a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഫെഡററെ വീഴ്ത്തി ദ്യോക്കോവിച്ച് ചാമ്പ്യന്‍
Posted on: 14 Nov 2012


ഡബിള്‍സില്‍ ഭൂപതി-ബൊപ്പണ്ണസഖ്യം റണ്ണേഴ്‌സ്

ലണ്ടന്‍: എ.ടി.പി. വേള്‍ഡ് ടൂര്‍ ടെന്നീസ് ഫൈനല്‍സില്‍ സെര്‍ബിയയുടെ ലോക ഒന്നാംനമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് കിരീടം. ആവേശകരമായ കിരീടപ്പോരാട്ടത്തില്‍ തുടരെ മൂന്നാംകിരീടം തേടിയെത്തിയ സ്വിസ് രണ്ടാംസീഡ് റോജര്‍ ഫെഡററെയാണ് ദ്യോക്കോവിച്ച് വീഴ്ത്തിയത്(7-6, 7-5). ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ മഹേഷ് ഭൂപതിയേയും രോഹന്‍ ബൊപ്പണ്ണയേയും കീഴടക്കി സ്പാനിഷ് കൂട്ടുകെട്ടായ മാര്‍സല്‍ ഗ്രൊനൊലേഴ്‌സും മാര്‍ക്ക് ലോപസും ജേതാക്കളായി(7-5, 3-6, 10-3).

ആദ്യ സെറ്റില്‍ 3-0 എന്നനിലയില്‍ മുന്നില്‍നിന്നശേഷമാണ് ഫെഡറര്‍ കളി അടിയറവുപറഞ്ഞത്. ടൈബ്രേക്കറില്‍ 6-6ന് സമനില പിടിച്ചെങ്കിലും 8-6ന് ഫെഡറര്‍ക്ക് സെറ്റ് നഷ്ടമായി. രണ്ടാംസെറ്റിലും തുടക്കത്തില്‍ സര്‍വീസ് ഗെയിം നഷ്ടമായെങ്കിലും തിരിച്ചുവരാന്‍ ദ്യോക്കോവിച്ചിനായി. രണ്ടാംതവണയാണ് സീസണ് അന്ത്യംകുറിച്ച് ഏറ്റവുംമികച്ച എട്ടുതാരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ സെര്‍ബ് താരം ജേതാവാകുന്നത്. 2008-ലായിരുന്നു ആദ്യ ജയം. എട്ടാമത്തെ ഫൈനല്‍ കളിച്ച ഫെഡറര്‍ ആറുതവണ ജേതാവായിട്ടുണ്ട്.

ഡബിള്‍സില്‍ അഞ്ചാംതവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഭൂപതിയുടെ വിധി. ആദ്യസെറ്റ്‌നഷ്ടമായശേഷം രണ്ടാംസെറ്റ് അനായാസം പിടിച്ചെടുത്ത ഭൂപതിക്കും ബൊപ്പണ്ണയ്ക്കും ടൈബ്രേക്കറില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക് താരം റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സഖ്യത്തെ സെമിയില്‍ തോല്‍പ്പിച്ചായിരുന്നു ഭൂപതി-ബൊപ്പണ്ണമാര്‍ മുന്നേറിയത്. ഒളിമ്പിക്‌സില്‍ പേസിനൊപ്പം കളിക്കാനില്ലെന്ന ഭൂപതിയുടേയും ബൊപ്പണ്ണയുടേയും തിരുമാനം വലിയ വിവാദമുയര്‍ത്തിയിരുന്നു. ടൂര്‍ഫൈനല്‍സിലെ തോല്‍വിയോടെ സഖ്യം വേര്‍പിരിയാന്‍ ഭൂപതിയും ബൊപ്പണ്ണയും തിരുമാനിച്ചു. അടുത്ത സീസണില്‍ അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ രാജീവ് റാമിനൊപ്പമായിരിക്കും കളിക്കുകയെന്ന് ബൊപ്പണ്ണ അറിയിച്ചു. ഭൂപതി പുതിയ പങ്കാളിയെ തിരുമാനിച്ചിട്ടില്ല.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.