വേട്ടനിലങ്ങളുടെ പകര്ത്തു ചിത്രങ്ങള്‍
Posted on: 17 Aug 2012
Text: K. Navaneeth / Photos: Vijesh Vallikkunnu, K. Navaneeth, Jolly K.V, Naveen lal P
|
|
Photo: Naveen Lal P |
ചില കാടുകള്‍ നമ്മെ മാടിവിളിക്കും.....
മനസില്‍ യാത്രയുടെ റോഡുവെട്ടിയിട്ടിരിക്കുന്നവര്‍ക്ക്
ഒരിക്കലും ആവിളി കേള്‍ക്കാതിരിക്കാനാവില്ല.....
അത്തരമൊരുവിളിയായിരുന്നു നാഗര്ഹൊളെയുടേത്.....
ഒരുനാള്‍ മൈസൂര്‍ രാജാക്കന്മാര് വേട്ടയാടി രസിച്ച വനഭൂമി.
ഇന്ന് വന്യമൃഗങ്ങളെയൊളിപ്പിച്ച്, ആ കാട് വിളിക്കുന്നു.വരൂ...
ഒന്നുവന്ന് കണ്ടുപോകൂ......
ഒരുയാത്രക്കുവേണ്ടകാര്യങ്ങള് 'യാത്ര' പറഞ്ഞുതന്നിരുന്നു, അതൊരുക്കി. ഡിക്കിയില്‍ വിവിധലെന്സുകളുള്ള ക്യാമറ ഇളകാതെ ഭദ്രമാക്കിവെച്ചു. ഇന്നൊവ ഫസ്റ്റ്ഗിയറിലിടുമ്പോള്, താമരശ്ശേരി ചുരം താണ്ടി മാനന്തവാടി വഴി നാഗര്‍ഹൊളെയിലേക്കുള്ള 150 കിലോമീറ്റര്‍ ദൂരമാണ് ഞങ്ങള്‍ നാലുപേരുടെ മനസിലും വണ്ടിയുടെ മീറ്ററിലും.
11 മണിക്കാണ് കോഴിക്കോട്ടുനിന്ന് യാത്ര തുടങ്ങിയത്.താമരശ്ശേരി ചുരംകയറി വൈത്തിരിവഴി ഇന്ത്യയിലെ ഏറ്റവും വലിയ 'മണ്ണണ'യായ ബാണാസുരസാഗര്‍ അണക്കെട്ടുള്ള പടിഞ്ഞാറത്തറയും പിന്നിട്ട് മാനന്തവാടിയിലെത്തി. സമയം മുന്നുമണി. കാട്ടിക്കുളം-കുട്ട വഴി മൈസൂര്‍ റോഡിലൂടെയാണിനിയാത്ര....തോല്പ്പെട്ടിവന്യജീവിസങ്കേതത്തിലൂടെയായതിനാല് കാട്ടുമൃഗങ്ങളെ കണ്ടേക്കാം. അതിനായി ക്യാമറക്കണ്ണുകള്‍ ഞങ്ങള്‍ തുറന്നുവച്ചു.
|
|
Photo: K Navaneeth |
ഘോരവനമാണ് ഇരുവശത്തും. ഏതുനിമിഷവും പ്രത്യക്ഷപ്പെടാവുന്ന ഒരു കാട്ടുമൃഗത്തെ കാത്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആദ്യം കനിഞ്ഞത് കാട്ടുകോഴികള്‍. റോഡില്‍ പൊഴിഞ്ഞുവീണ മുളയരി സാപ്പിടുകയാണ്. ഒരു പൂവനും പിടയും. കാറ് കണ്ടിട്ടും പേടിയില്ല. റോഡിന്റെ പാശ്ചാത്തലത്തില്‍ അവയുടെ ചിത്രങ്ങള്‍ പകര്‍ത്തി, യാത്ര തുടര്‍ന്നു. ഒരുപാട് പുള്ളിമാന്‍ കൂട്ടങ്ങള്‍ റോഡ് മുറിച്ച് കടന്നുപോയി. ക്യാമറക്ക് പോസ് ചെയ്യാന്‍ അവര്‍ക്കും വലിയ നാണമൊന്നും കണ്ടില്ല. മുള പൊട്ടിക്കുന്ന ശബ്ദവും ആനച്ചൂരും കാറ്റിനൊപ്പമെത്തി. പെെട്ടന്ന് പൊന്തക്കാടിന്റെ മറവില്‍ നിന്ന് ഒരു ഊക്കന്‍ കാട്ടുപോത്ത് റോഡിലേക്കിറങ്ങി. ആനയെ പകര്‍ത്താന്‍ കൊതിച്ച ക്യാമറകള്‍ ആര്‍ത്തിയോടെ പലതവണ ചിലച്ചു. വെള്ള സോക്സിട്ട കാലുകള്‍ സാവധാനം ചലിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ 'വന്യ കന്നുകാലി' (Wild cattle) ഞങ്ങളുടെ മുന്നിലൂടെ കാട് കയറിപ്പോയി....
രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്ക്, നാഗര്‍ഹോളെ എന്നെഴുതിയ ബോര്‍ഡില്‍ ഒരു കടുവയിരിക്കുന്നു ചെക്ക്പോസ്റ്റിലിരിക്കുന്ന ഗാര്‍ഡിനും ചിത്രത്തിലെ കടുവയ്ക്കും ഒരേ രൂപഭാവം. വണ്ടിനമ്പറും മറ്റും എഴുതിക്കൊടുത്തശേഷം അയാള്‍ വളരെ പ്രയാസപ്പെട്ട് ഗേറ്റ് തുറന്നു തന്നു. ഇനി വനത്തിലൂടെ അഞ്ച്് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കര്‍ണാടക വനം വകുപ്പിന്റെ ഓഫീസ് എത്തും.
സമയം 4.30. അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂര്‍ സമയമുണ്ട്. യാത്ര പരമാവധി പതുക്കെയായി. നാല് ജോഡി കണ്ണുകള്‍ കാറിനിരുവശത്തുമുള്ള വനം 'സ്കാന്‍' ചെയ്യുന്നുണ്ടായിരുന്നു. പക്ഷികളുടെ പറുദീസയായിരുന്നു അവിടം. വിവിധ തരം പക്ഷികള്‍ ഞങ്ങളുടെ ക്യാമറയില്‍ 'കൂടുകൂട്ടി'...
|
|
Photo: K Navaneeth |
പെട്ടെന്ന് താഴ്ന്ന് പറന്ന ഒരു കാട്ടുപരുന്ത് (Serpent Eagle) അടിക്കാട്ടില്‍ നിന്ന് ഒരു ഓന്തിനെ വേട്ടയായി റോഡരികിലെ ഒരു മരക്കൊമ്പില്‍ ചെന്നിരുന്നു. വളരെ പതുക്കെ പോകുന്ന കാറില്‍ നിന്ന് ക്യാമറ പുറത്തേക്കിട്ട് ആ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ഒരു ജീപ്പ് പാഞ്ഞുവന്നു ബ്രേക്കിട്ടു. പരുന്ത് പറന്ന് പോയി. കര്‍ണാടക വനം വകുപ്പിന്റെ ജീപ്പാണ് വന്നത്. കാക്കിപാന്റും കള്ളിഷര്‍ട്ടും ധരിച്ച ഒരാള്‍ ജീപ്പില്‍ നിന്നിറങ്ങി. വനത്തില്‍ വണ്ടിനിര്‍ത്താന്‍ പാടില്ലെന്നറിയില്ലേ...ഫോട്ടോയെടുക്കാന്‍ അനുവാദം എടുത്തിട്ടുണ്ടോ.. എന്നും മറ്റും അയാള്‍ ഇംഗഌഷില്‍ വിരട്ടാന്‍ തുടങ്ങി. സഫാരിക്ക് വന്നതാണെന്നും കാട്ടില്‍ വണ്ടിനിര്‍ത്താതെ പതുക്കെ പോവുക മാത്രമാണ് ചെയ്തതെന്നും മറ്റും ഡ്രൈവിങ് സീറ്റിലിരിക്കുന്ന സുഹൃത്ത് വിശദീകരിച്ചു. അതും തമിഴില്‍. കന്നടക്കാരനോട് മുറിതമിഴില്‍ സംസാരിക്കുന്ന മലയാളിയുടെ നിസ്സഹായാവസ്ഥ കണ്ടിട്ടാവണം അയാള്‍ വന്ന ജീപ്പില്‍ കയറിപ്പോയി.
സഫാരിയുടെ ടിക്കറ്റ് കൗണ്ടറില്‍ തീരെ തിരക്കില്ല. തലയൊന്നിന് 300 രൂപ വെച്ച് 1200 രൂപ അടച്ച് ഞങ്ങള്‍ കാത്തിരുന്നു. അവസാനത്തെ സഫാരിയായതുകൊണ്ടാണെന്ന് തോന്നുന്നു വണ്ടിയില്‍ ഞങ്ങളെ കൂടാതെ മറ്റ് നാല് പേര് മാത്രം. ചില്ല് ജാലകങ്ങളുള്ള ഒരു പച്ചവാന് ആണ് സഫാരി വണ്ടി.
കൃത്യം അഞ്ച് മണിക്ക് തന്നെ ഞങ്ങള്‍ കാട്ടില്‍ കയറി. ഡ്രൈവര്‍ വഴിയരികിലെ മരത്തിലേക്ക് കൈചൂണ്ടി. ചുവന്നതലപ്പാവുള്ള ഒരു സുന്ദരന്‍ മരം കൊത്തി. (white bellied wood pecker) സൂം ലെന്‍സിന്റെ റേഞ്ചില്‍ തന്നെ. എല്ലാവരും അവസരം മുതലാക്കി. വണ്ടി എടുക്കേണ്ടിവന്നില്ല. അതിന് മുന്‍പ് ഡ്രൈവര്‍ വീണ്ടും കൈ ചൂണ്ടി. മുളങ്കൂട്ടത്തിനടുത്ത് കീരി ഉണ്ടത്രെ..നേരിട്ട് കണ്ടപ്പോള്‍ മനസിലായി വെറും കീരിയല്ല, 'ചെങ്കീരി' ചുവന്ന രോമവും കറുത്ത വാലറ്റവുമുള്ള നല്ല അസ്സല് കാട്ടുവാസി. വനയാത്രയില്‍ ചെങ്കീരിയെ കാണുന്നത് നല്ല ലക്ഷണമാണെന്ന് തിരുനെല്ലിയിലെ ഫോറസ്റ്റ് ഗാര്‍ഡ് പ്രശാന്ത് പറയാറുള്ളത് ഓര്മ വന്നു. ചെങ്കീരിയെ കണികണ്ടാല്‍ അന്ന് ഇഷ്ടംപോലെ കാട്ടുമൃഗങ്ങളെ കാണാന്‍ കിട്ടുമത്രെ.
ആ കാട്ടുവിശ്വാസം ഞങ്ങളെ സബന്ധിച്ചിടത്തോളം സത്യമായി. പിന്നീടുള്ള യാത്രയില്‍ പുള്ളിമാനുകളുടെ വലിയ പറ്റങ്ങള്‍ മേഞ്ഞ് നടന്നു. പുല്മേട്ടില് സാമ്പാര്‍ മാനുകളെയും കുറ്റിക്കാട്ടില്‍ കേഴമാനുകളയെും കണ്ടു. ദൂരെ ചതുപ്പില്‍ കാട്ടുപോത്തുകള്‍ മേയുന്നു. ഹനുമാന് കുരങ്ങുകള്‍ ഇഷ്ടംപോലെ, കൂട്ടത്തില്‍ ഒരു കരിങ്കുരങ്ങും. മനസ്സും ക്യാമറയുടെ മെമ്മറികാര്‍ഡും നിറഞ്ഞ് തുടങ്ങി.
|
|
Photo: Jolly K V |
പൊടിമണ്ണ് പറത്തി മണ്പാതിയിലൂടെ വണ്ടി കുതിക്കുമ്പോള്‍, മങ്ങിയ വെളിച്ചത്തിലും പൊന്തക്കാട്ടില്‍ ഒരു നിഴലാട്ടം ഞങ്ങള്‍ കണ്ടു. ഒരു കരടിയായിരുന്നു അത്്. കുറഞ്ഞ വെളിച്ചത്തിനനുസരിച്ച് ക്യാമറ അഡ്ജസ്റ്റ് ചെയ്തുവന്നപ്പോഴേക്കും അവന് തല മരത്തിന്റെ മറവില്‍ ഒളിപ്പിച്ചു. അരിശം അടക്കിപ്പിടിച്ച് ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ അവനനങ്ങിയില്ല. ഫോട്ടോയ്ക്ക് പോസ് തരില്ല എന്ന് ഒരു വാശിയുള്ളത് പോലെ. ഇരുട്ടു പരക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വണ്ടി തിരിച്ചു. ബുക്കിങ് കൗണ്ടറിന്റെ മുന്നില്‍ തന്നെ സഫാരി അവസാനിച്ചു.
വീണ്ടും കാര്‍യാത്ര.. തിരിച്ച് യാത്ര ചെയ്ത് തിരുനെല്ലിയിലെ ഇന്സ്പെക്ഷന് ബംഗഌവില്‍ എത്തണം. അവിടെയാണ് താമസം ഏര്‍പ്പാടാക്കിയത്. രാത്രിയായതിനാല്‍ എല്ലാവരും ക്യാമറകള്‍ പൂട്ടിക്കെട്ടി ഡിക്കിയില്‍ വെച്ചു. അത് ബുദ്ധിമോശമായിപ്പോയി എന്ന് പിന്നീട് മനസ്സിലായി. ചെങ്കീരിയുടെ പ്രഭാവം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.