a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സച്ചിന്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി
Posted on: 23 Dec 2012



മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇനി 'ദൈവമില്ല'. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. വിരമിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സച്ചിന്‍ ബി.സി.സി.ഐക്ക് കത്തെഴുതി. പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ മുമ്പാണ് സച്ചിന്റെ തീരുമാനം വന്നത്.

463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറി ഉള്‍പ്പടെ 18,426 റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്. 154 വിക്കറ്റുകളും സച്ചിന്റെ പേരിലുണ്ട്. കൊച്ചിയിലെ അഞ്ച് വിക്കറ്റ് നേട്ടമാണ് മികച്ച ബൗളിങ് പ്രകടനം. 1989 ഡിസംബര്‍ 18ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്‍ എന്ന ക്രിക്കറ്റ് പ്രതിഭയുടെ അരങ്ങേറ്റം. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെയാണ് ഏറ്റവും ഒടുവില്‍ സച്ചിന്‍ ഏകദിനത്തില്‍ കളിച്ചത്.

ക്രിക്കറ്റ് ഒരു മതമായി കണ്ട ജനതയുടെ ദൈവമായിരുന്നു സച്ചിന്‍. ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍(49) ഏറ്റവും കൂടുതല്‍ റണ്‍സ്, ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയുടെ ഉടമ അങ്ങനെ എണ്ണമറ്റ റെക്കോഡുകള്‍ 23 വര്‍ഷം നീണ്ട മഹത്തരമായ ക്രിക്കറ്റ് കാലത്തിനിടെ സച്ചിന്റെ പേരിലുണ്ട്.


'ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോകകപ്പ് നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത് ഭാഗ്യവും സ്വപ്‌നസാക്ഷാത്കാരവുമായി. 2015 ലെ ലോകകപ്പിനുള്ള ടീമിന്റെ തയാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി. ഇന്ത്യന്‍ ടീമിന്റെ നല്ല ഭാവിക്കായി ആശംസകള്‍ നേരുന്നു. വര്‍ഷങ്ങളായി എനിക്ക് എല്ലാ പിന്തുണയും സ്‌നേഹവും നല്‍കിയ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി'-പ്രസ്താവനയില്‍ സച്ചിന്റെ വാക്കുകള്‍

23 വര്‍ഷത്തെ ഏകദിന കരിയറിനാണ് വിരാമമായത്. റണ്‍ മെഷീനായി വളര്‍ന്ന സച്ചിന്‍ ഒന്നൊന്നായി റെക്കാഡുകള്‍ സൃഷ്ടിച്ചകൊണ്ടേയിരുന്നു. 20 വര്‍ഷം പിന്നിട്ടപ്പോഴേക്കും റെക്കോഡുകള്‍ സ്ഥാപിക്കുന്നത് ശീലമാക്കിയ ക്രിക്കറ്ററായി അദ്ദേഹം മാറി. എന്നും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആഗ്രഹിച്ച സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ മോശം ഫോമിന്റെ പേരില്‍ വിരമിക്കാന്‍ സമയമായി എന്ന മുറവിളി ഉയര്‍ന്നവേളയില്‍ തന്നെയാണ് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ 'സച്ചിന്‍' എന്നപേരിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ട കാലത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിഭകളുടെ നീണ്ടനിരയായി വളര്‍ന്ന ഘട്ടത്തിലാണ് സച്ചിന്‍ 50 ഓവര്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നത്.

ഷാര്‍ജയില്‍ ഓസീസിനെതിരെ ഒറ്റയ്ക്ക് സച്ചിന്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചതും പാകിസ്താനെതിരെ ലോകകപ്പില്‍ നേടിയ 98 റണ്‍സ് അങ്ങനെ എണ്ണമറ്റ ഇന്നിങ്‌സുകള്‍ ഏറെ. കൊച്ചിയില്‍ കളിക്കാനെത്തിയപ്പോള്‍ സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും പിറന്നു.

1973 ഏപ്രില്‍ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. ശാരദാമന്ദിരം വിദ്യാമന്ദിര്‍ സ്‌കൂളിന് വേണ്ടി ക്രീസിലിറങ്ങിയ സച്ചിനെ കാംബ്ലിയോടൊപ്പമുള്ള 664 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടിലൂടെയാണ് ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്.

ന്യൂനതകള്‍ ചൂണ്ടിക്കാട്ടാനില്ലാത്ത ബാറ്റിങ് ശൈലിക്കുടമയാണ് സച്ചിന്‍. വിക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും ഒരേ പോലെ ഷോട്ടുകള്‍ പായിക്കാനുള്ള വൈഭവം. സാഹചര്യത്തിനനുസരിച്ച് ശൈലിമാറ്റിയെടുക്കുന്ന സച്ചിന്‍ സ്‌റ്റൈല്‍. ലോകത്ത് ഏത് പിച്ചിലും ഒരേ പോലെ റണ്‍സ് കണ്ടെത്താന്‍ സച്ചിന് കഴിഞ്ഞു.

സ്റ്റീവ് വോയും, പോണ്ടിങ്ങും, ഹെയ്ഡനും, മഗ്രാത്തും, വോണും എല്ലാം അടങ്ങുന്ന ഓസീസ് മഹാരാഥന്മാരുടെ ടീമിനെതിരെയാണ് സച്ചിന്റെ മികച്ച ഇന്നിങ്‌സുകള്‍ പലതും. 19 ാം വയസ്സില്‍ വാക്കയില്‍ പേസ് പടയ്‌ക്കെതിരെ നേടിയ ഉജ്ജ്വല സെഞ്ച്വറി ഓസീസ് മണ്ണില്‍ പിറന്ന ഏറ്റവും മികച്ച സെഞ്ച്വറി തന്നെ.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിടപറയുമ്പോള്‍ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. എതിരാളികള്‍ക്ക് ഇനി സച്ചിന്‍ പേടിവേണ്ട. സച്ചിനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സമയവും കളയേണ്ട. ഏകദിനങ്ങളില്‍ വെല്ലുവിളിയായി റണ്‍വാരാന്‍ ബാറ്റുമായി ഇനി സച്ചിന്‍ ക്രീസിലുണ്ടാവില്ല. ക്രിക്കറ്റില്‍ ഇനി ഒരുകാലത്തും മറികടക്കാനിടയില്ലാത്ത ഒരുപിടി റെക്കോഡുകളും ബാക്കിയാക്കിയാണ് സച്ചിന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ലോകം വിടുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ അങ്ങനെ പാഡഴിച്ചു.

 

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.