Mathrubhumi

മൂന്നും യുഡിഎഫിന്റെ 'കൈ'യില്‍

Posted on: 11 Nov 2009


More Photos

കൊച്ചി: വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫിന് ഉജ്ജ്വല വിജയം. ഒരു മണ്ഡലമെങ്കിലും പിടിച്ചെടുക്കണമെന്ന വാശിയോടെ എല്‍ഡിഎഫ് മുഴുവന്‍ ശക്തിയുമെടുത്ത് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കണ്ണൂരിലും എറണാകുളത്തും യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിച്ചപ്പോള്‍ ആലപ്പുഴയില്‍ ഗണ്യമായി കുറഞ്ഞു. മൂന്നിടത്തും കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ത്ഥികളാണ് വിജയം നേടിയത്.

കണ്ണൂര്‍ മണ്ഡലത്തില്‍ 12,043 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. അബ്ദുള്ളക്കുട്ടി വിജയിച്ചപ്പോള്‍ എറണാകുളത്ത് ഡൊമിനിക് പ്രസന്‍േറഷന്‍ 8620 വോട്ടിന്റെ ഭൂരിപക്ഷത്തിലും ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍ 4745 വോട്ടിന്റെ ഭൂരിപക്ഷത്തിലും മണ്ഡലം നിലനിര്‍ത്തി.

കണ്ണൂരില്‍ പോള്‍ ചെയ്ത 1,05,924 വോട്ടില്‍ പകുതിയിലേറെ വോട്ടുനേടി അബ്ദുള്ളക്കുട്ടി വിജയിച്ചപ്പോള്‍ അത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടി 'വര്‍ഗവഞ്ചകനായി' പ്രഖ്യാപിച്ച എ.പി. അബ്ദുള്ളക്കുട്ടിയെ എങ്ങനെയും പരാജയപ്പെടുത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു. ആറായിരത്തിലധികം വോട്ടുകള്‍ തള്ളിപ്പിക്കുകയും എണ്ണായിരത്തോളം പുതിയ വോട്ടുകള്‍ സിപിഎം ചേര്‍ക്കുകയും ചെയെ്തങ്കിലും തന്ത്രങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ഏറ്റില്ല.


വ്യാജ വോട്ടര്‍പട്ടികാ വിവാദവും കേന്ദ്രസേന ഇറങ്ങിയതും കണ്ണൂര്‍ മണ്ഡലത്തില്‍ മാത്രമല്ല മറ്റ് രണ്ട് മണ്ഡലങ്ങളിലും സജീവ ചര്‍ച്ചയായി. ഇതു പൊതുവെ യുഡിഎഫിന് ഗുണം ചെയ്തു. എ.പി. അബ്ദുള്ളക്കുട്ടി 53,987 വോട്ടു നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി എം.വി. ജയരാജന് 41,944 വോട്ടുലഭിച്ചു. ബിജെപിയിലെ കെ. രഞ്ജിത് 5665 വോട്ടും പുതുതായി രൂപവത്കരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മജീദ് ഫൈസി 3411 വോട്ടും നേടി.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂരില്‍ യുഡിഎഫിന് ഇക്കുറി ഭൂരിപക്ഷം കൂടി. 8613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതേസമയം 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 23,000 വോട്ടിന്റെ ഭൂരിപക്ഷം കെ. സുധാകരന് ലഭിച്ചിരുന്നു.

എറണാകുളം മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 92,367 വോട്ടില്‍ 46,119 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്‍േറഷനും 37,499 വോട്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.എന്‍. സീനുലാലിനും ലഭിച്ചു. 7208 വോട്ടുനേടി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ നില മെച്ചപ്പെടുത്തി.


2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5800 വോട്ടിനാണ് യുഡിഎഫ് എറണാകുളത്ത് വിജയിച്ചത്. സീറ്റ് നിലനിര്‍ത്തുമ്പോള്‍ത്തന്നെ, ഭൂരിപക്ഷം കൂട്ടാന്‍ കഴിഞ്ഞത് യുഡിഎഫിന് വലിയ നേട്ടമായി. കോണ്‍ഗ്രസ്സിന് അനുകൂലമായ മുളവുകാട്, മാക്കാപറമ്പ് പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രാദേശിക കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടും മുന്നണിക്ക് മികച്ച വിജയം നേടാനായി.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുതുക്കിയ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രൊഫ. കെ.വി. തോമസിന് 10,730 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ അതേ യുഡിഎഫ് വികാരം നിറഞ്ഞുനിന്നു.

എങ്ങനെയും വിജയിക്കുക എന്ന ലക്ഷ്യം മുന്നില്‍വെച്ച്, ഇടതുമുന്നണി ഇതുവരെ ഇല്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങളാണ് എറണാകുളത്ത് നടത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ ജയസാധ്യത എറണാകുളത്താണെന്ന സിപിഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരും നേതാക്കളുമെല്ലാം ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കുടുംബയോഗങ്ങളിലും റാലികളിലും മന്ത്രിമാരുടെ പ്രസംഗം കേള്‍ക്കാന്‍ ആളുകൂടിയെങ്കിലും അതൊന്നും വോട്ടായി മാറ്റാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല.

ആലപ്പുഴയില്‍ ആകെ പോള്‍ ചെയ്ത 85,612 വോട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.എ. ഷുക്കൂര്‍ 42,774 വോട്ട് നേടി. സിപിഐയിലെ ജി. കൃഷ്ണപ്രസാദിന് 38,029 വോട്ടുകള്‍ കിട്ടി. ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാബുവിന് 2247 വോട്ടും പിഡിപി സ്ഥാനാര്‍ത്ഥി അഡ്വ. കെ.എ. ഹസ്സന് 1804 വോട്ടും ലഭിച്ചു.

ആലപ്പുഴയില്‍ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയെങ്കിലും 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു. അന്ന് കെ.സി. വേണുഗോപാല്‍ 16,933 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് 15,903 വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ ലീഡ് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇടതുമുന്നണിക്കുള്ള ഏക ആശ്വാസം.

കഴിഞ്ഞ മൂന്നു തവണകളിലും യുഡിഎഫിനെ ആലപ്പുഴയില്‍ സഹായിച്ചു വന്ന കേന്ദ്രങ്ങളിലും ഇക്കുറി വിള്ളല്‍ ഉണ്ടായി. 'തീരദേശ വോട്ട് ബാങ്ക്' പൂര്‍ണമായി സഹായിച്ചില്ല. യുഡിഎഫിന്റെ നായര്‍സമുദായ വോട്ടുകളിലും കുറവുണ്ടായി. എന്നാല്‍ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് ജില്ലയിലെ നേതൃത്വം പറയുന്നത്. കെ.സി. വേണുഗോപാല്‍ മത്സരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷം നേടിയത് അദ്ദേഹം വ്യക്തിപരമായി പിടിച്ച വോട്ടുകള്‍ കൊണ്ടാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page