Mathrubhumi

ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥ; പറ്റില്ലെന്ന് ഇ.പി. ജയരാജന്‍

Posted on: 10 Mar 2010


തൃശ്ശൂര്‍: ''ഞങ്ങള്‍ക്ക് ജോലി ചെയ്യണം. ഇതു മാര്‍ച്ച് മാസമാണ്. പിടിപ്പതു പണിയുണ്ട്. നിങ്ങള്‍ ദയവായി സഹായിക്കണം''- നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ അണിനിരന്ന സമരപ്പന്തലിലേക്ക് കടന്നുവന്ന് ഒരു സ്ത്രീ, ഉദ്ഘാടകനായ ഇ.പി. ജയരാജനോട് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും അമ്പരന്നു. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ ഓഫീസിലെ അസി.കമ്മീഷണര്‍ വീണാരാജ് ആയിരുന്നു അവര്‍. ഒരു വിട്ടുവീഴ്ചയുമില്ലെന്നും ജയരാജനും കൂട്ടരും പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ നിരാശരായി മടങ്ങി.

വിലക്കയറ്റത്തിനിടയാക്കുന്ന കേന്ദ്രനയങ്ങള്‍ക്ക് എതിരെ സി.പി.എം. അഞ്ചുദിവസത്തെ ഉപരോധം നടത്തുന്ന ആദായനികുതി വകുപ്പ് ഓഫീസിനു മുന്നിലായിരുന്നു ഈ രംഗം.

സമരത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടുമുതലേ ഗേറ്റിനു മുന്നില്‍ സമരം തുടങ്ങി. തലേദിവസം രാവിലെവന്ന സ്വീപ്പര്‍മാര്‍ക്ക് അന്നു പുറത്തുകടക്കാന്‍ ഉപരോധം തീരും വരെ കാത്തിരിക്കേണ്ടിവന്നു. അതിനാല്‍ ചൊവ്വാഴ്ച അവര്‍ വന്നില്ല. 107 ജീവനക്കാരുള്ള ഇവിടെ ഉദ്യോഗസ്ഥര്‍ 10 മണിയോടെ എത്തി. എങ്കിലും കമ്മീഷണര്‍ ചിത്രാശ്രീനിവാസിനടക്കം ഓഫീസില്‍ കയറാനായില്ല.

''ജോലി ചെയ്യാനുമില്ലേ അവകാശം? ഞാന്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയതാണ്. ഒരു ഫലവുമുണ്ടായില്ല''-കമ്മീഷണര്‍ പരിതപിച്ചു.

ജീവനക്കാര്‍ തൊട്ടടുത്ത് സെന്‍ട്രല്‍ എകൈ്‌സസ് ആന്‍ഡ് കസ്റ്റംസ് ഓഫീസിലേക്ക് പോയി വിശ്രമിച്ചു. ഇതിനിടെയാണ് രണ്ടാംദിവസത്തെ സമരത്തിന്റെ ഉദ്ഘാടകനായ സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ സമരപ്പന്തലില്‍ എത്തിയത്. അദ്ദേഹത്തിനടുത്ത് ഉദ്യോഗസ്ഥരുടെ പ്രതിനിധിയായി വന്നത് അഡീഷണല്‍ കമ്മീഷണര്‍ വീണയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയടക്കം അനേകം അപേക്ഷകള്‍ തീര്‍പ്പാക്കേണ്ടത് ഈ മാസമാണെന്ന് അവര്‍ ജയരാജനോട് പറഞ്ഞു.

എല്ലാം കേട്ട നേതാവ് ഒരു മാര്‍ഗം പറഞ്ഞു. ''ഉപരോധം എട്ടുമണി മുതലാണ്. നിങ്ങള്‍ രാവിലെ ഏഴരയ്ക്ക് വന്നുകൊള്ളൂ'' സമരം തീരും മുമ്പ് പുറത്തിറങ്ങാന്‍ പറ്റുമോയെന്ന് അസി.കമ്മീഷണര്‍ ചോദിച്ചപ്പോള്‍, എതിരായ മറുപടിയാണ് നേതൃത്വത്തില്‍ നിന്നു വന്നത്. ജനങ്ങളുടെ ആവശ്യത്തിനായാണ് സമരമെന്നും വിട്ടുവീഴ്ചകള്‍ സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കിയതോടെ വീണയും കൂട്ടരും പന്തല്‍ വിട്ടു.

ഉദ്യോഗസ്ഥരും സമരത്തോട് സഹകരിക്കണമെന്ന് ഇ.പി. ജയരാജന്‍ പിന്നീട് പ്രസംഗത്തില്‍ നിര്‍ദേശിച്ചു. ''ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഫ്യൂഡല്‍ ചിന്തകള്‍ വെടിയണം. സമരം ഏതെങ്കിലും ഓഫീസിന് എതിരല്ല. കേന്ദ്രനയങ്ങള്‍ക്കെതിരെയാണ്. കള്ളപ്പണം പിടിക്കാതെ വെള്ളാനയെപ്പോലെ കുത്തിയിരുന്ന് ഇടത്തരക്കാരന്റെ വരുമാനം പിഴിയുകയല്ല ആദായനികുതിവകുപ്പ് ചെയ്യേണ്ടത്. ജനാധിപത്യ പ്രക്രിയയിലൂടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യത്തെ ശക്തമാക്കും. അല്ലെങ്കില്‍ ജനം തീവ്രവാദത്തിലേക്ക് തിരിയും''-ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആദായനികുതിവകുപ്പിലെ ജീവനക്കാരുടെ ഏകസംഘടനയും ഇടത് അനുഭാവികളുടേതാണ്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page