ലൂയീസ്‌വില്‍ മെയില്‍ ട്രഡീഷണല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായ ഭൗതികശാസ്ത്രാദ്ധ്യാപകനാണ് ജെഫ്രി റൈറ്റ്. അധ്യാപനരീതിയിലെ വ്യത്യസ്തതയാണ് ഈ അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥിപ്രീതിക്കുള്ള പ്രധാനകാരണവും. എന്താണ് പഠിപ്പിക്കലിന്റെ വ്യത്യസ്ത എന്ന് ചോദിച്ചാല്‍ അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാദ്ധ്യമല്ല താനും. അതു തന്നെയാണ് ജെഫ്രി റൈറ്റിന്റെ ശിഷ്യനായിരുന്ന സാക്ക് കോംഗ്ള്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ പയ്യന് റൈറ്റിനെക്കുറിച്ച് റൈറ്റ്‌സ് ലോ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി എടുക്കാന്‍ പ്രചോദനമായതും. തന്റെ പ്രിയ ഗുരുവിന്റെ പഠിപ്പിക്കല്‍ രീതിയുടെ വ്യത്യസ്തതയും ആഴവും വിവരിക്കാന്‍ ദൃശ്യങ്ങളിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നുറപ്പായതിനാലാണ് താന്‍ ഇങ്ങനെയൊരു സംരഭത്തിന് മുതിര്‍ന്നതെന്ന് സാക്ക് പറയുന്നു.
റൈറ്റിന്റെ ഫിസിക്‌സ് ക്ലാസ്സില്‍ വിഷയം വിശദീകരിക്കാന്‍ പൊട്ടിത്തെറിക്കുന്ന മത്തങ്ങകളും കൈപൊള്ളാതെ ആളിപ്പടരുന്ന അഗ്നിജ്വാലകളുമൊക്കെ അദ്ദേഹം അവതരിപ്പിക്കും. ഇതിലെല്ലാം ഭയങ്കരം ശക്തി, ഊര്‍ജം തുടങ്ങിയ ഭൗതികശാസ്ത്ര സങ്കല്‍പങ്ങളുടെ അര്‍ത്ഥം വ്യക്തമാക്കാന്‍ ശരശയ്യ പോലെ ആണളികളടിച്ച പലകയുടെ മുകളില്‍ കിടക്കുന്ന റൈറ്റ് സ്വന്തം നെഞ്ചത്തു വെച്ച സിമന്റ് കട്ട അടിച്ചു പൊട്ടിക്കുന്നതാണ്. 'ഈ മനുഷ്യന്‍ ശരിക്കും കിറുക്കനും രസികനുമാണെന്ന് ആളുകളെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാനിത് ചെയ്തത്', സാക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പക്ഷേ, എല്ലാ വര്‍ഷവും ഭൗതികശാസ്ത്രത്തിന്റെ സിലബസ്സില്‍ പറഞ്ഞതൊക്കെ പഠിപ്പിക്കുന്നതിനു പുറമെ റൈറ്റ് സ്വന്തം വ്യക്തി ജീവിതത്തിലെ ചില അനുഭവങ്ങളെ കുറിച്ചൊരു ക്ലാസ്സും കുട്ടികള്‍ക്ക് നല്‍കാറുണ്ട്.
മകന്‍ ആദമിന് ജൂബെര്‍ട്ട് സിന്‍ഡ്രോം എന്ന അസാധാരണമായ അസുഖം പിടിപെട്ടതോടെ റൈറ്റിന് ജീവിതത്തിലുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചതാണ്. മസ്തിഷ്‌കത്തെ ബാധിച്ചത് മൂലം ചലിക്കാനോ സംസാരിക്കാനോ ആദമിന് കഴിയുമായിരുന്നില്ല. അത് വരെ ഭൗതികശാസ്ത്രം അരച്ചുകലക്കിക്കുടിച്ച് കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കിയിരുന്ന ആ അദ്ധ്യാപകന് പിന്നെയൊന്നിലും താല്‍പ്പര്യമില്ലാതായി. ജീവിതത്തിന് യാതൊരു അര്‍ത്ഥവുമില്ലെന്ന് മനസ്സ് കൊണ്ടുറപ്പിച്ച് നിരാശതയോടെ കഴിയവയെ ഒരു ദിവസം ആദം പാവകള്‍ കൊണ്ട് കളിക്കുന്നത് റൈറ്റ് കാണാനിടയായി. ആ കാഴ്ച റൈറ്റിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ആദമിന് കാണാനും കളിക്കാനും കഴിയുമെന്ന് റൈറ്റിന് മനസ്സിലായി. അവന് അവന്റേതായ ഒരു ആന്തരികലോകമുണ്ടെന്നും അതിലേക്ക് താനെത്തിച്ചേരുകയാണ് വേണ്ടതെന്നും റൈറ്റ് തിരിച്ചറിഞ്ഞു. അയാള്‍ മകന് ആംഗ്യഭാഷ പഠിപ്പിച്ചു. ഭാര്യ നാന്‍സിയും റൈറ്റിനൊപ്പം ഒത്തുചേര്‍ന്നു. അവരുടെ നിരന്തരമായ പരിശ്രമം ഒരു ദിവസം ആദം ചിഹ്നങ്ങള്‍ കൊണ്ട് അവര്‍ക്ക് എഴുതിക്കാണിച്ചു: ഐ ലവ് യു...
ഇവിടെ നിന്നായിരുന്നു ക്ലാസുകളെയാകെ തകിടം മറിച്ചുകൊണ്ടുള്ള റൈറ്റിന്റെ പുതിയ അദ്ധ്യാപരീതിക്ക് തുടക്കം. എല്ലാത്തിനുമപ്പുറം വലുതാണ് സ്‌നേഹമെന്ന് തിരിച്ചറിവ്, ആ തിരിച്ചറിവില്‍ നിന്ന് തന്റെ പഠനരീതികള്‍ മാറ്റിപ്പണിയുന്നതിലേക്ക് റൈറ്റിനെ കൊണ്ടുചെന്നെത്തിച്ചു. വെറുതെ ടെക്സ്റ്റിലുള്ളത് മന:പാഠമാക്കുന്നതിനപ്പുറം എല്ലാത്തിനും അതിന്റേതായ ചൈതന്യമുണ്ടെന്ന് റൈറ്റ് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നു. സ്‌നേഹത്തെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ അദ്ധ്യാപനരീതിയെന്ന് ജെഫ്രി പറയുന്നു.
45-കാരനായ ജെഫ്രി റൈറ്റിന്റെ പഠനരീതികളില്‍ നിന്ന് തുടങ്ങുന്ന ഡോക്യുമെന്ററി റൈറ്റിന്റെ ജീവിതത്തിലേക്കും പോകുന്നുണ്ട്.
യു.എസ്സില്‍ ദേശീയ തലത്തില്‍ നടത്തിയ കോളേജ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ സാക്ക് കോംഗഌന്റെ വീഡിയോ കാണാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.
റൈറ്റിന്റെ അധ്യാപനരീതികളെ കുറിച്ചും കോംഗിളിന്റെ ഡോക്യുമെന്ററിയെ കുറിച്ചും ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.