Mathrubhumi

കാരണവര്‍ വധം: മരുമകള്‍ അറസ്റ്റില്‍

Posted on: 13 Nov 2009


ചെങ്ങന്നൂര്‍:തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരകാരണവരെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഷെറിനെ (26) പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ ഒന്നാം പ്രതിയാണ്. കാരണവരുടെ സ്വത്തുക്കളും രേഖകളും കൈക്കലാക്കുകയായിരുന്നു ഷെറിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, കൊലപാതക കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതേയുള്ളൂ.

കാരണവരുടെ മകന്‍ ബിനുവിന്റെ ഭാര്യയാണ് പത്തനാപുരം സ്വദേശിനിയായ ഷെറിന്‍. മാനസികവളര്‍ച്ച കുറവുള്ളയാളാണ് ബിനു. അറസ്റ്റിലായ ഷെറിനടക്കം, നിലവില്‍ ഈ കേസില്‍ നാല് പ്രതികളാണുള്ളത്. മറ്റു പ്രതികള്‍ ബാംഗ്ലൂരില്‍ എത്തിയതായിട്ടാണ് വ്യാഴാഴ്ച അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇവരെ വൈകാതെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇവര്‍ മൊബൈല്‍ഫോണിലൂടെ മറ്റു മൂന്നുപ്രതികളെ വിളിച്ചുവരുത്തി ഭാസ്‌കരകാരണവരെ കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി ഒരുമണിയോടെ ശ്വാസംമുട്ടിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ സാന്നിധ്യത്തില്‍ത്തന്നെയായിരുന്നു കൊലപാതകം.

ലാപ്‌ടോപ്പ്, ക്യാമറ, രണ്ട് മൊബൈല്‍ഫോണുകള്‍, സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല എന്നിവയുള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ മുതല്‍ കളവുപോയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്കു പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍ വല്ലതുമുണ്ടായിരുന്നുവോ, കൂടുതല്‍ സാധനങ്ങള്‍ കവര്‍ച്ച ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ മറ്റു പ്രതികളെക്കൂടി പിടികിട്ടേണ്ടതുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

ഹവാല, കുഴല്‍പ്പണം ഇടപാട്, തീവ്രവാദബന്ധം തുടങ്ങിയ വിഷയങ്ങള്‍പോലും പോലീസിന്റെ അന്വേഷണപരിധിയിലുണ്ട്. ഷെറിനു മുന്‍പരിചയമുള്ള പ്രതികള്‍ ഇതിനു മുമ്പും ഈ വീട്ടില്‍ വന്നിട്ടുണ്ടത്രേ. നാര്‍ക്കോ-പോളിഗ്രാഫ് പരിശോധനകള്‍ക്ക് പ്രതിയെ വിധേയയാക്കണമെന്ന് പോലീസ് നല്‍കിയ റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നുണ്ട്.

വ്യാഴാഴ്ച വൈകീട്ട് ജില്ലാ പോലീസ് സൂപ്രണ്ട് ഇ.ദിവാകരന്‍, ഡിവൈ.എസ്.പി. ബി.രവീന്ദ്രപ്രസാദ്, സി.ഐ. പി.ജ്യോതികുമാര്‍ എന്നിവര്‍ കേസിന്റെ സ്ഥിതിഗതികള്‍ അവലോകനംചെയ്തശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് അഡ്വ. സുരേഷ് മത്തായി സമര്‍പ്പിച്ച ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചെങ്ങന്നൂര്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേട്ട് ഹാഫിസ് മുഹമ്മദ് മുമ്പാകെ ഹാജരാക്കിയ ഷെറിനെ നവംബര്‍ 25 വരെ ആലപ്പുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ദുരൂഹതയുടെ പുകമറയില്‍ കാരണവേഴ്‌സ് വില്ല


ചെങ്ങന്നൂര്‍:ഗൃഹനാഥന്‍ ഭാസ്‌കരകാരണവര്‍ കൊല്ലപ്പെട്ടതോടെ ദുരൂഹതയുടെ പുകമറയിലാണ് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ല എന്ന ബംഗ്ലാവ്. 74 സെന്റ് വസ്തുവിന്റെ മുന്‍ഭാഗത്തുള്ള വീട്ടില്‍ രണ്ടു നിലകളിലായി അഞ്ച് വലിയ കിടപ്പുമുറികളുണ്ട്.ഇതില്‍ മൂന്നെണ്ണം എയര്‍ കണ്ടീഷന്‍ ചെയ്തത്. മുന്‍വശത്തുഹാള്‍. അതിനോടു ചേര്‍ന്നുള്ള മുറിയിലാണ് കാരണവരുടെ ജഡം കിടന്നത്. അടുക്കള, വര്‍ക്ക്ഏരിയ തുടങ്ങിയവ ഉള്‍പ്പെടെ വീടിന് 3000ചതുരശ്രഅടി വിസ്തീര്‍ണ്ണം . വീടിനു സമീപം മതിലിനോടു ചേര്‍ന്ന് ഡ്രൈവര്‍ക്ക് താമസിക്കാന്‍ പ്രത്യേക ഔട്ട് ഹൗസ്, തൊട്ടടുത്ത് രണ്ട് നായ്ക്കള്‍ക്കായി കൂട്.

പാവങ്ങളെ സഹായിക്കുന്ന ആളായിരുന്നു കൊല്ലപ്പെട്ട ഭാസ്‌കര കാരണവര്‍. പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷന്‍ ലഭിച്ചിരുന്ന കാരണവര്‍ ഇതില്‍ നിന്നാണ് സഹായം നല്‍കിയത്. രാഷ്ട്രീയക്കാരും സന്നദ്ധസംഘടനകളുമെല്ലാം സംഭാവന തേടി കാരണവേഴ്‌സ് വില്ലയുടെ പടി കയറി ,അവരെ ആരെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല.

ഭാര്യ പരേതയായ അന്നമ്മ കാരണവരുടെ (ശാന്ത) സ്മരണയ്ക്കായി തുരുത്തിമേല്‍ ബഥേല്‍ ഗോസ്​പല്‍ അസംബ്ലി എബനേസര്‍ പ്രെയര്‍ സെന്ററിന് പ്രാര്‍ത്ഥനാ കേന്ദ്രം പണിയാന്‍ പണം നല്‍കി. 2008 ജനവരി 28നായിരുന്നു ഉദ്ഘാടനം.

കാരണവരുടെ ഏക സഹോദരി രാധാമണി കുടുംബവീടായ കളീക്കല്‍ തറവാട്ടിലാണ് താമസം. പെങ്ങളെ കാണാന്‍ കാരണവര്‍ മിക്കപ്പോഴും ചെല്ലും. എല്ലാവരുമായുംഅടുത്ത് ഇടപഴകാറില്ലെങ്കിലും ചില ഉറ്റ സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഏറെനേരം സംസാരിച്ചിരിക്കുമായിരുന്നു.

ഐ.ടി.ഐ. പഠനം കഴിഞ്ഞ് 1968ല്‍ മുംബൈയില്‍ എ ത്തിയ കാരണവര്‍ അവിടുത്തെ ജോലിക്കിടെയാണ് ജീവിത പങ്കാളിയായ അന്നമ്മ(ശാന്ത)യെ തിരഞ്ഞെടുക്കുന്നത്. നഴ്‌സായിരുന്ന ശാന്ത 1972ല്‍ അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ ജോലിക്ക് ചേര്‍ന്നു. അടുത്ത വര്‍ഷം കാരണവരും ന്യൂയോര്‍ക്കിലെത്തി. അവിടെ 35 വര്‍ഷത്തോളം ജോലി ചെയ്ത കാരണവര്‍ എല്ലാ കൊല്ലവും നാട്ടില്‍ വരുമായിരുന്നുവെന്ന് സഹോദരി പറയുന്നു. മക്കളായ ബിജുവിന്റെയും ബെറ്റ്‌സിയുടെയും വിവാഹം ന്യൂയോര്‍ക്കിലാണ് നടന്നത്. ബിനുവിന്റെ വിവാഹം നാട്ടിലും.

വിവാഹമോചനം നേടിയ ബെറ്റ്‌സിയുടെ ഭര്‍ത്താവ് ഷാജന്‍ ജോസിന്റെ ബന്ധുവായ ഷെറിനെയാണ് ബിനു വിവാഹം ചെയ്തത്. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് ന്യൂയോര്‍ക്കിന് പോയ ഷെറിനും ബിനുവും രണ്ടുകൊല്ലം മുമ്പ് നാട്ടിലേക്ക് മടങ്ങി. ഇതിന്റെ കാരണം ദുരൂഹമാണ്.സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയും ഇതിനിടെ ഭാര്യ മരിക്കുകയും ചെയ്ത കാരണവരും ഇവര്‍ക്കൊപ്പം നാട്ടിലേക്ക് പോരുകയായിരുന്നു.

ഷെറിന്റെ മൊഴി വിശ്വസിക്കുന്നില്ല; നാര്‍ക്കോ പരിശോധന വേണമെന്ന് പോലീസ്




ചെങ്ങന്നൂര്‍: ഭര്‍ത്താവിന്റെ അച്ഛനായ തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരകാരണവരെ കൊല്ലാന്‍ മരുമകള്‍ ഷെറിന്‍ കാര്യമായ തയ്യാറെടുപ്പ് നടത്തിയിരുന്നതായി പോലീസ് കരുതുന്നു. പക്ഷേ, എന്തിനിത് ചെയ്തുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഷെറിന്‍ പറയുന്നത് അതേപടി പോലീസ് വിശ്വസിക്കുന്നില്ല. ചോദ്യംചെയ്യലില്‍ പതറാതെ പിടിച്ചുനില്‍ക്കുന്ന ഇവരെ നാര്‍ക്കോ-പോളിഗ്രാഫ് പരിശോധനകള്‍ക്ക് വിധേയയാക്കാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.

കാരണവര്‍ താമസിച്ചിരുന്ന വീടും 74 സെന്റ് സ്ഥലവും ഉള്‍പ്പെടുന്ന സ്വത്ത് സംബന്ധിച്ച് സമീപകാലത്തുണ്ടായ തര്‍ക്കം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വത്ത് കാലശേഷം മകന്‍ ബിനുവിന്റെയും മരുമകള്‍ ഷെറിന്റെയും അവരുടെ മകള്‍ ഐശ്വര്യയുടെയും പേര്‍ക്ക് കാരണവര്‍ നേരത്തെ വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആദ്യത്തെ വില്‍പ്പത്രം റദ്ദാക്കി പുതിയത് രജിസ്റ്ററാക്കിയെന്ന സംശയം ഷെറിനുണ്ടായി. സ്വത്തവകാശത്തില്‍ ഷെറിനെ ഒഴിവാക്കിയതായിട്ടാണ് സംശയം. കാരണവരുടെ എല്ലാ ഇടപാടുകളും രേഖപ്പെടുത്തിയിരുന്ന ലാപ്‌ടോപ്പില്‍ ഇതിന്റെ വിശദാംശങ്ങള്‍ കാണുമെന്ന് പോലീസ് സംശയിക്കുന്നു. ഇത് കാണാതായിട്ടുണ്ട്.

മാനസികവളര്‍ച്ച കുറവുള്ള ബിനുവിനെ വിവാഹംചെയ്ത ഷെറിന്‍, സമ്പത്തിനോട് വല്ലാത്ത താല്പര്യം പ്രകടിപ്പിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമായിരുന്നു ഷെറിന്‍.

സംഭവദിവസം രാത്രിയില്‍ ഭര്‍ത്താവ് ബിനു മുകളിലത്തെ നിലയിലായിരുന്നു . ഷെറിന്‍ താഴെ കിടപ്പുമുറിയിലും. താഴത്തെ നിലയില്‍ത്തന്നെയായിരുന്നു കാരണവരുടെ കിടപ്പുമുറിയും . കൊല നടന്നത് അവിടെവച്ചാണ്. രണ്ട് വളര്‍ത്തുനായ്ക്കളും ഒരു ശബ്ദവുമുണ്ടാക്കിയില്ലെന്നാണ് ഇവിടെ ഔട്ട്ഹൗസിലുണ്ടായിരുന്ന ഡ്രൈവര്‍ ഉദയകുമാര്‍ പോലീസിന് നല്‍കിയ മൊഴി. പരിചിതരായവരുടെ സാന്നിദ്ധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഘടകമാണിത്. കൊലപാതകത്തിന് കാരണവേഴ്‌സ് വില്ലയില്‍ ഒരുക്കം നടന്നിരുന്നുവെന്നും വ്യക്തം.

തുണയായി വന്ന് ക്രൂരത കാട്ടി


ചെങ്ങന്നൂര്‍: തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരകാരണവരെ കൊന്ന കേസില്‍ അറസ്റ്റിലായ മരുമകള്‍ ഷെറിന്‍, ആരോടും കൂടുതല്‍ അടുക്കാത്ത പ്രകൃതക്കാരിയായിരുന്നു; കാണാന്‍ സുന്ദരിയും. ആരുടെയെങ്കിലും തുണ ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഷെറിന്റെ ഭര്‍ത്താവ് ബിനു. മാനസികവളര്‍ച്ച കുറവുള്ള ഈ യുവാവിനെ വിവാഹംകഴിക്കാന്‍ ഷെറിന്‍ മുന്നോട്ടുവന്നപ്പോള്‍ ഭാസ്‌കരകാരണവര്‍ സന്തോഷിച്ചു.

തന്റെ കാലശേഷം മകനെ ആര് നോക്കുമെന്നുകരുതി വിഷമിച്ചിരുന്ന കാരണവര്‍ക്ക് ഈ വിവാഹം ഏറെ ആശ്വാസമായി. പത്തനാപുരത്ത് നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ഷെറിന്റെ ആലോചന കൊണ്ടുവന്നത് മകള്‍ ബെറ്റ്‌സിയുടെ ഭര്‍ത്താവായിരുന്ന ഷാജന്‍ ജോസായിരുന്നു.

കാരണവേഴ്‌സ് വില്ലയില്‍ ഷെറിനെത്തിയതോടെ ബന്ധുക്കള്‍ അകന്നുതുടങ്ങി. എങ്കിലും കാരണവര്‍ അവളെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചുവെന്ന് ബന്ധുക്കളുടെ സാക്ഷ്യം. ഷെറിന്‍ അയല്‍ക്കാരെ അടുപ്പിച്ചിരുന്നില്ല. മനഃസാക്ഷി സൂക്ഷിപ്പുകാരായ ചിലരുണ്ടായിരുന്നു. അവരെ ഉദാരമായി സഹായിച്ചിരുന്നതായും പരിസരവാസികള്‍ പറയുന്നു. വേലക്കാരികളേയും ഡ്രൈവര്‍മാരേയും ഷെറിന്‍ മാറിക്കൊണ്ടിരുന്നു. രണ്ടുവര്‍ഷത്തിനിടെ ഏകദേശം 10 പേര്‍ ഇങ്ങനെ മാറിവന്നു. പൊതുക്കാര്യങ്ങളിലും പള്ളിക്കാര്യങ്ങളിലുമൊന്നും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

''എനിക്ക് ഇനി അവളെ വേണ്ട...''


ചെങ്ങന്നൂര്‍: ''അവള് വഞ്ചകിയാ, എന്റെ പപ്പയെ കൊന്നോള്. അവളെ എനിക്കു വേണ്ട....'' കൊല്ലപ്പെട്ട ഭാസ്‌കരകാരണവരുടെ മകനും ഷെറിന്റെ ഭര്‍ത്താവുമായ ബിനു പീറ്റര്‍ കാരണവര്‍ പറഞ്ഞു.

കാരണവര്‍ വധക്കേസില്‍ ഷെറിനെ പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ ബിനുവിന് ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഷെറിന്‍ പറയുന്നതെല്ലാം അതേപടി വിശ്വസിച്ചു ജീവിച്ചിരുന്നയാളാണ് മാനസികവളര്‍ച്ച കുറവുള്ള ബിനു. താഴത്തെ നിലയില്‍ കിടന്നാല്‍ പൊടി അലര്‍ജി ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിനുവിനെ പലപ്പോഴും മുകളിലെ നിലയിലേക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പറഞ്ഞുവിട്ടിരുന്നത്.





Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page