Mathrubhumi

ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ്: മരണം 1000

Posted on: 01 Oct 2009


സുമാത്ര ഭൂകമ്പത്തില്‍ മരണം 500 കവിഞ്ഞു
കെറ്റ്‌സാന ചുഴലിക്കാറ്റില്‍ മരണം 331
സുനാമിയില്‍ മരണം 151


More Photos




ജക്കാര്‍ത്ത: ദുരന്തങ്ങള്‍ ലോകമെമ്പാടും പെയ്യുകയാണ്. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, സമോവ, എന്നിവിടങ്ങളിലെ ചുഴലിക്കാറ്റിനും സുനാമിക്കും ശേഷം ഇന്‍ഡൊനീഷ്യയിലെ സൂമാത്രയിലും ജംബിയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. നൂറിലധികം ആള്‍ക്കാരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത. 423 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പടിഞ്ഞാറന്‍ സുമാത്രയിലെ പഡാങ് നഗരത്തിലായിരുന്നു ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്നുണ്ടായ തുടര്‍ചലനം ജംബി പ്രവിശ്യയിലാണ് അനുഭവപ്പെട്ടത്. ഈ ചലനം റിക്ടര്‍ സെ്കയിലില്‍ 7 പോയിന്റ് രേഖപ്പെടുത്തി.

നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണസേന അറിയിച്ചു. നാലുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നും ആയിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി സിതി ഫാദില്ലാ സുപാരി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ നിരത്തിലേക്കിറങ്ങിയോടി. മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ രാത്രിയിലും തുടര്‍ന്നു. ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

2004ല്‍ രണ്ടര ലക്ഷത്തോളം പേര്‍ മരിച്ച സുനാമിയുടെ പ്രഭവകേന്ദ്രം സുമാത്രയായിരുന്നു. ഇതോടെ ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് എന്നീ ദുരന്തങ്ങളില്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു.

തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ചുദിവസമായി തുടരുന്ന കെറ്റ്‌സാന ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 331 ആയി. സുമാത്രയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
പോളിനേഷ്യന്‍ മേഖലയില്‍ ഹവായിക്കും ന്യൂസീലന്‍ഡിനുമിടയ്ക്ക് കിടക്കുന്ന വെസ്റ്റേണ്‍ സമോവ, അമേരിക്കന്‍ സമോവ, ടോംഗ ദ്വീപുകളിലാണ് സുനാമിത്തിരമാലകള്‍ നാശം വിതച്ചത്.


വെസ്റ്റേണ്‍ സമോവയുടെ തലസ്ഥാനമായ ഏപ്പിയയില്‍നിന്ന് 200 മീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയാണ് റിക്ടര്‍ സെ്കയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 25 അടിയോളം ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയ സുനാമിയില്‍ തീരത്തെ കെട്ടിടങ്ങളൊക്കെ നിലംപതിച്ചു. 70-ഓളം ഗ്രാമങ്ങള്‍ ഒലിച്ചുപോയി. വെസ്റ്റേണ്‍ സമോവയില്‍ 110-ഉം അമേരിക്കന്‍ സമോവയില്‍ 34-ഉം ടോംഗ ദ്വീപില്‍ ഏഴുപേരും മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലാണ് അഞ്ചുദിവസമായി കെറ്റ്‌സാന നാശം വിതയ്ക്കുന്നത്. ഫിലിപ്പീന്‍സില്‍ 246 പേരുടെ മരണത്തിനിടയാക്കിയ ചുഴലി ചൊവ്വാഴ്ചയാണ് വിയറ്റ്‌നാമില്‍ പ്രവേശിച്ചത്. വിയറ്റ്‌നാമില്‍ 74 പേരും കംബോഡിയയില്‍ 11 പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.



Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page