Mathrubhumi

പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം

Posted on: 27 Aug 2009


ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് വേണ്ട ഭരണഘടനാ ഭേദഗതി ബില്ലിന് ഇന്ന് ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നല്‍കി.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 ചട്ടം ഡി ഇതിനായി ഭേദഗതി ചെയ്യേണ്ടിവരും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മുന്‍സിപ്പാലിറ്റികള്‍ക്കും നഗരസഭകള്‍ക്ക് ഇത് ഇപ്പോള്‍ ബാധകമായിരിക്കില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലുകളുടെ കരടു രൂപത്തിന് കേരള സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച രൂപം നല്‍കിയിരുന്നു. പുരുഷന്‍ പ്രസിഡന്റായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈസ് പ്രസിഡന്റ് സ്ത്രീയായിരിക്കണമെന്നും കേരള സര്‍ക്കാരിന്റെ കരടില്‍ പറയുന്നുണ്ട്.

ബീഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ത്തന്നെ പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണമുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും 50 ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലാകട്ടെ പഞ്ചായത്ത് ഭരണസമിതികളില്‍ സ്ത്രീകള്‍ക്ക് 55 ശതമാനത്തിലേറെ പ്രാതിനിധ്യമുണ്ട്.

പുതിയ ഏഴ് ഐ.ഐ.എമ്മുകള്‍ക്കും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ട്രിച്ചി, റാഞ്ചി, റായ്പ്പൂര്‍, റോഹ്തക്, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരിക്കും ഇവ.


Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page