
തിരുവനന്തപുരം: അനാഥ മൃതദേഹങ്ങള്‍ ഒറ്റയ്ക്ക് ചുമലിലേറ്റി സംസ്‌കരിച്ച് ലോകത്തിനു തന്നെ മാതൃകയായ പരവൂര്‍ ഒഴുകുപാറ സതീഷ്ഭവനില്‍ സന്തോഷ്‌കുമാറിന് ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ പത്തുലക്ഷം രൂപയുടെ പുരസ്‌കാരം. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്തോഷ്‌കുമാറിന് പുരസ്‌കാരം സമ്മാനിച്ചു.
കൊല്ലം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ നിന്നും അജ്ഞാത മൃതദേഹങ്ങള്‍ ഒറ്റയ്ക്ക് ചുമലിലേറ്റി സംസ്‌സ്‌കരിക്കുന്ന സന്തോഷിനെക്കുറിച്ച് പത്തു വര്‍ഷം മുമ്പ് 'മാതൃഭൂമി' വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. രണ്ടു കൊല്ലത്തിന് ശേഷം കൊല്ലം ജില്ലാ ആസ്പത്രിയില്‍ മോര്‍ച്ചറി അറ്റന്‍ററായി സന്തോഷിന് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തു. അന്നുമുതല്‍ക്ക് സന്തോഷിന്റെ പുണ്യപ്രവൃത്തി ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും നിരവധി അവാര്‍ഡുകള്‍ സന്തോഷിനെ തേടിയെത്തുകയും ചെയ്തു. ഇപ്പോള്‍ പത്തുലക്ഷം രൂപയുടെ വലിയൊരു പുരസ്‌കാരവും സന്തോഷിനെ തേടിയെത്തി.
സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ സന്തോഷിന്റെ പ്രവര്‍ത്തനം ഏകദേശം പൂര്‍ണമായും ആസ്പത്രി മോര്‍ച്ചറിയില്‍ തന്നെയായി. ഭാര്യ സുധര്‍മ്മിണിയുടെ സഹോദരിയുടെ മകന്‍ ജയചന്ദ്രനാണ് ഇപ്പോള്‍ അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. എന്നാല്‍ അജ്ഞാത മൃതദേഹങ്ങളും മറ്റും ആസ്പത്രിയിലെത്തിക്കാന്‍ അധികൃതരുടെ അനുമതിയോടെ സന്തോഷ് ഇപ്പോഴും പോകുന്നുണ്ട്. എത്ര അനാഥ മൃതദേഹങ്ങളെയാണ് ഇത്തരത്തില്‍ സംസ്‌കരിച്ചിട്ടുള്ളതെന്ന് സന്തോഷിന് ഇപ്പോഴുമറിയില്ല.
കേരളത്തിലെ മനുഷ്യ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അപൂര്‍വ വ്യക്തികളെ ആദരിക്കാനാണ് ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സന്തോഷ് ചെയ്യുന്ന ദൈവതുല്യമായ പ്രവൃത്തി സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും അതിനുള്ള പാരിതോഷികം മാത്രമാണ് ഈ ബഹുമതിയെന്നും ഷിഫാ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. ടി. മുഹമ്മദ് റബീഹ് റബീയുള്ള പറഞ്ഞു. പുരസ്‌കാര വിതരണ ചടങ്ങില്‍ മന്ത്രി വി. എസ്. ശിവകുമാറും പങ്കെടുത്തു.