അതിവേഗകോടതികള്‍ ഒരു മാസംകൊണ്ട് വിധിപറഞ്ഞത് 27 കേസുകളില്‍

Published on  31 Jan 2013
ന്യൂഡല്‍ഹി:സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച ആറ് അതിവേഗ കോടതികള്‍ ഒരു മാസത്തിനുള്ളില്‍ 27 കേസുകളില്‍ വിധിപറഞ്ഞു. ജനവരി നാലിനു സ്ഥാപിച്ച ഈ കോടതികളുടെ പരിഗണനയ്ക്കായി അഞ്ഞൂറോളം കേസുകളാണ് വന്നത്.

27 കേസില്‍ പന്ത്രണ്ടെണ്ണത്തില്‍ പ്രതികള്‍ക്ക് വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷ നല്‍കി. 15 കേസില്‍ പ്രതികളെ വെറുതെവിട്ടു. ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്ന 1031 കേസുകളില്‍ 500 എണ്ണമാണ് അതിവേഗ കോടതികളിലേക്ക് മാറ്റിയത്.

അതിവേഗ കോടതികളിലെ ആദ്യ വിധി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ടിന്റെതായിരുന്നു. മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത അമ്പത്താറുകാരന് വധശിക്ഷ നല്‍കിയതായിരുന്നു വിധി.