ഒബാമയ്‌ക്കെതിരെ വോട്ട് ചെയ്തില്ല; ഭര്‍ത്താവിന് മേല്‍ ജീപ്പ് കയറ്റി

Published on  14 Nov 2012
ഹോളി സോളമന്‍


ഭര്‍ത്താവ് വോട്ടുചെയ്യാത്തതുകൊണ്ടാണ് യു.എസ് തിരഞ്ഞെടുപ്പില്‍ ബാരക് ഒബാമ ജയിച്ചതെന്ന് തോന്നിയാല്‍ എന്താണ് ചെയ്യുക. ചിത്തവിളിക്കുക, കഠിനമായി വിമര്‍ശിക്കുക മുതലായ പരമ്പരാഗത മാര്‍ഗമായിരുന്നില്ല അരിസോണക്കാരിയായ ഹോളി സോളമന്റേത്. ഭര്‍ത്താവിന് മേല്‍ ജീപ്പോടിച്ചു കയറ്റുകയെന്ന നൂതന മാര്‍ഗമാണ് അവര്‍ അവലംബിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജീപ്പാക്രമണത്തിനിരയായ ഭര്‍ത്താവ് ദാനിയേല്‍ ഇപ്പോള്‍ അത്യാസന്നനിലയില്‍ കഴിയുകയാണ്. 28 കാരിയായ സോളമന്‍ അറസ്റ്റിലാവുകയും ചെയ്തതായി എബിസി 15 (ABC 15) റിപ്പോര്‍ട്ട് ചെയ്തു.

ഗര്‍ഭിണിയായ സോളമന്‍ വിശ്വസിച്ചിരുന്നത്, പ്രസിഡന്റ് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍, അത് തന്റെ കുടുംബത്തിനും പിറക്കാന്‍ പോകുന്ന കുഞ്ഞിനും അടുത്ത നാലുവര്‍ഷം ബുദ്ധിമുട്ട് നിറഞ്ഞതാക്കുമെന്നാണ്.

ദാനിയേല്‍ വോട്ടുചെയ്തില്ല, ഒബാമ ജയിക്കുകയും ചെയ്തു. ഭര്‍ത്താവ് വോട്ടു ചെയ്യാത്തതാണ് ഒബാമ ജയിക്കാന്‍ കാരണമെന്ന് സോളമന്‍ ആരോപിച്ചു. രോക്ഷം സഹിക്കവയ്യാതെ അവര്‍ ഭര്‍ത്താവിന് മേല്‍ ജീപ്പോടിച്ച് കയറ്റുകയായിരുന്നു.

അരിസോണയില്‍ ഗില്‍ബെര്‍ട്ടിലാണ് ദാനിയേലും കുടുംബവും താമസിക്കുന്നത്. വീട്ടിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്തുവെച്ച് ഭര്‍ത്താവിന് പിന്നാലെ സോളമന്‍ ജീപ്പോടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഒരു വിളക്കുകാലിന് പിന്നില്‍ ഒളിക്കാന്‍ ദാനിയേല്‍ നടത്തിയ ശ്രമവും വിജയിച്ചില്ല.

രാഷ്ട്രീയ വിദ്വേഷമാണ് സോളമന്റെ പ്രവര്‍ത്തിക്ക് പിന്നിലെന്ന് ഭര്‍ത്താവ് പറയുന്നു. ഒബാമയെ സോളമന് വെറുപ്പായിരുന്നുവത്രേ. ഒബാമ വീണ്ടും പ്രസിഡന്റായതോടെ, ഭാവിയെപ്പറ്റി താന്‍ ഭയപ്പെടുന്നതായി അവര്‍ പറയുമായിരുന്നു. ഒരുതരം 'ഒബാമഭയം' തന്നെ അവരെ പിടികൂടിയിരുന്നു എന്നാണ് ദാനിയേല്‍ പറയുന്നത്.

ആറുമാസം ഗര്‍ഭിണിയായ സോളമന്‍ ആക്രമണവേളയില്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

Latest news