പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ 75,000 രൂപ

Published on  22 Aug 2012
ന്യൂഡല്‍ഹി: ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് 'ഇന്ദിരാ ആവാസ് യോജന' പ്രകാരം വീടുവെക്കുന്നതിന് നല്‍കുന്ന തുക 45,000 രൂപയില്‍നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തി. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശ് അറിയിച്ചതാണിത്. മലയോരമേഖലകളിലും മാവോവാദി സ്വാധീനപ്രദേശങ്ങളിലും ഈ തുക നേരത്തേ 48,500 രൂപയായിരുന്നത് 80, 000 രൂപയാക്കിയിട്ടുണ്ട്.

പുതിയ തീരുമാനം അടുത്ത ഏപ്രില്‍ ഒന്നിന് നിലവില്‍വരും. 2012-13ല്‍ 32 ലക്ഷം വീടുകള്‍ പുതുതായി നിര്‍മിക്കുകയാണ് ലക്ഷ്യം. ഇതിനായി മൊത്തം 11,000 കോടി രൂപയാണ് മന്ത്രാലയം നീക്കിവെച്ചത്. പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്ക് കക്കൂസുകള്‍ നിര്‍ബന്ധമായിരിക്കും. ഇതിന് 9000 രൂപ പ്രത്യേകം അനുവദിക്കും.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ ഇന്ദിരാ ഭവനനിര്‍മാണ പദ്ധതിക്ക് പ്രത്യേക ഫണ്ട് രൂപവത്കരിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1985-86ല്‍ തുടങ്ങിയതാണെങ്കിലും ഫലപ്രദമായി നടപ്പാക്കാത്ത പദ്ധതിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു.