കെ.പി.സി.സി. പട്ടിക സോണിയ അംഗീകരിച്ചു

Published on  23 Dec 2012
ന്യൂഡല്‍ഹി:കെ.പി.സി.സി. പുനഃ സംഘടനാ പട്ടികയ്ക്കും ഡി.സി.സി.അധ്യക്ഷന്മാരുടെ പട്ടികയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. തിങ്കളാഴ്ചയേ പട്ടിക പ്രഖ്യാപിക്കാനിടയുള്ളൂ.

തര്‍ക്കമുണ്ടായിരുന്ന കണ്ണൂരില്‍ കെ. സുധാകരന്‍ നിര്‍ദേശിച്ച കെ. സുരേന്ദ്രനും, പാലക്കാട്ട് സി.വി. ബാലചന്ദ്രനുമായിരിക്കും ഡി.സി.സി. പ്രസിഡന്‍റുമാര്‍ എന്നറിയുന്നു. ഏഴ് ജില്ലകള്‍ വീതം എ, ഐ വിഭാഗങ്ങള്‍ക്ക് നല്‍കിയെന്നാണ് സൂചനകള്‍.
കെ.പി.സി.സി. പുനഃസംഘടനാ പട്ടികയ്ക്ക് സോണിയ അംഗീകാരം നല്‍കിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി സ്ഥിരീകരിച്ചു. കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അംഗീകരിച്ച പട്ടിക മൂന്നാഴ്ച മുമ്പാണ് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചത്.

കെ.പി.സി.സി.യില്‍ നാലു വൈസ് പ്രസിഡന്‍റുമാരും ഒരു ട്രഷററും ജനറല്‍ സെക്രട്ടറിമാരുമടക്കം 30 പേരുണ്ടാവും. 30 സെക്രട്ടറിമാര്‍ വേറെയുമുണ്ടാവുമെന്നും അറിയുന്നു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ഡല്‍ഹിയിലില്ല. സോണിയയുടെ അനുമതി ലഭിച്ചെങ്കിലും മറ്റു സംഘടനാനടപടികള്‍ പൂര്‍ത്തിയാവാനുള്ളതിനാല്‍ പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലേ ഉണ്ടാവൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.