ചെറുകിടക്കാരെ എങ്ങനെ സംരക്ഷിക്കുമെന്ന് സുപ്രീം കോടതി

Published on  22 Jan 2013
ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ എന്തു ചെയ്തുവെന്ന് അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശനിക്ഷേപം കൊണ്ട് എന്തെങ്കിലും മെച്ചമുണ്ടോ എന്നും നിക്ഷേപം ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ അതോ വെറുമൊരു രാഷ്ട്രീയ തന്ത്രമാണോ ഇതെന്നും കോടതി ചോദിച്ചു.

വിദേശ നിക്ഷേപത്തിനെതിരെയുള്ള പൊതു താത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്തെ ചെറുകിട കച്ചവടക്കാരുടെ ആശങ്ക ഇല്ലാതാക്കണം. മത്സരത്തിന്റെ ഭാഗമായി വന്‍കിടക്കാര്‍ വില കുറച്ചാല്‍ ചെറുകിടക്കാര്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.

പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്യത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വഹന്‍വതി കോടതിയെ അറിയിച്ചു. ഇത് ഒരു രാഷ്ട്രീയ തന്ത്രമല്ല. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ സര്‍ക്കാര്‍ നയമാണ്. വിദേശ നിക്ഷേപത്തിനുള്ള അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

എന്നാല്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് ചെറുകിട കച്ചവടക്കാര്‍ക്ക് നേരെ വാതിലടയ്ക്കുന്നതാവരുത്. നയരൂപീകരണം നടത്താന്‍ കോടതിക്കാവില്ല. പക്ഷേ നയങ്ങള്‍ ഭരണഘടനാസൃതമായിരിക്കണം. കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള ആശങ്കകള്‍ ദുരീകരിക്കുന്ന വിശദീകരണം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.