Vijayapadam

പകച്ചു നില്‍ക്കുന്ന ലോകം

Posted on: 12 Oct 2012

ദേബശിഷ് ചാറ്റര്‍ജി



അസാരം വിവര-യുഗമെന്നു പുറമെ തോന്നാമെങ്കിലും നമ്മള്‍ ശരിക്കും സാരമായ വിവരക്കേടിന്റെ യുഗത്തിലാണ്. ഈ പ്രപഞ്ചത്തില്‍ ഏവര്‍ക്കും അവരുടേതായൊരിടമുണ്ട്. അതു കണ്ടെത്താനായി നമുക്കുവേണ്ടത് ശ്രദ്ധയും അല്പം സ്ഥിരതയുമാണ്. ലാറ്റിനമേരിക്കന്‍ കവിയുടെ വരികള്‍ നോക്കൂ -

''അനങ്ങാതെ, മൗനമായി.... അങ്ങനെ
കാടിനറിയാം നിന്റെ സ്ഥാനം
നീയനുവദിക്കുക - നിന്നെയൊന്നു കാണാന്‍''

ഇന്ത്യയിലെ പുരാതന മഹര്‍ഷിമാര്‍ ചെയ്തതും അതുതന്നെയായിരുന്നു. സത്യമന്വേഷിച്ചവര്‍ ലോകംചുറ്റിയില്ല. മൗനത്തിന്റെ ആഴങ്ങളില്‍ അവര്‍ അത് തിരയുകയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വളരെ കുറച്ചുപേരെ കാടുകളില്‍ കഴിയുന്നുള്ളൂ. നമ്മളാവട്ടെ വിജ്ഞാനത്തിന്റെ കൊടുങ്കാട്ടില്‍ സ്വയം നഷ്ടപ്പെട്ടുകഴിയുകയാണ്. നഷ്ടപ്പെട്ടുപോയതിനായി നാടുമുഴുവന്‍ ഓടിനടന്നുതിരയുന്നതിലും നല്ലത് ഒരു നിമിഷം മനസ്സിനെയൊന്നു ശാന്തമാക്കി ഏതാണ്ടൊരിടത്തേക്കു സാധ്യത ചുരുക്കിക്കൊണ്ടുവരികയാണ്. വിജ്ഞാനത്തിന്റെ കൊടുങ്കാട്ടില്‍ സ്വയം നഷ്ടപ്പെട്ടുപോയതില്‍ നിന്നുള്ള സ്വയം വീണ്ടെടുക്കലും അതുപോലെ തന്നെയാണ്.

കാടുമായി സന്ധിചെയ്താല്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂ. ചിതറിക്കിടക്കുന്ന വൈജ്ഞാനികലോകത്തെ ഏകോപിപ്പിച്ചുനിര്‍ത്തേണ്ട പണി തികഞ്ഞ ശ്രദ്ധയുടേതാണ്. കേവലവിജ്ഞാനത്തിന് അതിന്റെ കാലികപ്രസക്തിയും ദിശാബോധവും നല്കുന്നത് ഈയൊരു ശ്രദ്ധയാണ്. നമുക്കു നമ്മെത്തന്നെ അറിയുവാനുള്ളതും കണ്ടെത്താനുള്ളതുമായ വഴി ശ്രദ്ധയുടേതു മാത്രമാണ്. വിവരം സ്‌പോഞ്ചുപോലെയാണ്. നമ്മുടെ ശ്രദ്ധമുഴുവനും അതു വലിച്ചെടുക്കുന്നു.

കേംബ്രിജിലെ ഹാര്‍വാഡ് ചത്വരത്തില്‍ ഞാനങ്ങനെ നില്ക്കുകയായിരുന്നു. ബസ്സ് കാത്തുനില്ക്കുന്നവരുടേതായ ഒരു ചെറിയ സംഘമാണ് ഒപ്പമുണ്ടായിരുന്നത്. എനിക്കു തൊട്ടുനില്‍ക്കുന്നത് ഹാര്‍വാഡിലെ ഒരു വിദ്യാര്‍ഥിയും. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ബസ്സ് അവിടെയെത്തുമെന്ന കൃത്യമായ വിവരമുള്ള ഒരു പ്രോഗ്രാം ഷെഡ്യൂള്‍ അയാളുടെ കൈയിലുണ്ട്. എന്നിട്ടും അടുത്ത ഏതാനും സെക്കന്‍ഡിനുള്ളില്‍ അയാള്‍ ഒരു പതിനഞ്ചിരുപതുതവണ കൈയിലെ വാച്ചിലേക്കും ബസ്സു കടന്നുവരേണ്ട ദിശയിലേക്കും മാറിമാറി നോക്കി. അതൊന്നും അറിയാതെ തന്നെ ബസ്സ് കൃത്യസമയത്തു എത്തിച്ചേര്‍ന്നു.

പിന്നീട് ഹാര്‍വാഡ് ബിസിനസ്സ് സ്‌കൂളില്‍ വെച്ച് അയാളെ കണ്ടപ്പോള്‍, ഞാനീയൊരു അക്ഷമയെപ്പറ്റി ആരാഞ്ഞു. അങ്ങനെയല്ലാതാവാന്‍ തനിക്കു കഴിയുന്നില്ലെന്നായിരുന്നു മൂപ്പരുടെ പ്രതികരണം. വെറുതെ കുറച്ചുനിമിഷങ്ങള്‍ കൂടി ഒരിടത്തുനില്ക്കാനേ കഴിയാത്ത അവസ്ഥ. വെറും രണ്ടുമിനിറ്റു താങ്കളോടുതന്നെ കൂട്ടുകൂടുവാനായി മാറ്റിവെക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ സ്വയം താങ്കളെന്തായിപ്പോയെന്നു ഒന്നു ആലോചിച്ചുനോക്കൂവെന്നു ഞാന്‍ പറഞ്ഞു.

വിജ്ഞാനം പകര്‍ച്ചവ്യാധിപോലെ നാടുകീഴടക്കിമുന്നേറുമ്പോള്‍, അന്തമില്ലാത്ത ചാനലുകളുടെ ലോകത്തില്‍ ചാനലുമാറ്റാന്‍മാത്രം റിമോട്ടേന്തുന്ന വീട്ടമ്മമാരെപ്പോലെ അഥവാ വീട്ടച്ഛന്‍മാരെപ്പോലെ പകച്ചുനില്ക്കുകയാണു ശ്രദ്ധയില്ലായ്മയില്‍ ലോകം. കിട്ടിയ സമയമത്രയും ഉള്ള ചാനലുകളിലേക്കെല്ലാം ഞെക്കിപ്രവേശിച്ചെങ്കിലും ഒന്നും കണ്ടതില്ല. ശ്രദ്ധക്കുറവെന്ന പാപത്തിന്റെ ശമ്പളമായി നേടിയതാവട്ടെ ധനനഷ്ടവും അതിലുപരിയായി സമയനഷ്ടവും.

successsutras@gmail.com



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial