goodnews head

മനസ്സിന്റെ സമയം തെറ്റിയവര്‍ക്കൊപ്പം നാരായണേട്ടന്‍ ...

Posted on: 22 May 2012


വഴിയോരത്ത് അലഞ്ഞുനടക്കുന്ന മാനസിക രോഗികളെ പിടിച്ചുനിര്‍ത്തി മുടിയും താടിയും വെട്ടി കുളിപ്പിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ, നാരായണന്‍ പറയുന്നു, 'ഒന്നു മനസ്സുവെച്ചാല്‍ മതി. എല്ലാം നന്നായി നടക്കും.'

ഒരു കന്നാസ് വെള്ളം, കത്രിക, ബ്രഷ്, വസ്ത്രം, പ്രഥമശുശ്രൂഷാമരുന്നുകള്‍ ചേര്‍ത്തല പാണാവള്ളി സ്വദേശി പി.വി. നാരായണന്‍ ദിവസവും രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നത് ഇവയൊക്കെ കൊണ്ടാണ്. ആദ്യം അരൂക്കുറ്റിയില്‍ എത്തും അവിടെ നിന്ന് വൈറ്റില വഴി എറണാകുളം എം.ജി. റോഡിലേക്ക്. റോഡരികില്‍ വൃത്തിയില്ലാതെ കാണുന്ന ഒരു മനുഷ്യനെയും നാരായണന്‍ വെറുതെ വിടില്ല. പല്ലു തേപ്പിച്ച്, മുടിവെട്ടി, ഭക്ഷണം നല്‍കിയ ശേഷമേ യാത്ര തുടരൂ. കൃത്യം 9.30 ന് എറണാകുളം എം.ജി. റോഡ് എസ്.ബി.ഐ.യിലെ എസ്.എസ്.ഐ. ബ്രാഞ്ചില്‍ നാരായണന്‍ എത്തിയിരിക്കും. അവിടെ പ്യൂണാണ് അദ്ദേഹം. വൈകിട്ട് ജോലി കഴിഞ്ഞ് ബാങ്കില്‍ നിന്നിറങ്ങിയാല്‍ കുന്നത്ത്പറമ്പ് പെട്രോള്‍ പമ്പിനും മഹാരാജാസ് ഗ്രൗണ്ടിനും ചുറ്റും നാരായണന്റെ കണ്ണെത്തും. പിന്നെ ഹൈക്കോര്‍ട്ട്, കാക്കനാട്, തമ്മനം പ്രദേശങ്ങള്‍ ചുറ്റി ചേര്‍ത്തലയിലേക്ക്. ജോലിയും കുടുംബവും സമൂഹസ്‌നേഹവും ഒന്നിച്ച് കൊണ്ടുപോവുകയാണ് ഈ 47 കാരന്‍.

രക്തദാനം മഹാദാനം

എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തെ ഒട്ടുമിക്ക പോലീസ് സ്‌റ്റേഷനുകളിലും നാരായണന്റെ ഫോണ്‍ നമ്പറുണ്ട്. കൂടാതെ ആസ്പത്രിക്കാര്‍ക്കും നമ്പററിയാം. രക്തം നല്‍കുന്നതിന് ഇദ്ദേഹത്തിന് സുഹൃദ്‌വലയം തന്നെയുണ്ട്. ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ഡോണ്‍ബോസ്‌കോ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും 250 ഓട്ടോറിക്ഷാ തൊഴിലാളികളും സദാ രക്തദാനത്തിന് സന്നദ്ധരായിട്ടുണ്ട്. 17 തവണ നാരായണന്‍ തന്നെ രക്തം നല്‍കിയിട്ടുണ്ട്.

ഒരു തിരുത്തലിന്റെ കഥ

നാരായണന്റെ കാരുണ്യത്തിന് പിന്നില്‍ ഒരു കഥയുണ്ട്. നാരായണന്‍ പറയുന്നു മദ്യപാനശീലമുണ്ടായിരുന്ന താന്‍ 6 വര്‍ഷം മുമ്പ് ചേര്‍ത്തല കെ.വി.എം. ആസ്പത്രിയില്‍ 37 ദിവസം ഓര്‍മ നഷ്ടപ്പെട്ട അവസ്ഥയില്‍ കിടന്നു. ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്ന് സംശയിച്ചിരുന്ന കാലം. ആസ്പത്രി വിടുമ്പോള്‍, തളര്‍ന്ന് കിടക്കുന്ന ഒരു ഭിക്ഷക്കാരനെ കണ്ടു. അപ്പോള്‍ ഭാര്യ കാഞ്ചന പറഞ്ഞു. 'ഇങ്ങനെ കുടിച്ചാല്‍ അണ്ണന്റെ സ്ഥിതിയും ഇതാകും', ഈ വാക്കുകള്‍ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു കളഞ്ഞെന്ന് നാരായണന്‍ ഓര്‍ക്കുന്നു. ഓരോ മാസവും തന്റെ ശമ്പളത്തില്‍ നിന്ന 10,000 രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നാരായണന്‍ നീക്കിവെക്കുന്നു.
വഴിയോരത്ത് അലഞ്ഞ് നടക്കുന്ന മാനസിക രോഗികളെ പിടിച്ച് നിര്‍ത്തി മുടിയും താടിയും വെട്ടി കുളിപ്പിക്കുന്നത് അത്ര എളുപ്പമല്ല. ആദ്യം അടുത്തുചെന്ന് 'ചായ കുടിച്ചോ?, ഭക്ഷണം കഴിച്ചോ? എന്നിങ്ങനെ ചോദിക്കും. മറുപടി നല്‍കിയാല്‍ രക്ഷപ്പെട്ടു. ചായ വാങ്ങിക്കൊടുത്തിട്ട് മുടിവെട്ടി മുഖം കഴുകുന്ന കാര്യം പറയുന്നു. ചിലര്‍ ആദ്യം എതിര്‍ക്കും. അത്തരക്കാരുടെ കൈയിലും മുഖത്തും സ്‌നേഹത്തോടെ തലോടിയാല്‍ ശാന്തരാകും നാരായണന്‍ പറയുന്നു. 'ഒന്നു മനസ്സുവച്ചാല്‍ മതി എല്ലാം നന്നായി നടക്കും'. ഇതാണ് നാരായണന്റെ ലളിതമായ തത്ത്വശാസ്ത്രം.

നന്മയുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ നാരായണന്റെ യാത്ര തുടരുന്നു...
9495273538 എന്ന നമ്പറില്‍ നാരായണനെ ബന്ധപ്പെടാം.
citizenjournalism



MathrubhumiMatrimonial