a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അമ്പെയ്ത്ത്: ഇന്ത്യയ്ക്ക് ലക്ഷ്യം പിഴച്ചു
Posted on: 31 Jul 2012



ലണ്ടന്‍ : ലോര്‍ഡ്‌സിലെ അമ്പെയ്ത്തുവേദയില്‍ സങ്കടങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നു സന്തോഷിച്ചതായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് ഒട്ടുമുണ്ടായില്ല ആയുസ്സ്. രാഹുല്‍ ബാനര്‍ജിയും തരുണ്‍ദീപ് റായിയും ക്വാര്‍ട്ടറിലെത്തുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. പ്രീക്വാര്‍ട്ടറില്‍ വിജയത്തോടടുത്ത രാഹുല്‍ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന്റെ റാഫല്‍ ഡൊബ്രോവോള്‍സ്‌കിയോടാണ് രാഹുല്‍ തോറ്റത് (3-7). ദക്ഷിണ കൊറിയയുടെ ലോക രണ്ടാം നമ്പര്‍ താരം ബമ്പ്കിന്‍ കിമ്മിനോടാണ് തരുണ്‍ദീപ് പരാജയപ്പെട്ടത് (2-6). തരുണ്‍ദീപ് 108ഉം കിം 110 ഉം പോയിന്റാണ് നേടിയത്.

പുരുഷ വിഭാഗത്തില്‍ ജയന്ത് താലുക്ദാറും വനിതാ വിഭാഗത്തില്‍ ചെക്രൊവൊലു സ്വുരയോയും നേരത്തെ പുറത്തായിരുന്നു. പുരുഷ വിഭാഗം വ്യക്തിഗത മത്സരത്തില്‍ തരുണ്‍ദീപ് റായി പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന ഒരു ഘടകം. ക്യൂബയുടെ കാര്‍ലോസ് യുവാന്‍ സ്റ്റീവന്‍സിനെ ഷൂട്ടോഫില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ തോല്‍പിച്ചാണ് തരുണ്‍ദീപ് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടിയത്. (6-5).



അവസാന റൗണ്ട് വരെ ലീഡ് നേടിയ രാഹുല്‍ കേവലം മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് തോറ്റത്. അവസാനശ്രമത്തിലെ അവസാനത്തെ രണ്ടമ്പുകളും രാഹുലിനെ ചതിക്കുകയായിരുന്നു. എട്ട് പോയിന്റ് വീതമാണ് ഈ രണ്ടവസരത്തിലും രാഹുലിന് നേടനായത്. മൊത്തം പത്ത് തവണയാണ് രാഹുല്‍ പത്ത് പോയിന്റ് നേടിയത് ഡൊബ്രോവോള്‍ ആറു തവണയും. ഇടയ്ക്ക് രണ്ടു തവണ ഏഴു പോയിന്റു കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയും ചെയ്തിരുന്നു ഇന്ത്യന്‍ താരത്തിന്.

നേരത്തെ എലിമിനേഷന്‍ റൗണ്ടില്‍ എതിരാളിക്ക് ഒരു സെറ്റ് പോലും സമ്മാനിക്കാതെ ജയിച്ചാണ് രാഹുല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.



ഷൂട്ടോഫില്‍ അവസരം തുലച്ച ഇന്ത്യയുടെ ചെക്രൊവൊലു സ്വുരൊ വനിതാ അമ്പെയ്ത്തില്‍ പറുത്തായി. വ്യക്തിഗത എലിമിനേഷന്‍ റൗണ്ടില്‍ യു.എസിന്റെ ജെന്നിഫര്‍ നിക്കോള്‍സിനോട് ഒരൊറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് ചെക്രൊവൊലു പരാജയപ്പെട്ടത്. സ്‌കോര്‍: 6-5. നിക്കോള്‍സ് 131 ഉം ചെക്രൊവൊലു 130 ഉം പോയിന്റാണ് സ്വന്തമാക്കിയത്. ഷൂട്ടോഫിലെ അവസാനത്തെ അമ്പ് തീര്‍ത്തും അലക്ഷ്യമായി എയ്തതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്. പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ നേരത്തെ ജയന്ത താലുക്ദാറും മോശപ്പെട്ട പ്രകടനം പുറത്തെടുത്തശേഷം പുറത്തായിരുന്നു.

കിമ്മിനെതിരായ പ്രീക്വാര്‍ട്ടറില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് തരുണ്‍ദീപ് തോറ്റത്. അവസാന റൗണ്ടിലെ ആദ്യ രണ്ടവസരങ്ങളില്‍ പോയിന്റ് കളഞ്ഞതാണ് റായിക്ക് വിനയായത്. രണ്ട് അമ്പു കൊണ്ടും എട്ട് പോയിന്റ് വീതമാണ് റായിക്ക് നേടാനായത്. ഈ അവസരങ്ങളില്‍ കിമ്മാകട്ടെ പത്ത് പോയിു വീതം നേടുകയും ചെയ്തു.

മികച്ച പ്രകടനം കാഴ്ചവച്ച് അവസാന റൗണ്ട് വരെ ലീഡ് നിലനിര്‍ത്തിയശേഷമാണ് ചെക്രൊവൊലു ഷൂട്ടോഫിലെ അവസാനത്തെ അമ്പ് തുലച്ച് തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യത്തെ ശ്രമത്തില്‍ നിക്കോള്‍സും ചെക്രൊവൊലുവും ഒന്‍പത് പോയിന്റ് വീതം നേടി. രണ്ടാമത്തെ ശ്രമത്തില്‍ നിക്കോള്‍സ് ഒന്‍പത് പോയിന്റിലൊതുങ്ങിയപ്പോള്‍ ചെക്രൊവൊലു പത്ത് പോയിന്റ് നേടി നിര്‍ണായകമായ ലീഡ് സ്വന്തമാക്കി. എന്നാല്‍,. നിക്കോള്‍സ് അവസാന അമ്പില്‍ പത്ത് പോയിന്റ് പോയിന്റ് നേടി ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ നിര്‍ണായകമായ മൂന്നാമത്തെ അമ്പില്‍ ചെക്രൊവൊലുവിന് നേടാനായത് ആറ് പോയിന്റ് മാത്രമാണ്.



പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ചെറിയ തോതില്‍ പോലും വെല്ലുവിളി ഉയര്‍ത്താതെയാണ് ജയന്ത താലൂക്ദാര്‍ എലിമിനേഷന്‍ റൗണ്ടില്‍ പുറത്തായത്. അമേരിക്കയുടെ ജേക്കബ് വൂക്കിയാണ് ജയന്തയെ തോല്‍പിച്ചത്. സ്‌കോര്‍ : 6-0. മൂന്ന് സെറ്റുകളില്‍ ജയന്ത 86 പോയിന്റ് നേടിയപ്പോള്‍ ജയന്തക്ക് 76 പോയിന്റാണ് നേടാനായത്. ജേക്കബിന് ആറു തവണ പത്ത് പോയിന്റില്‍ അമ്പെയ്യാന്‍ കഴിഞ്ഞപ്പോള്‍ ജയന്തയുടെ അമ്പ് ഒരിക്കല്‍ മാത്രമാണ് പത്ത് പോയിന്റില്‍ ചെന്നു തറച്ചത്. മൂന്നാമത്തെ സെറ്റില്‍ മാത്രമാണ് ജയന്തയ്ക്ക് ഒരുപരിധിവരെ കൃത്യത പാലിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ ആദ്യത്തെ അമ്പു കൊണ്ട് പത്തും പിന്നീടുള്ള രണ്ടു അമ്പുകള്‍ കൊണ്ട് ഒന്‍പത് പോയിന്റ് വീതം നേടാനായി.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.