ഇറാന്‍ ഭൂകമ്പം: മരണം 250 കവിഞ്ഞു

Published on  12 Aug 2012

ടെഹ്‌റാന്‍: വടക്കുപടിഞ്ഞാറന്‍ ഇറാനിലുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. 2,000 ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. തബ്‌രിസ്, അഹാര്‍, എന്നീ നഗരങ്ങള്‍ക്കടുത്താണ് 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹാരിസ്, വര്‍സാഗാന്‍ എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

ഗ്രാമീണരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. തബ്‌രിസിന് 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് പ്രാദേശിക സമയം 4.53-നാണ് ആദ്യ ഭൂചലനമുണ്ടായത്. പതിനൊന്ന് മിനിറ്റിനുശേഷം രണ്ടാമത്തെ ഭൂചനവുമുണ്ടായി. തുടര്‍ചലനങ്ങള്‍ കൂടിയുണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി.നാല് ഗ്രാമങ്ങള്‍ പൂര്‍ണമായി നശിച്ചു.

മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മറ്റ് 60-ഓളം ഗ്രാമങ്ങള്‍ക്ക് വന്‍തോതില്‍ നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ തബ്‌രിസിലും അര്‍ദേബിലുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വര്‍സാഗാനില്‍ നിന്നും അഹാറില്‍ നിന്നുമായി 73 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ടെലഫോണ്‍ ലൈനുകള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് അധികൃതര്‍ ഹെലികോപ്റ്ററുകളില്‍ ദുരിതാശ്വാസ സംഘത്തെ അയച്ചിട്ടുണ്ട്.