രാജ്യസഭാംഗമായിരിക്കെ 2001ല്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പ്രധാനമന്ത്രിയാകാനാവില്ലെന്നും മറിച്ച്, രാഷ്ട്രപതിയായി ശോഭിക്കാനാവുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. ആ ഉത്തരം 2012ല്‍ സാക്ഷാത്കരിക്കപ്പെടുന്നു

കര്‍ണാടകത്തില്‍ ബി.ജെ.പി. വോട്ടില്‍ ചോര്‍ച്ച; കേരളത്തില്‍ ഒന്ന് അസാധു

 

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നുള്ള ഒരു വോട്ട് അസാധുവായി. കേരളത്തില്‍നിന്ന് പോള്‍ ചെയ്ത 124 വോട്ടും പ്രണബിന് അനുകൂലമായാണ് ചെയ്യപ്പട്ടത്. ഇതില്‍ ഒരു വോട്ടാണ് അസാധുവായത്. ബാലറ്റില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതില്‍ വന്ന പിഴവാണ് ഈ വോട്ട് അസാധുവാകാന്‍ കാരണമെന്നാണ് അറിയുന്നത്. തുടക്കത്തില്‍ തെറ്റായി സങ്മയുടെ ക്രമനമ്പര്‍ രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് തെറ്റ് മനസ്സിലായപ്പോള്‍ അത് വെട്ടിത്തിരുത്തി പ്രണബിന്റെ ക്രമനമ്പര്‍ രേഖപ്പെടുത്തുകയാണുണ്ടായത്.

കര്‍ണാടകത്തില്‍ വോട്ടു ചോര്‍ന്നത് ഭരണകക്ഷിയായ ബി.ജെ.പി.ക്ക് തിരിച്ചടിയായി. പ്രണബിന് 117 വോട്ട് ലഭിച്ചപ്പോള്‍ സങ്മയ്ക്ക് 103 വോട്ട് മാത്രമാണ് ലഭിച്ചത്. 71 കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെയും 27 ജെ.ഡി.എസ്. എം.എല്‍.എ.മാരുടെയും ഉള്‍പ്പെടെ 98 വോട്ടാണ് പ്രണബിന് ഉറപ്പായിരുന്നത്. പക്ഷേ, 19 വോട്ടുകള്‍ കൂടുതല്‍ നേടാന്‍ അദ്ദേഹത്തിനായി. ബി.ജെ.പി.ക്ക്119 എം.എല്‍.എ. മാരുണ്ടായിട്ടും പാര്‍ട്ടി പിന്തുണയുള്ള സങ്മയ്ക്ക് ലഭിച്ചത് 103 വോട്ടുകള്‍ മാത്രമാണ്. ഗുജറാത്തിലും ഒരു ബി.ജെ.പി. എം.എല്‍.എ. പ്രണബിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 351 വോട്ട് പ്രണബിന് ലഭിച്ചു. സങ്മയ്ക്ക് 46 വോട്ടാണ്‌ലഭിച്ചത്. ഡല്‍ഹിയില്‍ 42 വോട്ട് പ്രണബിന് ലഭിച്ചപ്പോള്‍ സങ്മയ്ക്ക് 23 വോട്ടാണ് ലഭിച്ചത്. മഹാരാഷ്ട്രയില്‍ പ്രണബിന് 225 വോട്ട് ലഭിച്ചപ്പോള്‍ സങ്മയ്ക്ക് 47 വോട്ട് ലഭിച്ചു. പഞ്ചാബില്‍ സങ്മയ്ക്ക് 70 വോട്ട് ലഭിച്ചപ്പോള്‍ പ്രണബിന് 44 വോട്ടാണ് ലഭിച്ചത്. സ്വന്തം സംസ്ഥാനമായ ബംഗാളില്‍ ബഹുഭൂരിപക്ഷം വോട്ടും പ്രണബിന് ലഭിച്ചു. 275 വോട്ടാണ് പ്രണബിന് ലഭിച്ചത്. സങ്മയ്ക്ക് മൂന്ന് വോട്ടാണ് ലഭിച്ചത്. സി.പി.ഐ.യും ആര്‍.എസ്.പി.യും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

സങ്മയെ പിന്തുണയ്ക്കുന്ന എ.ഐ.എ.ഡി.എം.കെ. ഭരിക്കുന്ന തമിഴ്‌നാട്ടില്‍ 148 വോട്ട് സങ്മയ്ക്ക് ലഭിച്ചു. പ്രണബിന് 45 വോട്ടാണ് ലഭിച്ചത്. ഒഡീഷയിലും ഭൂരിപക്ഷം വോട്ട് സങ്മയ്ക്കാണ് ലഭിച്ചത്. രാജസ്ഥാനില്‍ 113 വോട്ട് പ്രണബിന് ലഭിച്ചപ്പോള്‍ സങ്മയ്ക്ക് 85 വോട്ട് നേടാനേ സാധിച്ചുള്ളു.



PHOTO GALLERY
VIDEO