Mathrubhumi

ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം 100: നമ്പര്‍ വണ്‍ പദവിയും

Posted on: 27 Nov 2009


കാണ്‍പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 144 റണ്‍സിനുമാണ് ഇന്ത്യ ലങ്കന്‍ നിരയെ കീഴടക്കിയത്. കാണ്‍പൂരിലെ ഈ വിജയത്തിന് ഇരട്ടനേട്ടത്തിന്റെ മധുരവുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ നൂറാം വിജയവും റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. നൂറ് ടെസ്റ്റ് വിജയം പൂര്‍ത്തിയാക്കുന്ന ആറാമത്തെ രാജ്യവുമായി ഇന്ത്യ. 119 പോയിന്റുണ്ടായിരുന്ന ഇന്ത്യ ഈ വിജയത്തോടെ പോയിന്റ് നിലയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്തി. 122 പോയിന്റാണ് ഇരുടീമിനുമിപ്പോള്‍.

സ്​പിന്നിന് മാത്രം പിന്തുണ കിട്ടുന്ന പിച്ചില്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുതെടുത്ത ശ്രീശാന്തിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ശ്രീ തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ചും. ഫോളോഓണ്‍ വഴങ്ങി 413 റണ്‍സിന്റെ കടവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സില്‍ 269 റണ്‍സിന് ആള്‍ഔട്ടായി. ഹര്‍ഭജന്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ തിലന്‍ സമരവീര 78 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗളിങ്ങില്‍ താളം കണ്ടെത്താനാകാത്ത ഇഷാന്ത് ശര്‍മ്മയ്ക്കും അമിത് മിശ്രയ്ക്കു പകരമായി ശ്രീശാന്തിനേയും പ്രഗ്യാന്‍ ഓജയേയും ഉള്‍പ്പെടുത്തിയ തീരുമാനം നിര്‍ണായകമായി. രണ്ടിന്നിങ്‌സിലുമായി നാല് വിക്കറ്റ് വീഴ്ത്തി ഓജയും അരങ്ങേറ്റം മഹത്തരമാക്കി.

ടോസിലെ ഭാഗ്യം മുതല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്ക് ഗംഭീറും സെവാഗും ചേര്‍ന്ന് സെഞ്ചുറികളുമായി സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ദ്രാവിഡ് അടക്കം(144) പിന്നാലെ എത്തിയ ബാറ്റ്‌സ്മാന്മാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ 642 റണ്‍സെന്ന കൂറ്റന്‍ ടോട്ടലും ഇന്ത്യ കുറിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ വിധി ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ശ്രീശാന്ത് കുറിച്ചിട്ടു. ശ്രീയുടെ സ്വിങ് ബൗളിങ്ങിന് മുന്നില്‍ പകച്ചുനിന്ന ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങുന്നത് കണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയിലെ ചത്ത പിച്ചില്‍ ഒരു പേസ് ബൗളര്‍ ഒരിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്നതും അപൂര്‍വ്വമാണ്. ടെസ്റ്റിലെ ലങ്കയുടെ ഏറ്റവും വലിയ തോല്‍വിയുമായിത്.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ശ്രീ അക്ഷരാര്‍ത്ഥത്തില്‍ ഏവരേയും അമ്പരപ്പിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നു സെഞ്ചുറികള്‍ പിറന്നിട്ടും കളിയിലെ കേമനായി ശ്രീ തന്നെ തിരഞ്ഞെടുക്കപ്പെട്ടത് അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ വില എത്രയെന്ന് വ്യക്തമാക്കുന്നു.

സ്‌കോര്‍ ഇന്ത്യ 642
ശ്രീലങ്ക 229, 269

 
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page