റോഡപകടങ്ങള്‍ കേരളത്തില്‍ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അപകടങ്ങള്‍ നടന്നുകഴിഞ്ഞാല്‍ ആ പ്രദേശത്തെ റോഡിന്റെ അപര്യാപ്തതയെക്കുറിച്ചും നിയമലംഘനത്തെക്കുറിച്ചും തല്ക്കാലം ഉണ്ടാവുന്ന ചില ഒച്ചപ്പാടുകള്‍ കഴിയുമ്പോള്‍ അവശേഷിക്കുന്നത് മരിച്ചവരുടെ ബന്ധുക്കളുടെ കണ്ണീരുമാത്രമാവും. മറ്റുതരത്തിലുള്ള അപകടങ്ങള്‍ക്കു പുറമെ ഗ്യാസ് ടാങ്കറുകള്‍ വരുത്തുന്ന അപകടങ്ങളും ഇപ്പോള്‍ ഭീഷണിയായി വളര്‍ന്നിരിക്കുന്നു. കണ്ണൂര്‍ ചാലയിലുണ്ടായത് ഇത്തരത്തിലുള്ള ഏറ്റവും വലിയ ദുരന്തമാണ്.ഇതിന് മുമ്പ് കരുനാഗപ്പള്ളിയില്‍ 2009 ഡിസംബറിലുണ്ടായ അപകടത്തില്‍ 12 പേര്‍ മരിക്കുകയുണ്ടായി.അതില്‍ നിന്ന് നാം വേണ്ടത്ര പാഠങ്ങള്‍ പഠിച്ചിരുന്നുവോ എന്ന് സംശയമാണ്. എത്ര കരുതലെടുത്താലും മാനുഷികമായ പിഴവുകള്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സാങ്കേതികമായ കാര്യങ്ങളോ? അവ തടയാനുള്ള മുന്നൊരുക്കങ്ങള്‍ കുറ്റമറ്റതാക്കേണ്ടതല്ലേ? ടാങ്കര്‍ ഡിവൈഡറിന് മുകളിലേക്ക് കയറിപ്പോയേക്കാം, അത് ശരിയായല്ല സ്ഥാപിച്ചതെങ്കില്‍. വാതകം നിറയ്ക്കുകയും പുറത്തെടുക്കുകയും ചെയ്യുന്നത് നിയന്ത്രിക്കുന്ന വാല്‍വിന് ഒരു ഇടിയെ താങ്ങാനുള്ള ശേഷി ഉണ്ടായിരിക്കണം.ഡ്രൈവര്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ പരിശീലനം നേടിയ ആളായിരിക്കണം. ഒരു സഹായി കൂടി വാഹനത്തില്‍ വേണം. വാതകം ചോരാത്ത വിധം ബലമുള്ളതായിരിക്കണം അത് നിറയ്ക്കുന്ന അറ. ഇത്തരം കാര്യങ്ങളൊക്കെ ഉറപ്പുവരുത്തുന്നത് അത്ര പ്രയാസമുള്ളതല്ലല്ലോ. ഇവിടെയൊക്കെ ചില സൂത്രപ്പണികള്‍ അവലംബിക്കുന്നുണ്ട് എന്നുവേണം കരുതാന്‍.
വെറുമൊരു മോട്ടോര്‍ അപകടമല്ല ചാലയിലെ ദുരന്തം. മരണസംഖ്യ ഉയര്‍ന്നുയര്‍ന്ന് ഇപ്പോള്‍ പത്തൊമ്പതില്‍ എത്തിനില്‍ക്കുന്നു. ചില കുടുംബങ്ങള്‍തന്നെ ഇല്ലാതായി. നഷ്ടപരിഹാരം നല്‍കിയതു കൊണ്ടുമാത്രം ഇവരുടെ ക്ലേശങ്ങള്‍ അവസാനിക്കില്ല. പണം നല്‍കിയാല്‍തന്നെ വീടുകള്‍ നന്നാക്കുവാനും പൂര്‍ണമായി നശിച്ചവ പുനര്‍നിര്‍മിക്കാനും ആരെങ്കിലും മുന്‍കൈയെടുക്കേണ്ടിവരും. സര്‍ക്കാറിന് അതിന് ചുമതലയുണ്ട്. മരണങ്ങള്‍ കൊണ്ടുവന്ന തീരാദുഃഖത്തിന് പുറമേ ജീവിതസാഹചര്യങ്ങളോടുകൂടി പടവെട്ടേണ്ടിവരുന്നവരുടെ ക്ലേശത്തില്‍ ഒരു പങ്ക് സര്‍ക്കാറും സമൂഹം തന്നെയും ഏറ്റെടുക്കണം.അതിനുള്ള വഴികള്‍ ആലോചിച്ച് കണ്ടെത്താവുന്നതേയുള്ളൂ.
വലിയ തോതില്‍ പൊള്ളലേറ്റവര്‍ സുഖം പ്രാപിച്ചാലും തുടര്‍ ചികിത്സ വളരെ നാളത്തേക്ക് , ഒരു പക്ഷേ ജീവിത കാലം മുഴുക്കേ വേണ്ടിവന്നേക്കാം. ഈ സഹായം ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മരുന്നിന്റെ ചെലവ് അടിക്കടി വര്‍ധിച്ചവരുന്ന സ്ഥിതിയാണുള്ളത്.വിദഗ്ധ ചികിത്സയുടെ ചെലവും അങ്ങനെ തന്നെ. വലിയ രോഗം വന്നാല്‍ ചികിത്സ നടത്തി പാപ്പരായിപ്പോകുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണ്. കരുനാഗപ്പള്ളിയില്‍ അപകടമുണ്ടായപ്പോള്‍ ഇത്തരത്തിലുള്ള ഒരു വാഗ്ദാനം അന്നത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നുപേരുടെ ആശ്രിതര്‍ക്കൊഴികെ അവിടെ മറ്റാര്‍ക്കും ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജോലിയുടെ കാര്യത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച മാനദണ്ഡം ഒരു പരിമിതിയാണ്. എന്നാല്‍, കരുനാഗപ്പള്ളിയില്‍, ചുരുങ്ങിയ വിദ്യാഭ്യാസയോഗ്യത പിന്നീട് നേടിയവരുടെ കാര്യത്തിലും തീരുമാനമെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. ഇത് പരിഹരിക്കണം.
ഇതുപോലുള്ള വലിയ അപകടങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ നമുക്കില്ലെന്ന് ചാല ദുരന്തം വ്യക്തമാക്കുന്നു. അറ്റുപോയ അവയവങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതിനും കരള്‍ മാറ്റിവെക്കല്‍പോലുള്ള സൂക്ഷ്മശസ്ത്രക്രിയകള്‍ ചെയ്യുന്നതിനുമുള്ള സൗകര്യം ഇന്ന് കേരളത്തിലെ ചില ആസ്പത്രികളിലുണ്ട്. എന്നാല്‍, വലിയ തോതിലുള്ള പൊള്ളല്‍ ചികിത്സിക്കാനുള്ള സവിശേഷമായ സൗകര്യങ്ങള്‍ എത്രയിടത്തുണ്ട് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. സ്വകാര്യ ആസ്പത്രികളെ ഇതിന് ആശ്രയിക്കാനാവുമെന്ന് തോന്നുന്നില്ല. ഏതാനും ജില്ലകള്‍ക്കുകൂടി ഒരിടത്ത് എന്ന നിലയ്‌ക്കെങ്കിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. വാതകം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകാനുള്ള വഴികളെക്കുറിച്ച് പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.ഇതില്‍ ചിലതൊക്കെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നു വേണം കരുതാന്‍. ചാല അപകടത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും ഈ വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തണം.