പാക്-ഇറാന്‍ അതിര്‍ത്തിയില്‍ 11 പേരെ വെടിവെച്ചുകൊന്നു

Published on  23 Dec 2012
ക്വെറ്റ: പാകിസ്താനില്‍നിന്ന് അനധികൃതമായി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു.

തെക്കുപടിഞ്ഞാറന്‍ പാക് പ്രവിശ്യയായ ബലൂചിസ്താനിലെ ഗ്വാദര്‍ ജില്ലയിലാണ് സംഭവം. അനധികൃത കുടിയേറ്റക്കാരായ പാകിസ്താനികളും അഫ്ഗാനികളുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച ഇവര്‍ക്കെതിരെ ബൈക്കിലെത്തിയ ആറുപേരാണ് നിറയൊഴിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇറാനിലെ സാരവാന്‍ പ്രവിശ്യയോടുചേര്‍ന്ന പ്രദേശമാണ് ഗ്വാദര്‍ ജില്ല. യൂറോപ്പിലേക്ക് ആളെ കടത്താന്‍ മനുഷ്യക്കടത്തുകാര്‍ ഉപയോഗിക്കുന്ന പാതയിലാണ് സംഭവം നടന്നത്.