തുരുത്തില്‍ തുള്ളിച്ചാടി നടന്ന കുഞ്ഞാനയും കാവലാനകളും പുഴകയറി വരുന്ന സംഘത്തെ സ്വീകരിക്കുന്ന കാഴ്ച അതീവ ഹൃദ്യമായിരുന്നു. മണത്തും തടവിയും ആശ്ലേഷിച്ചും അവര്‍ ലയിച്ചു ചേര്‍ന്നു. രണ്ടു കുഞ്ഞാനകളും കൂടിയായി പിന്നീടു കളി. കാടിന്റെ ജീവിതം പൂത്തുലയുന്നതു പുഴക്കരകളിലാണ്. പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഓരോ ചെരിവിലും പച്ചപ്പുല്ലും തിന്ന് പുഴവെള്ളവും കുടിച്ച് ആനകളോ മാനുകളോ കാട്ടിക്കൂട്ടങ്ങളോ മേയുന്നുണ്ടാവും. മീന്‍ പിടിക്കുന്ന ആദിവാസികളേയും വഴിയിലുടനീളം കാണാം. തുരുത്തുകളും ദ്വീപുകളും പിന്നിട്ട്, അല്ലലില്ലാതെ വിഹരിക്കുന്ന മൃഗങ്ങളെയും മരക്കുറ്റികളില്‍ വിശ്രമിക്കുന്ന പക്ഷിജാലങ്ങളെയും കണ്ട്, ബോട്ടു മുന്നോട്ടു നീങ്ങി. തേക്കടി ....