Year Ender 2010

ഹോളിവുഡില്‍ വിജയം ആനിമേഷനും പരമ്പരച്ചിത്രങ്ങള്‍ക്കും

Posted on: 29 Dec 2010




അയഥാര്‍ഥലോകത്തിന്റെ വിസ്മയകഥകള്‍ പറഞ്ഞ് വിജയം കൊയ്യുകയാണ് ഹോളിവുഡ് ചെയ്തത്. കാര്‍ട്ടൂണ്‍, ആനിമേഷന്‍ ചിത്രങ്ങള്‍ അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്. കുട്ടികളെ കൗതുകംകൊള്ളിക്കുന്ന ചിത്രങ്ങള്‍ മുതിര്‍ന്നവര്‍ക്കുകൂടി രസിക്കുംമട്ടില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇവയില്‍ മിക്കവയും പുതിയ വിജയചരിത്രമെഴുതിയത്. സാങ്കേതികമികവോടെ വീണ്ടുംവരുന്ന സിനിമകളെ പ്രേക്ഷകര്‍ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നുവെന്നതാണ് അനുഭവം. പരമ്പരച്ചിത്രങ്ങളും വിജയം ആവര്‍ത്തിച്ചു. ത്രീഡി തരംഗത്തിന്റെ വ്യാപനമാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം.

വന്‍ഹിറ്റുകളായ പത്തുചിത്രങ്ങളില്‍ നാലെണ്ണം സമ്പൂര്‍ണ ആനിമേഷന്‍ വിഭാഗത്തില്‍പ്പെടുന്നു. ടോയ്‌സ് സ്റ്റോറി-3 ആണ് ഹോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡാണ് തൊട്ടുപിന്നില്‍. ഡിസ്‌നി പിക്‌ചേഴ്‌സിന്റെ പങ്കാളിത്തത്തോടെ നിര്‍മിച്ചവയാണ് ഇവരണ്ടും. നൂറുകോടി ഡോളറിലേറെയാണ് ഇതിലോരോ ചിത്രവും നേടിയത്. ആനിമേഷനില്‍ വരുന്ന ഒരു ചിത്രം ആദ്യമായാണ് നൂറുകോടി ഡോളറിലേറെ വരുമാനം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്‍സെപ്ഷന്‍, നെഷ്രക് ഫോറെവര്‍ ആന്‍ഡ് ആഫ്റ്റര്‍, ട്വിലൈറ്റ് സാഗ:എക്ലിപ്‌സ്, അയേണ്‍മാന്‍-2, ഹാരിപോട്ടര്‍ ആന്‍ഡ് ദി ഡത്ത്‌ലി ഹാലോസ് പാര്‍ട്ട് വണ്‍, ഡസ്​പിക്കബിള്‍ മി, ക്ലാഷ് ഓഫ് ടൈറ്റന്‍സ്, ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ എന്നിവയാണ് മറ്റു പ്രധാന ഹിറ്റുകള്‍. ആദ്യപത്തില്‍ പകുതിയും പരമ്പരച്ചിത്രങ്ങളുമാണ്.

മുന്‍വര്‍ഷം ത്രിഡിയില്‍ വന്ന അവതാര്‍ കൂടുതല്‍ മികവുകളോടെ ത്രീഡിയില്‍ത്തന്നെ വീണ്ടുമെത്തിയപ്പോള്‍ വിജയം ആവര്‍ത്തിക്കുകയുണ്ടായി. മിക്കവാറുമെല്ലാ സിനിമകളും ത്രീഡിയിലെത്തുന്നുവെന്നാണിപ്പോള്‍ കാണുന്നത്.

അവതാര്‍, ഡിയര്‍ജോണ്‍, വാലന്റൈന്‍സ്‌ഡേ, കിക്കാഫ്, നൈറ്റ്‌മേര്‍, കരാട്ടേകിഡ്, അദര്‍ഗൈ, എക്‌സ്​പന്‍ഡബിള്‍സ്, ടേക്കേഴ്‌സ്, ദ അമേരിക്കന്‍, ജക്കാസ്സ്, പാരാനോര്‍മല്‍ ആക്ടിവിറ്റി, മെഗാമൈന്‍ഡ് എന്നിവയാണ് മെച്ചപ്പെട്ടവിജയം നേടിയ മറ്റുപ്രധാനചിത്രങ്ങള്‍. മനോജ്‌നൈറ്റ് ശ്യാമളന്റെ ദ ലാസ്റ്റ് എയര്‍ബെന്‍ഡറും ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഓസ്‌കര്‍ പ്രതീക്ഷകള്‍


ഹിറ്റുകള്‍ക്കൊപ്പം ഈ വര്‍ഷം പുറത്തിറങ്ങിയ പ്രമുഖസംവിധായകരുടെ ചിത്രങ്ങളും അടുത്ത ഓസ്‌കറില്‍ മികവുറ്റ സാന്നിധ്യമാവും. ഓസ്‌കറില്‍ ശ്രദ്ധേയമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന, പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഇവയാണ്: സോഷ്യല്‍ നെറ്റ്‌വര്‍ക്-ഡേവിഡ് ഫിഞ്ചര്‍, ഷട്ടര്‍ഐലന്‍ഡ്-മാര്‍ട്ടിന്‍ സ്‌കോര്‍സസെ, ദി ടൗണ്‍-ബെന്‍ അഫ്‌ളക്ക്, വാള്‍സ്ട്രീറ്റ് :മണി നെവര്‍ സ്ലീപ്‌സ്-ഒളിവര്‍ സ്റ്റോണ്‍, 127 അവേഴ്‌സ്-ഡാനി ബോയില്‍, ബ്ലാക്ക് സ്വാന്‍-ഡാരന്‍ അരണോഫ്‌സ്‌കി, യൂ വില്‍ മീറ്റ് എ ടോള്‍ ഡാര്‍ക് സ്‌ട്രേഞ്ചര്‍-വൂഡി അലന്‍, ടൂ ഗ്രിറ്റ്- കോയന്‍ ബ്രദേഴ്‌സ്, ഹിയര്‍ ആഫ്റ്റര്‍-ക്ലിന്റ് ഈസ്റ്റ്‌വുഡ്, ദ അമേരിക്കന്‍-ആന്റണ്‍ കോര്‍ബ്ജിന്‍, . റാബിറ്റ്‌ഹോള്‍-ജോണ്‍ കാമറൂണ്‍ മിച്ചല്‍, സംവേര്‍-സോഫിയ കപ്പോള.

ഓസ്‌കര്‍ പുരസ്‌കാരം


ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരുടെ കഥ പറഞ്ഞ ദ ഹര്‍ട്ട് ലോക്കറാണ് മികച്ച ചിത്രത്തിനുള്ള 82-ാമത് ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. ഇതിലൂടെ ബിഗേലോ മികച്ച സംവിധായികയായി. ക്രേസി ഹാര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച നടനും ദ ബ്ലൈന്‍ഡ് സൈഡിലെ അഭിനയത്തിന് സാന്ദ്രാ ബുള്ളക്ക് മികച്ച നടിയുമായി. അവതാറിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് കാതറിന്‍. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്. ദ ഹര്‍ട്ട് ലോക്കറിന് ആറും അവതാറിന് മൂന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രം-ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ്(അര്‍ജന്റീന). മാര്‍ച്ച് ഏഴിന് ലോസ് ആഞ്ജലിസിലെ കൊഡാക് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് 82-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

കടപ്പാട്: മാതൃഭൂമി തൊഴില്‍വാര്‍ത്ത പ്രസിദ്ധീകരണമായ ഹരിശ്രീ




MathrubhumiMatrimonial