Mathrubhumi

ആലുവയില്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് 4 പേര്‍ മരിച്ചു

Posted on: 27 Aug 2009


ആലുവ: എടത്തലയില്‍ കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടി ത്തെറിച്ച് നാലുപേര്‍ മരിച്ചു. കൂടുതല്‍ പേര്‍ പ്ലാന്റിനുള്ളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും രക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുകയാണ്. അതേസമയം എട്ടോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

പനയപ്പിള്ളി സ്വദേശി ലാല്‍ (43), യു.പി. സ്വദേശിയായ എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, കൊല്‍ക്കത്ത സ്വദേശി സഫല്‍ഗിരി (30) എന്നിവരും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ബംഗാള്‍ സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റ അസം സ്വദേശി ഉസ്മാന്‍ (25), മരിച്ച സഫല്‍ഗിരിയുടെ ബന്ധുവായ പ്രദീപ്ജാല്‍ (32) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലുവയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച 11 മണിയോടെയാണ് എടത്തല സ്വദേശി ഉവൈസ് ഹാണി നിര്‍മിക്കുന്ന ബയോഗ്യാസ് പ്ലാന്റില്‍ സേ്ഫാടനമുണ്ടായത്. പ്ലാന്റില്‍ നിന്ന് ഗ്യാസ് പുറത്തേക്കെടുക്കുന്ന പൈപ്പില്‍ വെല്‍ഡിംഗ് ജോലി നടക്കുന്നതിനിടെ തീ പടര്‍ന്നു പിടിച്ച് സേ്ഫാടനമുണ്ടാകുകയായിരുന്നു. ബയോഗ്യാസ് പ്ലാന്റിന്റെ മുകളിലെ കോണ്‍ക്രീറ്റു കൊണ്ട് നിര്‍മിച്ച പാളി ഇടിഞ്ഞ് 40 അടി താഴ്ചയുള്ള പ്ലാന്റിനുള്ളിലേക്ക് വീഴുകയായിരുന്നു.

ഈ സമയം പ്ലാന്റിന്റെ മുകളില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ കോണ്‍ക്രീറ്റ് പാളിക്കൊപ്പം താഴേക്കു പതിച്ചു. പ്ലാന്റിനു സമീപത്തുനിന്നവര്‍ സ്‌പോടനത്തില്‍ തെറിച്ച് അകലേക്കു വീഴുകയായിരുന്നു. ഇവരില്‍ നാലുപേരാണ് മരിച്ചത്.

പ്ലാന്റിലേക്കു വീണ നൊച്ചിമ സ്വദേശി അഷറഫ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റില്‍ ഇരുപതടി ഉയരത്തില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാലും ദുര്‍ഗന്ധത്തോടൊപ്പം ഗ്യാസ് പുറത്തേക്കുവന്നതിനാലും സേ്ഫാടനം നടന്നയുടനെ പ്ലാന്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ ആദ്യം തയ്യാറായില്ല.

സ്ഥിരമായി ഇവിടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നതിനാല്‍ എത്രപേര്‍ പ്ലാന്റിനുള്ളില്‍ അകപ്പെട്ടുവെന്നുള്ളതും സംശയമുണ്ടാക്കി. പ്ലാന്റിനു പുറത്ത് തെറിച്ചു കിടന്നിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്​പത്രിയിലെത്തിച്ചു.

മരിച്ച ലാലിന്റെ ഭാര്യ പ്രസന്നയാണ്. ശരത്‌ലാല്‍, സാലി എന്നിവര്‍ മക്കളും.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page