങ്കല്‍പ്പങ്ങള്‍ക്ക് ഊടും പാവും നല്‍കിയിരിക്കുകയാണ് അന്താരാഷ്ട്ര ആര്‍ക്കിടെക്റ്റ് കൂട്ടം. കേരളത്തില്‍ നിര്‍മ്മിക്കുന്ന വീട് എങ്ങനെയൊക്കെ ആയിരിക്കണം എന്നതിന്റെ 7 മാതൃകകളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. തൃശ്ശൂരിലെ 8 സെന്റ് സ്ഥലമായിരുന്നു പരീക്ഷണശാല.



കേരളത്തിലെ എല്ലാ നന്മകളും ഒരു തുള്ളിപോലും ചോരാതെ വീടുകളിലേക്ക് ആവാഹിക്കാനായിരുന്നു ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തിയ വാസ്തുവിദ്യാവിദഗ്ധരുടെ ശ്രമം. ഒപ്പം ഇതേ നന്മകള്‍ തിന്മകളായി മാറുന്നത് ഒഴിവാക്കുകയും. കേരളത്തിലെ മര സമൃദ്ധി, മഴക്കാലങ്ങള്‍, കാറ്റ്, ചൂട്, ശബ്ദങ്ങള്‍, സാമൂഹിക പശ്ചാത്തലം തുടങ്ങി എല്ലാ കാര്യങ്ങളും നൂലിഴ പരിശോധിച്ചായിരുന്നു എല്ലാവരുടെയും വീടു നിര്‍മ്മാണം.

ഭൂമിയുടെ അവസ്ഥകളെ ശല്യപ്പെടുത്താതെ അതിനെ പരമാവധി ഉപയോഗപ്പെടുത്തി എങ്ങനെ വീടു നിര്‍മ്മിക്കാം എന്നാണവര്‍ പരീക്ഷിച്ചത്. ജെ.സി.ബി. ഉപയോഗിക്കേണ്ടാത്തതായിരുന്നു എല്ലാവരുടെയും മാതൃകകള്‍. ടീം നേതാക്കള്‍ക്കെല്ലാം മരങ്ങളോട് പ്രണയം തന്നെയായിരുന്നു.

സൈറ്റിലെ മരങ്ങള്‍ നിലനിര്‍ത്തുക മാത്രമല്ല അതിന്റെ തണല്‍ വീടിന് ആസ്വാദ്യകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മരങ്ങളെ പരമാവധി സംരക്ഷിച്ചുകൊണ്ടുവേണം എന്ന കാര്യത്തില്‍ എല്ലാ ആര്‍ക്കിടെക്റ്റുകളും ഒറ്റക്കെട്ടായിരുന്നു. ചൂടും ആര്‍ദ്രതയും ഉള്ള കേരള കാലാവസ്ഥയെ ഇവര്‍ വീടുകളിലേക്ക് ആവാഹിക്കുകയായിരുന്നു.സ്റ്റീല്‍ ഉപയോഗത്തെ എല്ലാവരും പ്രോത്സാഹിപ്പിച്ചു. വീണ്ടും ഉപയോഗിക്കാവുന്നതും താരതമ്യേന ചെലവു കുറവുള്ളതുമാണ് ഇതെന്നാണ് സ്റ്റീലിനെ ഇത്രത്തോളം ജനകീയമാക്കിയത്.

വീടിനു മുന്നില്‍ ചൂട് കുറയ്ക്കുന്നതിനായി സ്‌ക്രീനുകള്‍ സ്ഥാപിക്കുന്ന രീതിയും മിക്കവരും പിന്തുടര്‍ന്നു. മുള, മരം, ചിരട്ട തുടങ്ങിയവകൊണ്ടുള്ള സ്‌ക്രീനുകളാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. മഴയെയും ഇവര്‍ കാര്യമായാണ് എടുത്തത്.

മുളവീട്


ചൂടെന്ന ദോഷത്തെ മറികടക്കാനായി മുളകൊണ്ടുള്ള കര്‍ട്ടന്‍ വീടിനു ചുറ്റും ഇടുന്ന രീതി മുന്നോട്ടുവെച്ച മാതൃകയാണ് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജോയ് രാമചന്ദ്രന്‍ അവതരിപ്പിച്ചത്. വീട്ടുചുമരിന്റെ രണ്ടടി അകലെയാണ് ഇത്തരം കര്‍ട്ടനുകള്‍ ഇടേണ്ടത്.

ചൂടിനെയും നഗരത്തിന്റെ ശബ്ദ ശല്യത്തെയും നിയന്ത്രിക്കുകയും പച്ചപ്പിന്റെ സൗന്ദര്യത്തെ എടുത്തുകാണിക്കുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ അവലംബിച്ചത്.

കാറ്റിന്റെ ദിശയും മരങ്ങളുടെ തണലും എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചാണ് ഇത് തയ്യാറാക്കിയത്.

കൂട്ടുകുടുംബത്തിന്റെ വീട്


കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും മക്കളും എല്ലാം അടങ്ങുന്ന കുടുംബത്തിനുള്ള വീടുമാതൃകയാണ് അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശില്‍പ്പ റാനഡെയുടെ സംഘം നിര്‍മ്മിച്ചത്. മൂന്നു പ്രായ ഗ്രൂപ്പുകാര്‍ക്കും വേണ്ടി മൂന്നു തട്ടുകളിലായാണ് വീടിന്റെ മാതൃക. ആര്‍ക്കും പരസ്പരം ശല്യമില്ലാത്തരീതിയിലും തമ്മില്‍ ഇടപഴകാന്‍ സാധിക്കുന്ന രീതിയിലുമാണ് ഇതിന്റെ നിര്‍മ്മിതി. കേരളത്തിലെ ആളുകളുടെ സ്വഭാവം നോക്കി കിടപ്പുമുറികള്‍ അത്ര വിശാലമാകേണ്ടെന്നാണ് ഇവരുടെ കാഴ്ചപ്പാട്. ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുമാതൃകയില്‍ കിടപ്പുമുറികളില്‍ ഒരു കട്ടില്‍ ഇടാനുള്ള സ്ഥലം മാത്രം മതി. വീട്ടിലെ ഒത്തുകൂടലുകള്‍ കുറയുന്നു എന്ന പരാതിക്കും ഇത് പ്രതിവിധിയാകുന്നു. കിടപ്പുമുറികള്‍ ചെറുതാക്കുമ്പോള്‍ വീട്ടിലെ പൊതു സ്ഥലങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു.

75 ശതമാനവും റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ കൊണ്ടാണ് വീടുണ്ടാക്കുന്നത്. മരവും സ്റ്റീലും എല്ലാം ഇതിന് ധാരാളം ഉപയോഗിക്കുന്നു. ചിരട്ടകൊണ്ടുള്ള കര്‍ട്ടന്‍ എന്ന ആശയവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നു.

മഴമുറികള്‍ ഉള്ള വീട്


കേരളത്തിന്റെ എറ്റവും വലിയ അനുഗ്രഹമായ നീണ്ട മഴക്കാലത്തെ സൗന്ദര്യാത്മകമായി ഉപയോഗിക്കുന്ന വീടാണ് ബംഗ്ലാദേശ് ആര്‍ക്കിടെക്റ്റ് റഫീക്ക് അസമിന്റെ നേതൃത്വത്തിലുള്ള ടീം വരച്ചെടുത്തത്. എല്ലാ മുറികളിലും നിന്ന് മഴ ആസ്വദിക്കാന്‍ സാധിക്കണം.

കൂടാതെ മഴയ്ക്കായി മാത്രം ഒരു മുറിയും പണിതു അദ്ദേഹം. മഴയ്ക്കു മാത്രമല്ല കാറ്റിനും ഇലകള്‍ക്കും എല്ലാം പ്രത്യേക മുറികള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. കാറ്റിന്റെ മുറിയില്‍ എത്തിയാല്‍ കാറ്റു നിങ്ങളെ എതിരേല്‍ക്കും. ഇലകളുടെ മുറിയിലെത്തിയാല്‍ പുറത്തെ പച്ചപ്പുകാഴ്ചകള്‍ മനസ്സിനെ കുളിരണിയിക്കും.

മഴമുറി പഴയ വരാന്തയെയും നടുമുറ്റങ്ങളെയും എല്ലാം അനുസ്മരിപ്പിക്കും വിധമായിരുന്നു. ഇതുകൂടാതെ ചൂടെന്ന വെല്ലുവിളിയെ തടയാന്‍ കര്‍ട്ടന്‍ എന്ന സംവിധാനവും ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്നു. കേരളത്തിലെ സ്ഥലപരിമിതിക്കും ഇദ്ദേഹം മാര്‍ഗ്ഗങ്ങള്‍ പറയുന്നുണ്ട്. നിര്‍മ്മാണം കരുത്തുറ്റതാണെങ്കില്‍ മേല്‍ക്കൂര ചരിച്ചു പണിയണം എന്നില്ല. ചരിവില്ലാതെ പണിയുന്ന മേല്‍ക്കൂരകള്‍ക്കു മുകളില്‍ പൂന്തോട്ടവും പുല്‍ത്തകിടികളും വെച്ചുപിടിപ്പിക്കുകയും ചെയ്യാം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഹരിതജീവനത്തിനായി ഒരു സ്ഥാപനം തന്നെ നടത്തുകയാണിപ്പോള്‍.

ഇളക്കിമാറ്റാവുന്ന വീട്


നഗരത്തിന്റെ തിരക്കുകള്‍ക്കും പുതിയ ജീവിതരീതികള്‍ക്കും അനുസൃതമായി പെട്ടന്നു പൊളിക്കാവുന്ന വീടുമാതൃകയാണ് മലേഷ്യന്‍ ആര്‍ക്കിടെക്റ്റ് ആയ കെവിന്‍ലോ തയ്യാറാക്കിയത്. ടിന്‍ഷീറ്റുകളാണ് ഇതിന്റെ മേല്‍ക്കൂരയും മറ്റും. കേരളത്തില്‍ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ഉപയോഗിക്കുന്നതാണ് ടിന്‍ഷീറ്റുകള്‍ എന്നു കെവിന്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ വിവിധ രീതികളെക്കുറിച്ച് ഗവേഷണം തന്നെ നടത്തിയശേഷമാണ് ഇദ്ദേഹം ഈ മാതൃക അവതരിപ്പിച്ചത്.

പച്ചവീട്


പ്രകൃതിക്കും പച്ചപ്പിനും എല്ലാവരും പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും പച്ചപ്പിനെ അളവില്ലാതെ പ്രണയിക്കുന്ന വീടിന്റെ മാതൃകയാണ് മധുര പ്രേമതിലകെ എന്ന ശ്രീലങ്കന്‍ ആര്‍ക്കിടെക്റ്റ് മുന്നോട്ടുവെയ്ക്കുന്നത്. വീടിന്റെ പ്ലാന്‍ വരയ്ക്കുമ്പോള്‍ ആദ്യം വരയ്‌ക്കേണ്ടത് പ്ലോട്ടിലെ മരങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അകത്തും പുറത്തും പ്രത്യേകം തോട്ടങ്ങളും പച്ചപ്പുകളും നിരക്കുന്ന വീടു മാതൃകയാണ് ഇദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. മരത്തിന്റെ ഉയരവും എല്ലാം കണക്കാക്കി വീടിന്റെ പ്ലാന്‍ നിര്‍മ്മിക്കുന്ന രീതിയായിരുന്നു ഇത്. ചുറ്റും മുളകളും മറ്റും വച്ചുപിടിപ്പിച്ചുകൊണ്ടുള്ള വീടുമാതൃകയാണ് ഇവര്‍ അവതരിപ്പിച്ചത്.

ആത്മീയ ഗൃഹം


വീടെന്നാല്‍ ആത്മീയത മുറ്റിനില്‍ക്കുന്നതാകണം എന്നാണ് കാനഡ സ്വദേശിയായ ഡൊമനിക്ക് ഡ്യുബെയുടെ അഭിപ്രായം. അതിനനുസരിച്ച് തുറന്ന സ്ഥലങ്ങള്‍ക്കും മറ്റും പ്രാധാന്യം നല്‍കിയ മാതൃകയാണ് ഇദ്ദേഹം നിര്‍മ്മിച്ചത്. മതപരമായ ആത്മീയതയല്ലായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഉറങ്ങാനുള്ള സ്ഥലം മുഴുവന്‍ മുകളിലേക്കു മാറ്റുന്ന രീതിയാണ് ഇവര്‍ പിന്‍തുടര്‍ന്നത്. ഡ്യുബെയ്ക്കു സുഖമില്ലാത്തതിനാല്‍ ടീമിലെ അംഗങ്ങളാണ് മാതൃക അവതരിപ്പിച്ചത്. ചുമരുകള്‍ക്കു പകരം സ്‌ക്രീനുകളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള രീതിയായിരുന്നു ഇത്. കേരളത്തിലെ വീടുനിര്‍മ്മാണച്ചെലവ് ഇതിലൂടെ കുറയ്ക്കാം എന്നൊരു സാധ്യതയും ഈ രീതിയില്‍ ഉണ്ടായിരുന്നു.

വീട്ടിലെ അന്തരീക്ഷം സ്പിരിച്വല്‍ ആകണമെന്ന ആശയമാണ് ടീം മുന്നോട്ടുവെച്ചത്. യാതൊരു മതങ്ങളെയും ആശ്രയിക്കാത്ത ആത്മീയതയ്ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കിയത്. മരത്തെ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ വീടുമാതൃകയും പണിതിരിക്കുന്നത്.

പ്രകൃതിയുമായി സംവദിക്കുന്ന വീട്


പ്രകൃതിയുമായി സംവദിക്കുന്ന വീടുമാതൃക ഉണ്ടാക്കാന്‍ ഈ ശ്രമംകൊണ്ടു സാധിച്ചതായി രാജേഷ് രംഗനാഥന്‍ അഭിപ്രായപ്പെട്ടു. പ്ലോട്ടിലെ മരങ്ങളും മറ്റും പരമാവധി ഉപയോഗിക്കുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ ടീം വീടുമാതൃകകള്‍ പണിതത്. എല്‍ ഷേപ്പിലുള്ള പ്ലാനാണ് ഇവര്‍ അവതരിപ്പിച്ചത്. ലിവിങ് റൂമും ഡൈനിങ് റൂമുമെല്ലാം പുറത്തെ കാഴ്ചകളിലേക്കു തുറക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുകളില്‍ സ്റ്റീല്‍ മേല്‍ക്കൂര പണിയുന്നതിനെയും ഈ മാതൃക പിന്താങ്ങുന്നു. മഴയില്‍നിന്നും വീടിനെ രക്ഷിക്കാന്‍ ഇതിനാകും.

എട്ടുസെന്റ് ഭൂമി; അതിലെ മരങ്ങള്‍


പാലിയം റോഡിലെ 8 സെന്റ് ഭൂമിയായിരുന്നു ആര്‍ക്കിടെക്റ്റുകളുടെ പരീക്ഷണശാല. ഇതില്‍ നിറയെ മരങ്ങളും ഉണ്ടായിരുന്നു. ഇതില്‍ മൂന്ന് വന്‍മരങ്ങള്‍. മരങ്ങള്‍ പരമാവധി നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്നതായിരുന്നു ഇവരുടെ പരീക്ഷണം.



രണ്ടു പകലും മൂന്നു രാത്രിയും കൊണ്ടായിരുന്നു ഇവര്‍ ഇത്തരത്തിലുള്ള മാതൃകകള്‍ തയ്യാറാക്കിയത്. ഓരോ സംഘത്തിലും കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും വിദേശത്തുനിന്നുമെല്ലാമുള്ള ആര്‍ക്കിടെക്റ്റുകളാണ് ഉണ്ടായിരുന്നത്. കേരളത്തിലെ അവസ്ഥകളും മുന്‍ഗണനകളും എല്ലാം ചുരുങ്ങിയ ദിവസംകൊണ്ട് മനസ്സിലാക്കിയാണ് മാതൃകകള്‍ പണിതത്. ടീമുകള്‍ക്കുള്ളിലും ടീമുകള്‍ തമ്മിലും ചര്‍ച്ചകളും ഉണ്ടായിരുന്നു. ചിലര്‍ ടീമിലെ എല്ലാവരും ചേര്‍ന്ന് ഒരു മാതൃകയ്ക്കായി ശ്രമിച്ചപ്പോള്‍ ചില ടീമുകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് ശ്രമം നടത്തി പലതിലെയും നന്മകള്‍ സ്വീകരിക്കാന്‍ ശ്രമിച്ചു. നഗരത്തിലെ ബഹളവും ലഭിച്ച സ്ഥലത്തെ ഗ്രാമാന്തരീക്ഷവും എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍മ്മിതിയാണ് ഇവര്‍ നടത്തിയത്.

2500 സ്‌ക്വയര്‍ഫീറ്റാണ് വീടുകള്‍ക്ക് പരമാവധി വിസ്തൃതിയായി നല്‍കിയിരുന്നത്. കാര്‍ പാര്‍ക്കിങ്, അടുക്കള, ലിവിങ് റൂം, ഡൈനിങ് ഹാള്‍ തുടങ്ങിയ നിരവധി സ്ഥലങ്ങള്‍ വേണമെന്നു നിര്‍ദേശിച്ചിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ നേതൃത്വത്തില്‍ റെസിഡന്‍സ് നെസ്റ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.


TRENDS
RELATED ARTICLES
e-MAGAZINE

 ©  Copyright Mathrubhumi 2013. All rights reserved.