Mathrubhumi Logo
euro 2012

റഷ്യ എവിടെ വരെ?

Posted on: 06 Jun 2012


കഴിഞ്ഞ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ടീമുകളിലൊന്നാണ് റഷ്യ. അതിവേഗത്തിലുള്ള ആക്രമണംകൊണ്ട് മനംനിറച്ച റഷ്യ സെമി ഫൈനല്‍വരെ മുന്നേറി. ആന്ദ്രെ അര്‍ഷാവിനും റോമന്‍ പാവ്‌ല്യുച്ചെങ്കോയും ചേര്‍ന്ന ആക്രമണ നിരയുടെ കുതിപ്പില്‍ ഹോളണ്ട് പോലും കീഴടങ്ങി. ഒടുവില്‍, ചാമ്പ്യന്മാരായ സ്‌പെയിനിനോടാണ് റഷ്യ സെമിയില്‍ തോറ്റത്.

കരുത്തുറ്റ പ്രതിരോധവും മികച്ച ആക്രമണവുമാണ് റഷ്യന്‍ ഫുട്‌ബോളിന്റെ രീതി. ഹോളണ്ടുകാരന്‍ ഡിക്ക് ആഡ്വക്കാറ്റിനുകീഴില്‍ ടീം ഒത്തിണക്കത്തോടെ കളിക്കുന്നു. ഡച്ച് പരിശീലകനായ ഗുസ് ഹിഡിങ്കിന്റെ കീഴിലാണ് 2008-ല്‍ റഷ്യ യൂറോയ്‌ക്കെത്തിയതെങ്കില്‍, അതേ തന്ത്രം പിന്തുടരുന്ന അഡ്വക്കാറ്റ് അവരെ കൂടുതല്‍ കരുത്തുറ്റ ടീമാക്കി മാറ്റിയിരിക്കുകയാണ്.

2006-ലെ ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായ റഷ്യ, നിരാശയുടെ പടുകുഴിയില്‍നിന്നാണ് യൂറോ കപ്പിനെത്തിയത്. യൂറോയിലെ സെമി ഫൈനല്‍ പ്രവേശനം അവരെ യൂറോപ്പിലെ ഒന്നാം നിര ടീമുകള്‍ക്കൊപ്പം പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍, ലോകകപ്പിലെ നിര്‍ഭാഗ്യം 2010-ലെ യോഗ്യതാ റൗണ്ടിലും അവരെ പിന്തുടര്‍ന്നു. സ്ലേവേനിയയോട് പ്ലേ ഓഫില്‍ പരാജയപ്പെട്ട് അവര്‍ പുറത്തായി.
എന്നാല്‍, ഇക്കുറി റഷ്യയുടെ വരവ് വെറുതെയാകില്ല എന്ന് സൂചിപ്പിക്കുന്നതാണ് യോഗ്യതാ റൗണ്ടിലെ പ്രകടനം. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ടൂര്‍ണമെന്റിന് യോഗ്യത നേടി. 2008-ല്‍ സെമി ഫൈനല്‍വരെയാണ് മുന്നേറിയതെങ്കില്‍, ഇക്കുറി അതിലും കൂടുതല്‍ ദൂരം പോകാമെന്ന് വിശ്വസിക്കുന്നവരാണ് റഷ്യന്‍ ആരാധകര്‍. എന്നാല്‍, കടുത്ത ഗ്രൂപ്പില്‍പ്പെട്ടത് അവര്‍ക്ക് നിരാശ നല്‍കുന്നുമുണ്ട്.
കഴിഞ്ഞ യൂറോകപ്പില്‍ കളിച്ച ടീമില്‍നിന്ന് കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ഇക്കുറിയും ടീമെത്തുന്നത്. പുതുനിര താരങ്ങളെ പരീക്ഷിക്കുന്നതില്‍ കോച്ച് അഡ്വക്കാറ്റിനുള്ള വിമുഖത റഷ്യന്‍ മാധ്യമങ്ങളുടെ കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എങ്കിലും, തന്റെ വിശ്വസ്തരെ മാറ്റി പരീക്ഷിക്കാന്‍ പരീശീലകന്‍ തയ്യാറായിട്ടില്ല. ക്യാപ്റ്റന്‍ ആന്ദ്രെ അര്‍ഷാവിന്റെ മികവില്‍ ആര്‍ക്കുമില്ല സംശയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന്റെ താരമായ അര്‍ഷാവിനും ഫുള്‍ഹാമിന്റെ താരമായ പാവെല്‍ പോഗ്രെബ്‌ന്യാക്കുമാണ് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. ലോക്കോമോട്ടീവ് മോസ്‌കോയുടെ താരമായ റോമന്‍ പാവ്‌ല്യുച്ചെങ്കോയും ആക്രമണത്തിന് കരുത്ത് പകരും. പരമ്പരാഗത ശൈലിയായ 4-3-3 എന്ന രീതിയിലാണ് അഡ്വക്കാറ്റ് ടീമിനെ വിന്യസിക്കുക.

മധ്യനിരയില്‍ പരിചയസമ്പന്നരായ ഇഗര്‍ സെംഷോവ്, കോണ്‍സ്റ്റാന്റിന്‍ സിറിയാനോവ്, റോമന്‍ ഷിറോക്കോവ് എന്നിവരുണ്ട്. പ്രതിരോധമാണ് ഇക്കുറിയും റഷ്യയുടെ കരുത്ത്. സെര്‍ജി ഇഗ്നാഷെവിച്ച്, അലെക്‌സാണ്ടര്‍ അന്യുക്കോവ്, സഹോദരന്മാരായ വാസിലി ബെറെസുറ്റ്‌സ്‌കി, അലക്‌സി ബെറെസുറ്റ്‌സ്‌കി, യൂറി ഷിര്‍ക്കോവ്, എന്നിവരുണ്ട്. ഏതാനും പുതുമുഖ താരങ്ങളും കരുത്തുകൂട്ടുന്നു. യൂറോ 2008-ലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിരൊളായ ഇഗര്‍ അക്കിന്‍ഫീവ് ഗോള്‍വല കാക്കുന്നു.

പരിക്ക് റഷ്യയെ വലയ്ക്കുന്ന വലിയൊരു ഘടകമാണ്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വാസിലി ബെറെസുറ്റ്‌സ്‌കിക്ക് യൂറോകപ്പില്‍ നിന്നും പിന്മാ
റേണ്ടിവന്നത് ടീമിന് തിരിച്ചടിയാണ്.


കോച്ച് : ഡിക്ക് അഡ്വക്കാറ്റ്

റഷ്യന്‍ പരിശീലകനെന്ന നിലയില്‍ അഡ്വക്കാറ്റിന്റെ അവസാന ഊഴം കൂടിയാണ് യൂറോകപ്പ്. ഡച്ച് ക്ലബ് പി.എസ്.വിയിലേക്ക് മടങ്ങുന്ന കോച്ചിന് അന്താരാഷ്ട്ര മത്സരരംഗത്ത് സുദീര്‍ഘമായ പരീശീലക പരിചയമുണ്ട്. ഹോളണ്ടിനെയും യു.എ.ഇയെയും ദക്ഷിണ കൊറിയയെയും ബെല്‍ജിയത്തെയും പരിശീലിപ്പിച്ച അഡ്വക്കാറ്റ് 2010-ലാണ് റഷ്യയുടെ ചുമതലയേറ്റത്. 2008-ല്‍ റഷ്യന്‍ ടീമായ സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനെ യുവേഫ കിരീടം ചൂടിച്ചതാണ് ഡിക്ക് അഡ്വക്കാറ്റിനെ റഷ്യന്‍ ടീമിന്റെ ചുമതലയിലേക്കെത്തിച്ചത്.


ശ്രദ്ധിക്കേണ്ട താരം : ആന്ദ്രെ അര്‍ഷാവിന്‍

ടീമിന്റെ മുന്നേറ്റങ്ങളില്‍ നിര്‍ണായക പഹിച്ച അര്‍ഷാവിന്‍ തന്നെയാണ് ഇത്തവണയും റഷ്യയുടെ താരം. കഴിഞ്ഞ യൂറോയില്‍ ആദ്യ രണ്ടുമത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ മൂലം കളിക്കാതിരുന്ന താരത്തിന്റെ സേവനം ഇക്കുറി ടീമിന് ആദ്യം മുതല്‍ക്കെ ലഭിക്കും. ടീമിന്റെ നായകനെന്ന അധികച്ചുമതലയും അര്‍ഷാവിനുണ്ട്. ആഴ്‌സനില്‍നിന്ന് ഇക്കൊല്ലം ലോണടിസ്ഥാനത്തില്‍ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തിയതോടെ, സഹതാരങ്ങളുമായി ഒത്തിണങ്ങാനും അര്‍ഷാവിന് അവസരമായി. 2002 മുതല്‍ ടീമിലുള്ള അര്‍ഷാവിന്‍ 68 കളികളില്‍ 17 ഗോള്‍ നേടി.


യോഗ്യത നേടിയ വഴി

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡ് മാത്രമായിരുന്നു റഷ്യയ്ക്കുണ്ടായിരുന്ന വെല്ലുവിളി.എന്നാല്‍, സ്ലോവാക്യയോടേറ്റ അപ്രതീക്ഷിത തോല്‍വി ടീമിന്റെ സമീപനത്തില്‍ത്തന്നെ മാറ്റം വരുത്തി. പത്തുകളികളില്‍ ഏഴ് ജയവും രണ്ടു സമനിലയുമായി ഒന്നാം സ്ഥാനത്തോടെ നേരിട്ട് യോഗ്യത നേടിയ റഷ്യയുടെ പ്രതിരോധ നിരയാണ് അവരെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. നാലുഗോളുകളാണ് പത്തുകളികളില്‍ റഷ്യ വഴങ്ങിയത്. അതേസമയം 17 ഗോള്‍ സ്‌കോര്‍ചെയ്തു. അയര്‍ലന്‍ഡിനെ എവേ മത്സരത്തില്‍ 2-3ന് തോല്പിച്ച് കരുത്തുകാട്ടുകയും ചെയ്തു.





മറ്റു വാര്‍ത്തകള്‍