
കാട്ടിലെ പെണ്‍കുട്ടി
Posted on: 02 Nov 2012
Text:R L Harilal / Photos: N M Pradeep

ഞങ്ങള്‍ ഒരു ചെറിയ ട്രക്കിങ്ങിനൊരുങ്ങി. ''ലാന്‍ഡ് ലോര്‍ഡ് ബാംഗ്ലൂരില്‍ നിന്നും എത്തിയിട്ടുണ്ട്, നിങ്ങളെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്'' ഒരുക്കങ്ങള്‍ക്കിടെ ഒരു ഫോണിനു ചെവിയോര്‍ത്ത് വസുധ വിളിച്ചു പറഞ്ഞു. കേരള രജിസ്ട്രേഷനുള്ള വണ്ടി ഗേറ്റിനു പുറത്തു നിര്‍ത്തിയതു കണ്ടു ഉടമ വിളിച്ചതാണ്. എസ്റ്റേറ്റ് ഉടമ സഹൃദയനും സരസനുമായ ഡോ. കൃഷ്ണകുമാര്‍ മാണിക്കത്താണ്. കൊച്ചി രാജകുടുംബാംഗം. കല്ലട്ടി കുന്നിനെ പൊതിയുന്ന 350 ഏക്കര്‍ എസ്റ്റേറ്റ് അദ്ദേഹത്തിന്റെതാണ്. എസ്റ്റേറ്റിനെ കാടാവാന്‍ വിട്ടിരിക്കുകയാണദ്ദേഹം. തികഞ്ഞ പ്രകൃതി സ്നേഹി. ''ചായയും കാപ്പിയും കൃഷിയുമൊന്നും വേണ്ട, അരുവികളും കിളികളുമൊക്കെ വരട്ടെ''. ആരും എളുപ്പമെടുക്കാന്‍ മടിക്കുന്ന ഈ തീരുമാനത്തിനു പിന്നില്‍ വസുധയുടെ സ്വാധീനമുണ്ടാവണം. ഹണ്ടിങ്ങ് ലോഡ്ജില്‍ നിന്ന് രണ്ടു മൂന്നു ഫര്‍ലോങ്ങ് അകലെയുള്ള ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. ഭാര്യ ജപ്പാന്‍കാരിയാണ്. മക്കളില്ല. കല്ലട്ടികുന്നിലുള്ള ബംഗ്ലാവ് ഒരു ചരിത്ര മ്യൂസിയമാണ്. ലന്തക്കാര്‍ നിര്‍മ്മിച്ച അപൂര്‍വ മേശകളും കസേരകളും, പാലിയത്തച്ചന് മെക്കോളെയെ വെട്ടിയ വാള്, ജപ്പാനീസ് സമുറായ്കളുടെ കതാന വാള്, തിട്ടൂരങ്ങള്‍, താക്കോലുകള്‍, അങ്ങനെ അങ്ങനെ. കാട്ടിനുള്ളില്‍ ഒരു മ്യൂസിയം. തീര്‍പ്പും അപ്രതീക്ഷിതവും അപൂര്‍വവുമായ ഒരു കാഴ്ച്ച. മാണിക്കത്ത് വര്‍ഷത്തില്‍ ഏറെയും ജപ്പാനിലും ബാഗ്ലൂരിലുമാണുണ്ടാവുക. രണ്ടാഴ്ച്ചക്കാലം കല്ലട്ടിയിലെ എസ്റ്റേറ്റിലുമുണ്ടാവും. ജപ്പാന്റെ സഹായത്തോടെ ബാംഗ്ലൂരിലെ മദ്ദൂരിലും ജപ്പാനിലെ ഷിയോഹാമയിലും അദ്ദേഹം ഹാപ്പി വാലി എന്ന കുട്ടികളുടെ ഗ്രാമം നടത്തുന്നു.
സംഭവബഹുലമായ കൂടിക്കാഴ്ച്ചക്കു ശേഷം ഞങ്ങള്‍ ട്രക്കിങ്ങ് ആരംഭിച്ചു. കല്ലട്ടിയിലെ പെണ്‍കടുവ വന്നിരിക്കാറുള്ള ''അമേരിക്കന്‍ ഫെയ്സ്'' എന്ന റെഡ് ഇന്ത്യന്‍ മുഖമുള്ള വലിയ പാറയുടെ ചെരിവിലൂടെ ഞങ്ങള്‍ പ്രയാണം തുടങ്ങി. കല്ലട്ടി വെള്ളച്ചാട്ടത്തിനു ചുറ്റിലുമുള്ള കാടാണു ലക്ഷ്യം. കയറ്റങ്ങള്‍ കയറിക്കയറി ശ്വാസമെടുക്കാന്‍ ശ്രമിച്ച് തളര്‍ന്ന്, ഒരു വലിയ ഇറക്കത്തിനു മുന്നില്‍ ഞങ്ങള്‍ പരുങ്ങി നിന്നു. കാണുന്ന എല്ലാത്തിനോടും സംസാരിച്ച്, സുല്‍ത്താനെ നിയന്ത്രിച്ച്, ക്യാമറ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആയുധം പോലെ തയ്യാറാക്കിവെച്ച് ചുറുചുറുക്കോടെ വസുധ കയറ്റം ഇറങ്ങിത്തുടങ്ങി.