തീം ടൂറിസം - ഓഫ് ട്രാക്ക്‌

തിരശ്ശീലയില്‍ തീരുന്നില്ല

Posted on: 08 Sep 2012

Text: Santhosh Kumar Kana

 




സഹപ്രവര്‍ത്തകനായ രാജ്യോദയ മൈനാലിയാണ് അസ്റ്റോറിയ ഹോട്ടലിന്റെ കൂടുതല്‍ വിവരം തന്നത്. എന്റെ ജോലി സ്ഥലത്തുനിന്നും 5മിനിട്ടുപോലും നടക്കേണ്ട ദൂരമില്ല. ഒരു വൈകുന്നേരം കൂടെ ജോലി ചെയ്യുന്ന അദ്ധ്യാപകന്‍ ശ്രീ നാരായണ ദാസുമായി, ഹോട്ടല്‍ ഷാംഗ്രീലയുടെ അടുത്തുള്ള ഗലിയിലൂടെ നടന്നു. 'കുട്ടിമാമ'യുടെ വീട്ടിലേക്ക്. അത് ഇന്ന് ഹോട്ടലല്ല സ്‌ക്കൂളാണ്. സെക്യൂരിറ്റി ഗാര്‍ഡിനോട് അഭ്യര്‍ത്ഥിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക്.. ഒരു നിമിഷം 'കുട്ടിമാമാ' എന്നു ഞാന്‍ വിളിച്ചുവോ?! വീടിന്റെ അകം പോയി കണ്ടു. ഈ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ദാസ് സര്‍ സന്‍മനസ്സ് കാണിച്ചു. വര്‍ഷങ്ങളായുള്ള സ്വപ്നസാക്ഷാത്ക്കാരം!

ആ വീടിന്റെ വീഡിയോ യൂറ്റിയുബില്‍ കൂട്ടിമാമയുടെ വീടെന്ന പേരില്‍ ഞാന്‍ വഴി സ്ഥാനം പിടിച്ചു. ഇന്നു എംബസിക്കകത്തു വരുന്ന എന്നെപ്പോലെ സിനിമാ ഭ്രാന്തുള്ള പലരും ആ വീടന്വേഷിക്കുന്നത് എന്നോടാണെന്ന ചാരിതാര്‍ത്ഥ്യമുണ്ട്.


സ്വയംഭൂവിലെ ബുദ്ധസ്തൂപത്തിലേക്ക് പടി കയറിപോകുന്ന വഴിയാണ് 'യോദ്ധ'യിലെയൊരു പ്രധാന ലൊക്കേഷന്‍. ജഗതിയും, മോഹന്‍ലാലും ചേര്‍ന്നുള്ള ഹാസ്യരംഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം. ഉണ്ണിക്കുട്ടന്‍ 'അക്കോസോട്ടോ' എന്ന കുട്ടിയെപ്പോലെ തല മുണ്ഡനം ചെയ്ത പല ബുദ്ധ സന്യാസിമാരെയും സ്വയംഭൂവില്‍ ധാരാളം കാണാന്‍ കഴിഞ്ഞു. ഉണ്ണിക്കുട്ടന്‍ ഇന്നെവിടെയായിരിക്കും? അവന്‍ ആരായിരിക്കും?

'യോദ്ധ'യില്‍ മോഹന്‍ലാല്‍ ധരിക്കുന്ന വസ്ത്രം അന്വേഷിച്ചായിരുന്നു പിന്നീടുള്ള യാത്രകള്‍. ആ വസ്ത്രത്തിന്റെ പേരറിയില്ലാ എന്നതുകൊണ്ടുതന്നെ എന്നെ സഹായിക്കാന്‍ പല കച്ചവടക്കാര്‍ക്കും കഴിഞ്ഞില്ല. അങ്ങനെയൊരിക്കല്‍ ഷാംഗ്രീലയ്ക്കു തൊട്ടുമുന്നിലുള്ള വസ്ത്രക്കടകളിലൊന്നില്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കടക്കാരന്‍ പക്കലുള്ള പലതരം വസ്ത്രങ്ങള്‍ കാണിച്ചുതന്നു. ഇല്ല, അതുമാത്രം കണ്ടില്ല.

ഞാന്‍ ഒന്നുകൂടി വിശദീകരിച്ചപ്പോള്‍ അദ്ദേഹം ഒരു പഴയ പായ്ക്കറ്റ് തുറന്ന് മുന്നില്‍ വച്ചു. അതാ മോഹന്‍ലാല്‍ ധരിച്ച വസ്ത്രം!! അതേ ഡിസൈന്‍!! എനിക്ക് സന്തോഷം അട്ക്കാനായില്ല. 'ഇതാണോ നിങ്ങളന്വേഷിച്ചത്? ഇത് ബട്ടര്‍ഫ്ലൈ ജാക്കറ്റ്. ഇപ്പോള്‍ ഇതുണ്ടാക്കുന്നില്ല. പത്തിരുപത് വര്‍ഷം മുമ്പുള്ള ഫാഷനാണ്'. ഉടനെ ഞാനത് ധരിച്ചുനോക്കി. ഫാഷന്‍മാത്രമല്ല, അദ്ദേഹത്തിന്റെ പക്കലും അത് ഇരുപത് വര്‍ഷമായി എന്നെനിക്കു മനസ്സിലായി. സ്റ്റോക്കില്‍ 3 ബട്ടര്‍ഫ്ലൈ ജാക്കറ്റ് മാത്രമേ ആ കടയിലുള്ളൂ. മൂന്നും അപ്പോള്‍തന്നെ ഞാന്‍ കൈക്കലാക്കി. അവിചാരിതമായ ഒരു സ്വപ്ന സാക്ഷാത്കാരം! മൂന്നിനെയും അലക്കി കുട്ടപ്പനാക്കിയെടുക്കാന്‍ ഒരു ഡെറ്റോള്‍ ബോട്ടില്‍ മുഴുവന്‍ കൂട്ടുപിടിച്ചു.

സായാഹ്ന യാത്രകളില്‍ ഹോട്ടല്‍ ഗാംഗ്‌ജോംഗിനടുത്തുള്ള തുണിക്കടയിലെ സുഹൃത്ത് 'രൂപക്കു'മായി അല്‍പ്പനേരം ചിലവഴിച്ചപ്പോഴാണ് മറ്റൊരന്വോഷണത്തിന് തിരികൊളുത്തുന്നത്. ഞാന്‍ ധരിച്ച ബട്ടര്‍ഫ്ലൈ ജാക്കറ്റ് കണ്ടയുടന്‍ രൂപക്ക് പറഞ്ഞു യോദ്ധയില്‍ മോഹന്‍ലാല്‍ ധരിച്ച വസ്ത്രമെന്ന്. ഞാന്‍ അതിശയിച്ചുപോയി. ഒരു നേപ്പാളിക്ക് എന്റെ നാടിനെയും, മോഹന്‍ലാലിനേയും അിറയാം.. അവിശ്വസനീയം തന്നെ! രൂപക്ക് കുറച്ചുകാലം ഖത്തറില്‍ ജോലിചെയ്തിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന മലയാളി സുഹൃത്തുക്കളിലൂടെ കേരളത്തേയും, മലയാള സിനിമയെയും, ഭാഷയെയും അടുത്തറിയാന്‍ അവനു കഴിഞ്ഞു. 'യോദ്ധ'യെ പറ്റി സംസാരിച്ചപ്പോള്‍ 'അക്കോസോട്ടോ'യെപ്പറ്റി ഞാന്‍ ആരാഞ്ഞു. ഏതെങ്കിലും ബുദ്ധിസ്റ്റ് മൊണാസ്റ്ററിയിലെ കുട്ടിയായിരിക്കുമെന്ന് രൂപക്ക് ഉറപ്പിച്ചു പറഞ്ഞു. ആ സിനിമയെ പറ്റി കൂടുതല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ അതില്‍ ആ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഒരു കരാട്ടേക്കാരനിലെത്തി. അത് യുബരാജ് ലാമയാണെന്നുമറിഞ്ഞു. ഉടന്‍ ഞാനോര്‍ത്തു, ആ സിനിമ തുടങ്ങുമ്പോള്‍ 'Thanks to Yubaraj Lama' എന്നെഴുതികാണിക്കുന്നുണ്ട്. മോഹന്‍ലാലിനെ ആയുധമുറകള്‍ പഠിപ്പിക്കുന്ന വൃദ്ധന്‍ 'ഗോപാല്‍ ഭൂട്ടാനി'യാണെന്നും രൂപക്ക് വിശദീകരിച്ചു.

വീട്ടിലെത്തി ആദ്യം ചെയ്തത് ഇന്റെര്‍നെറ്റില്‍ യുബരാജ് ലാമയെത്തേടിയതാണ്. ശരിയാണ്, അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് കണ്ടു. അതേ കണ്ണുകള്‍, പക്ഷേ അല്‍പ്പം തടിച്ച മുഖം. നീണ്ടമുടിയില്ല. അദ്ദേഹത്തിന്റെ Facebook Account കണ്ടുപിടിച്ചു. ഒരു ാലമൈഴല അയച്ചു. പെട്ടന്നാണ് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ ചിത്രം കൂടികണ്ടത്. അത് മകനാണെന്നും, പേര് സിദ്ധാര്‍ത്ഥ് ലാമയാണെന്നും വായിച്ച് മനസ്സിലായി. 'യോദ്ധ'യില്‍ അഭിനയിച്ച കുട്ടിയുടെ പേര് മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ആണെന്ന് ഞാന്‍ ഓര്‍ത്തെടുത്തു. സിദ്ധാര്‍ത്ഥ് ലാമയുടെ Facebook Account സന്ദര്‍ശിച്ചു. ആ കണ്ണുകള്‍ അക്കോസോട്ടോയുടേത് തന്നെയല്ലേ? എന്റെ സംശയം എന്നെ സത്യമറിയാന്‍ അസ്വസ്ഥനാക്കി. അപ്പോഴാണ് ആ സിനിമയുടെ സംവിധായകന്‍ സംഗീത്ശിവനെ Facebook ല്‍ തേടിയാലോ എന്ന ചിന്ത ഉദിക്കുകയും, അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തത്. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിനെ എന്റെ സംശയം അറിയിച്ചു. അല്‍പ്പനേരത്തിനുള്ളില്‍ എന്റെ സംശയം ശരിവെച്ചുള്ള അദ്ദേഹത്തിന്റെ മറുപടികണ്ടു. കംപ്യൂട്ടറിലെ കീസ് പിയാനോ കീസ് ആയി. പിന്നെ മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉച്ചസ്ഥായിലുള്ള സംഗീതം…..

സംഗീത് ശിവന്‍ കൂട്ടിച്ചേര്‍ത്തു - യുബരാജ് ലാമയെയും, സിദ്ധാര്‍ത്ഥിനേയും വര്‍ഷങ്ങളായി ഞാനും അന്വേഷിക്കുകയാണെന്നും ബന്ധപ്പെടാനുള്ള വഴി പറഞ്ഞു കൊടുക്കണമെന്നും. അദ്ദേഹത്തിന്റെ 'യോദ്ധ'യുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തില്‍ സംഭവിച്ച മാസ്മരിക സംഭവങ്ങള്‍ വിവരിച്ചു. 'യോദ്ധ' വീടിന്റെ വീഡിയോ link ഉം Butterfly Jacket ധരിച്ച എന്റെ photo യും അയച്ചുകൊടുത്തു. തന്റെ സിനിമയ്ക്ക് ഇത്രയും crazy ആയിട്ടുള്ള ഒരാരാധകനുണ്ടെന്ന് താനറിഞ്ഞില്ലയെന്നദ്ദേഹം സന്തോഷത്തോടെ അറിയിച്ചു. യുബരാജ് ലാമയുടെ വെബ്‌സൈറ്റും മകന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഞാനയച്ചുകൊടുത്തു. പിറ്റേ ദിവസം Twitterല്‍ സംഗീത് ശിവന്‍ ചിലച്ചു. ഞാന്‍ എന്റെ ബ്‌ളോഗില്‍ 'Eureka….i found Akosoto' എന്നെഴുതി.

അത്ഭുതങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ എല്ലാത്തിനും ഒരു നിമിത്തം മാത്രമാകുന്നു. ശ്രീ കൈലാഷ് നാഥ് അയ്യരെ ഈ കഥകള്‍ അിറയിച്ചപ്പോള്‍ അദ്ദേഹം സിദ്ധാര്‍ത്ഥ് ലാമയെ ബന്ധപ്പെട്ടു appointmetഉം വാങ്ങി.

അങ്ങിനെ ഹബീബിന്റെ ബൈക്ക് തിരക്കുപിടിച്ച Durbar Marg ലൂടെയും, മക്കന്‍തോളയിലൂടെയും ആവേശത്തോടെ കുതിച്ചു. സാനോ പശുപതിക്കടുത്ത് കാത്ത് നിന്ന കൈലാഷ്ജിയുടെ കൂടെ അദ്ദേഹത്തിന്റെ കാറില്‍ നമ്മള്‍ ത്രിപുരേശ്വറിലെ National Sports Council -ലിന്റെ ഓഫീസിലെത്തി. വഴിയില്‍ വച്ച് ജയരാജേട്ടനെയും (ജയരാജ് മേനോന്‍) കൂട്ടി. Sports Council ലെ ഒന്നാം നിലയിലെ ഒരു പൊടിപിടിച്ച cubicle ല്‍ അതാ ഇരിക്കുന്നു 'അക്കോസോട്ടോ'!!! ഞാന്‍ ധരിച്ചിരുന്ന ബട്ടര്‍ഫ്ലൈ ജാക്കറ്റ് അവന്റെ കണ്ണുകളെ ഉദ്ദീപ്തമാക്കി. ഞങ്ങള്‍ കെട്ടിപ്പുണര്‍ന്നു. ഞാന്‍ ചോദിച്ചു, 'ഈ വസ്ത്രം വര്‍ഷങ്ങള്‍ക്ക്മുന്‍മ്പ് ആരാണ് ധരിച്ചതെന്നോര്‍മയുണ്ടോ….?'

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരശ്ശീലയില്‍ കണ്ട കുട്ടിയുടെ അതേ ലജ്ജയോടെയുള്ള ചിരിയോടെ അവന്‍ പറഞ്ഞു, 'മോഹന്‍ലാല്‍'. അടുത്തമുറിയിലേക്കിരിക്കാന്‍ പറഞ്ഞു. യുബരാജ് ലാമയുടെ ഓഫീസ്മുറി. ചുവരില്‍ പല പ്രമുഖ വ്യക്തികളുടെയും ഫോട്ടോസ്. ഞങ്ങള്‍ മൂന്നുപേരും റൂമിന്റെ വലതുഭാഗത്ത് വച്ച ടേബിളിനുചുറ്റും ഇരുന്നു. തികച്ചും അപ്രതീക്ഷിതമായി യുബരാജ് ലാമ അകത്തുവന്നു. കൂടെ സിദ്ധാര്‍ത്ഥും. 'യോദ്ധ' കാലങ്ങള്‍ ഇരുവരും പങ്കുവെച്ചു, ഫോട്ടോയ്ക്കവേണ്ടി രണ്ടുപേരും നമ്മുടെ കൂടെ നിന്നു. ചായകുടിച്ചു പിരിയിമ്പോള്‍ മനസ്സ് നിറയെ 'യോദ്ധ'യില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാഠ്മണ്ഡുവിലേക്ക് വരുത്തുന്ന ഒരു അദൃശ്യശക്തിയുടെ സാന്നിധ്യത്തെയാണ് ഞാനോര്‍ത്തത്. എന്നിലൂടെ സഫലമായത് എന്റെ മാത്രമല്ല, പലരുടേയും സ്വപ്നങ്ങളാണ്. എന്നിലൂടെ കൂറേ ആഴ്ച്ചകളായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ശുഭപര്യവസാനം പോലെ. ആര്‍ക്കറിയാം ആഗ്രഹങ്ങളെ കൈപിടിച്ച് നയിച്ച് ലക്ഷ്യത്തിലേക്കെത്തിക്കുന്ന ആ അദൃശ്യ ശക്തി ഇനി എന്തെല്ലാം വിസ്മയങ്ങളാണ് കരുതി വച്ചിരിക്കുന്നത്?




Go to Pages »
1 | 2|
TAGS:
NEPAL  |  KATHMANDU  |  SIDARTHLAMA  |  MOHANLAL  |  YODHA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/