Vijayapadam

'പൂച്ച'ക്ക് മണി കെട്ടിയ കഥ

Posted on: 08 Aug 2012

നമ്രത പൈ



ഐ.ടി.യാണ് എന്നെ ആദ്യം മോഹിപ്പിച്ചത്. സ്‌കൂള്‍പഠനകാലത്ത് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വലിയ ആവേശമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് പി.ജി.യുടെയും എം.ബി.എ.യുടെയും സാധ്യതകളെപ്പറ്റി പറഞ്ഞുതന്നത്. മാനേജ്‌മെന്റ് രംഗത്തെ വിശാലമായ അവസരങ്ങളെപ്പറ്റിയും വെല്ലുവിളിയെക്കുറിച്ചുമൊക്കെ അറിഞ്ഞതോടെ എം.ടെക്കിനുപകരം എം.ബി.എ. യോടായി കമ്പം. അങ്ങനെയാണ് ഐ.ഐ.എം. പഠനം ലക്ഷ്യമിട്ട് ക്യാറ്റ് പരീക്ഷയ്ക്കായി ശ്രമം തുടങ്ങിയത്.

തലശ്ശേരി ഹോളി ഏഞ്ചല്‍സ്, സേക്രഡ് ഹാര്‍ട്ട്, ചിന്മയ സ്‌കൂളുകളിലായിരുന്നു എന്റെ സ്‌കൂള്‍പഠനം. അത് കഴിഞ്ഞ് തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സിന്. എന്‍ജിനീയറിങ് പഠനം തുടങ്ങുന്നതിനുമുമ്പുതന്നെ ക്യാറ്റ് പ്രവേശനപരീക്ഷയ്ക്കുവേണ്ടി ഞാന്‍ ഒരുക്കം തുടങ്ങിയിരുന്നു.

കണ്ണൂരിലെ ടൈം കോച്ചിങ് സെന്ററിലെ എന്‍ജിനീയറിങ് എന്‍ട്രന്‍സ് ക്ലാസ്സുകളില്‍ പങ്കെടുത്തതോടെയാണ് ഇതില്‍ താത്പര്യം ജനിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശരത്തിന്റെ മാര്‍ഗദര്‍ശനവുമുണ്ടായി. ബി.ടെക്. അഞ്ചാം സെമസ്റ്ററിന് പഠിക്കുമ്പോളാണ് തൃശ്ശൂരില്‍ 'ടൈ'മിന്റെ ദീര്‍ഘകാല പരിശീലനത്തിന് ചേര്‍ന്നത്. ആഴ്ചയറുതിയിലായിരുന്നു ക്ലാസ്. ഏകദേശം ഒന്നരവര്‍ഷത്തോളം നീണ്ടു. ദേശീയതലത്തില്‍ നടന്ന 20 ക്യാറ്റ് മോക് ടെസ്റ്റുകളിലും പങ്കെടുത്തു. ഇത് പരീക്ഷയെപ്പറ്റി നല്ല ബോധ്യമുണ്ടാക്കാനും സ്വയം വിലയിരുത്താനും ആത്മവിശ്വാസമുയര്‍ത്താനും സഹായിച്ചു.

ക്യാറ്റിന്റെ ദിവസത്തോടടുപ്പിച്ചായിരുന്നു എന്റെ യൂണിവേഴ്‌സിറ്റി പരീക്ഷയും പ്ലേസ്‌മെന്റുമൊക്കെ. തിരക്കിന്റെയും സമ്മര്‍ദത്തിന്റെയും നാളുകള്‍. ആദ്യഘട്ടത്തില്‍ നന്നായി പരിശീലിച്ചതാണ് ക്യാറ്റില്‍ എനിക്ക് തുണയായത്, അവസാനനിമിഷത്തെ പരക്കംപാച്ചില്‍ പഠനമല്ല.

ക്യാറ്റ് പ്രവേശനപ്പരീക്ഷ ആദ്യകടമ്പയെ ആകുന്നുള്ളൂ. പ്രവേശനപ്പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിച്ചാല്‍പ്പോലും ഉറപ്പുപറയാനാവില്ല. രണ്ടാംഘട്ടത്തിലും കാലിടറാതെ നോക്കണം. ഓരോ ഐ.ഐ.എമ്മിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡിസ്‌കഷന്‍, ഉപന്യാസരചന, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം. ഇതിനായി പൂര്‍വവിദ്യാര്‍ഥികളുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടാം. മോക് ഇന്റര്‍വ്യൂവിലും സംഘചര്‍ച്ചകളിലുമൊക്കെ പങ്കാളികളാകാം.

ക്യാറ്റിനുവേണ്ടി ശ്രമം നടത്തുന്നവര്‍ സാധാരണ പ്രവേശനപ്പരീക്ഷയെന്നമട്ടില്‍ ഒരുക്കം പരിമിതപ്പെടുത്തരുത്, കൂടുതല്‍ വിശാലമായ ഒരു ചിത്രം മനസ്സില്‍ വരച്ചിടുക. എന്തിനാണ് മാനേജ്‌മെന്റ് പഠനം തിരഞ്ഞെടുക്കുന്നതെന്നതിനെപ്പറ്റി ശരിയായ ബോധ്യമുണ്ടാക്കുക. രാജ്യത്തെ ഏറ്റവും പ്രമുഖമായ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ അവസരം ലഭിച്ചാലുള്ള നേട്ടങ്ങള്‍ തിരിച്ചറിയുക. അങ്ങനെയായാല്‍ നിങ്ങളുടെ ശ്രദ്ധ ലക്ഷ്യത്തില്‍ നിന്ന് വഴുതില്ലെന്ന് ഉറപ്പ്. ഏതുതിരക്കിനിടയിലും ക്യാറ്റിനായി ഒരുങ്ങാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

സ്‌കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ തന്നെയായിരിക്കും 'ക്യാറ്റ്' സിലബസ്സിലുള്‍പ്പെടുന്നത്. ചോദ്യങ്ങളുടെ ഘടനയിലും ക്രമീകരണത്തിലുമൊക്കെയായിരിക്കും വ്യത്യാസങ്ങള്‍. പാഠ്യപദ്ധതിയിലെ ഏതെങ്കിലും ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള പഠനം ഗുണം ചെയ്യില്ല. എല്ലാ വിഭാഗങ്ങള്‍ക്കും നല്ല പ്രാധാന്യം നല്‍കണം, ഒപ്പം കടുപ്പമുള്ള മേഖലകള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും വേണം.

നേരത്തേ തന്നെ ഒരുക്കം തുടങ്ങുക, ഒന്നും അവസാനനിമിഷത്തിലേക്ക് മാറ്റിവെക്കാതിരിക്കുക. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് മനസ്സ് ശാന്തമാക്കിവെക്കാന്‍ ശ്രദ്ധിക്കുക. ചോദ്യപ്പേപ്പറുകള്‍ വിശകലനം ചെയ്യാന്‍ മാത്രം അവസാനഘട്ടത്തില്‍ സമയമനുവദിക്കുക.
(കോഴിക്കോട് ഐ.ഐ.എം. പി.ജി. പ്രോഗ്രാം വിദ്യാര്‍ഥിനിയാണ് നമ്രത)

namrata.pai.p@gmail.com

Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial