കറാച്ചി: പാകിസ്താനില്‍ പോളിയോ മരുന്ന് നല്‍കാന്‍ നിയോഗിക്കപ്പെട്ട യു.എന്‍. സംഘത്തിനുനേരെ അക്രമിസംഘം വെടിയുതിര്‍ത്തു. ഡോക്ടര്‍ക്കും ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു. പോളിയോ വാക്‌സിന്‍ നല്‍കുന്നതിനെതിരെ ഭീഷണി മുഴക്കിയിരുന്ന താലിബാനാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
സൊഹ്‌റാബ് ഗോത്ത് പ്രവിശ്യയില്‍ വിദേശിയായ ഡോക്ടര്‍ സഞ്ചരിച്ചിരുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനത്തിനുനേരെയാണ് വെടിവെപ്പുണ്ടായത്. താബിബാന് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. തിങ്കളാഴ്ചയാണ് പാകിസ്താന്‍ പുതിയ പ്രതിരോധ പരിപാടിക്ക് തുടക്കംകുറിച്ചത്.
മൂന്നുമാസമായി പ്രദേശത്ത് പോളിയോനിര്‍മാര്‍ജന പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന ഡോക്ടറെയാണ് അക്രമികള്‍ ലക്ഷ്യംവെച്ചതെന്നു കരുതുന്നു. ഡോക്ടര്‍ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല.
അമേരിക്ക വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ഈ മേഖലകളില്‍ പോളിയോ മരുന്നുവിതരണം അനുവദിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. ആബട്ടാബാദില്‍ പ്രതിരോധ കുത്തിവെപ്പെന്ന വ്യാജേന സി.ഐ.എ. നടത്തിയ രക്ത സാമ്പിള്‍ ശേഖരണമാണ് ഉസാമ ബിന്‍ലാദനെ കണ്ടെത്താന്‍ സഹായിച്ചത് എന്ന് ആരോപണമുണ്ടായിരുന്നു.
ലോകത്ത് പോളിയോരോഗം പകര്‍ച്ചവ്യാധിയായി തുടരുന്ന മൂന്നുരാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. അഫ്ഗാനിസ്ഥാനും നൈജീരിയയുമാണ് മറ്റുരണ്ട് രാജ്യങ്ങള്‍. ഇക്കാരണത്താല്‍ 3.4 കോടി കുട്ടികള്‍ക്കായി മൂന്നുദിവസത്തെ പ്രതിരോധകുത്തിവെപ്പ് പാകിസ്താനില്‍ നടക്കുകയാണ്. എന്നാല്‍ താലിബാന് സ്വാധീനമുള്ള പ്രദേശങ്ങളിലെ രണ്ടുലക്ഷം കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തുക വിഷമകരമാണെന്ന് കരുതുന്നു.