സരബ്ജിത്ത് സിങിനെ മോചിപ്പിക്കണമെന്ന് എസ്.എം കൃഷ്ണ

Published on  27 Jun 2012
ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിങിനെയും മറ്റു ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് അഭ്യര്‍ഥിച്ചു. സുര്‍ജിത് സിങിനെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

സരബ്ജിത് സിങിന്റെ വധശിക്ഷ റദ്ദാക്കിയെന്ന പ്രഖ്യാപനം തിരുത്തി, സുര്‍ജിത് സിങിനെയാണ് മോചിപ്പിക്കുന്നതെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എസ്.എം കൃഷ്ണ ഇക്കാര്യം ആവശ്യപ്പെട്ടത്.

പാകിസ്താനെതിരെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് അതിര്‍ത്തിയില്‍ നിന്ന് പാക്‌സൈന്യം പിടികൂടിയ സുര്‍ജിത് സിങ് 30 വര്‍ഷത്തോളമായി ലാഹോര്‍ ജയിലിലായിരുന്നു. ഇദ്ദേഹത്തിന്റെ വധശിക്ഷ 1989ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു. ജീവപര്യന്ത ശിക്ഷാകാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പാക് ചാനലുകള്‍ സരബ്ജിത്ത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കി മോചിപ്പിക്കുന്നു എന്നാണ് വാര്‍ത്ത നല്‍കിയത്. ഇതോടെ ഇന്ത്യയിലെ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സരബ്ജിത്ത് സിങ്ങിന്റെ മോചനത്തെക്കുറിച്ച് വാര്‍ത്ത നല്‍കി. ഇതുശ്രദ്ധയില്‍പ്പെട്ടയുടനെയാണ് പാക് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് വിശദീകരണം ഉണ്ടായത്.

 

 

 

 

 

Latest news