കുഞ്ഞനന്തനുമായി ഒളിയിടങ്ങളില്‍ തെളിവെടുപ്പ്‌

Published on  02 Jul 2012
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍വധക്കേസില്‍ പിടിയിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

മാടായിക്കടുത്ത ഏഴോം തീരദേശ റോഡിലെ പി.ഗോവിന്ദന്‍ എന്ന ഗോപിയുടെ വീട്, പാനൂര്‍, കുന്നോത്ത് പറമ്പ് ലോക്കല്‍സെക്രട്ടറി പൊന്നത്ത് കുമാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ രാജന്‍, സി.പി.എം. അനുഭാവിയായ ചെറുപറമ്പില്‍ കളത്തില്‍യൂസഫ് എന്നിവരുടെ വീടുകളിലാണ് ഡിവൈ.എസ്.പി. കെ.വി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത്.

പയ്യന്നൂരിലെ ഒരു സി.പി.എം. നേതാവിന്റെ ബന്ധുവാണ് ഗോവിന്ദന്‍. ഇദ്ദേഹം കുടുംബത്തോടൊപ്പം വിദേശത്തായതിനാല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

സി.പി.എം. നേതാവാണ് കുഞ്ഞനന്തന് ഇവിടെ മൂന്ന് ദിവസം ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവരുമെന്നു കരുതി അവിടെ പാര്‍ട്ടി പ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. മാടായി സി.പി.എം. ഓഫീസില്‍ അമ്പതോളം സി.പി.എം.പ്രവര്‍ത്തകര്‍ സംഘടിച്ചുനിന്നതിനാല്‍ അവിടെ തെളിവെടുപ്പ് നടത്താതെ പോലീസ് മടങ്ങി. കുഞ്ഞനന്തനെ ഒരിടത്തും വാഹനത്തില്‍നിന്ന്ഇറക്കിയിരുന്നില്ല. പാനൂര്‍ സി.ഐ. ജയന്‍ ഡൊമിനിക്കും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പോലീസ് കസ്റ്റഡിയിലായ സി.പി.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം പി. മോഹനനെ ഞായറാഴ്ച ചോദ്യം ചെയ്തില്ല. താന്‍ കെ.സി. രാമചന്ദ്രന്റെ ഫോണ്‍ ഉപയോഗിച്ച് വിളിച്ചിട്ടുണ്ടെന്ന് പി.മോഹനന്റെ സാന്നിധ്യത്തില്‍ കുഞ്ഞനന്തന്‍ പറഞ്ഞെങ്കിലും അദ്ദേഹം തനിക്കോര്‍മയില്ലെന്നാണ് പ്രതികരിച്ചത്. കുഞ്ഞനന്തന്റെ കസ്റ്റഡികാലാവധി ചൊവ്വാഴ്ച അവസാനിക്കുമെങ്കിലും കസ്റ്റഡി നീട്ടിക്കിട്ടാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും.