ജപ്പാന്‍ജ്വരം: യുപിയില്‍ ആറുകുട്ടികള്‍കൂടി മരിച്ചു

Published on  12 Sep 2012
ഗൊരാഖ്പുര്: തലച്ചോറിനെ ബാധിക്കുന്ന ജപ്പാന്‍ജ്വരം ബാധിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ആറുകുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഉത്തര്‍പ്രദേശില്‍ ഈ രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 281 ആയി. ഈവര്‍ഷം 1675 കുട്ടികളെയാണ് ജപ്പാന്‍ജ്വരം പിടിപെട്ടതിനെതുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ദിവാകര്‍ പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു.
ചൊവ്വാഴ്ച മാത്രം രോഗംബാധിച്ച 25 കുട്ടികളെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തലച്ചോറില്‍ വൈറസ് ബാധമൂലമുണ്ടാകുന്ന അസ്വസ്ഥതയും നീരുമാണ് ജപ്പാന്‍ജ്വരം കടുത്തപനിയും നീണ്ടുനില്‍ക്കുന്ന തലവേദനയും ക്ഷീണവുമാണ് ലക്ഷണം. വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും ഭക്ഷണത്തിലൂടെയും കൊതുക് കടിയിലൂടെയും വൈറസ് പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളും പ്രായമായവരിലും മാത്രമാണ് ഈ വൈറസ് അപകടമാകുന്നത്.