രാജ്യസഭാംഗമായിരിക്കെ 2001ല്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പ്രധാനമന്ത്രിയാകാനാവില്ലെന്നും മറിച്ച്, രാഷ്ട്രപതിയായി ശോഭിക്കാനാവുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. ആ ഉത്തരം 2012ല്‍ സാക്ഷാത്കരിക്കപ്പെടുന്നു

ഒപ്പമുണ്ട്, ഒമിതയും

 

ഷൈന്‍ മോഹന്‍

 

രാഷ്ട്രപതിക്കസേരയിലിരിക്കാന്‍ കേന്ദ്ര ധനമന്ത്രിപദം രാജിവെച്ച പ്രണബ് മുഖര്‍ജിക്കൊപ്പം രാഷ്ട്രപതി ഭവനിലേക്ക് ഒരു 63-കാരികൂടി ഉണ്ടായേക്കും. മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹത്തിനൊപ്പമുള്ള ഒമിതാപോള്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥ



ധനമന്ത്രിപദം രാജിവെക്കുംമുമ്പ് പ്രണബ് മുഖര്‍ജി മറ്റൊരു രാജിക്കത്ത് സ്വീകരിച്ചു. മുപ്പതുവര്‍ഷത്തിലേറെയായി തന്നോടൊപ്പമുള്ള ഒമിത പോളിന്റെതായിരുന്നു അത്. നോര്‍ത്ത് ബ്ലോക്കിന്റെ അധികാര ഇടനാഴികകള്‍ പിന്നിട്ട് റെയ്‌സിനക്കുന്നിലെ രാഷ്ട്രപതിഭവനിലേക്ക് ചുവടുവെക്കുന്ന പ്രണബിനൊപ്പം ഇനി ഒമിതയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

63- കാരിയായ ഒമിത പോള്‍ എങ്ങനെയാണ് പ്രണബിന് ഇത്രയും സ്വീകാര്യയായത്? അതിനുള്ള ഉത്തരം ഒരിക്കല്‍ പ്രണബ് തന്നെ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുന്ന വേള. കൂട്ടിയും കുറച്ചും തലപുകയുന്ന ഉന്നത ഉദ്യോഗസ്ഥരോട് പ്രണബ് പറഞ്ഞു- ''ഒമിതയ്ക്കറിയാം, ഞാനെന്താണ് പറയാനാഗ്രഹിക്കുന്നതെന്ന്.'' 1973 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബ്യൂറോക്രാറ്റായി ഒമിത മാറിയെങ്കില്‍ അതിനുള്ള കാരണവും മറ്റൊന്നല്ല.

1980-ല്‍ പ്രണബ് വാണിജ്യമന്ത്രിയായിരിക്കെ ഇതേ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു ഒമിത. പ്രണബിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമായി ഒമിതയ്ക്കറിയാം. 1982-ല്‍ പ്രണബ് ധനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഡയറക്ടറായിരുന്നു ഒമിത. ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രണബിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും മാറിമറിഞ്ഞു. പിന്നീട് 1991-ല്‍ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷനായി പ്രണബ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഒ.എസ്.ഡി. (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി) യായി ഒമിതയെത്തി. തുടര്‍ന്ന് വാണിജ്യ, വിദേശകാര്യ മന്ത്രാലയങ്ങളിലെല്ലാം ഒമിതയും പ്രണബിനെ അനുഗമിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാതിരുന്ന 96 മുതല്‍ 2004 വരെ പ്രണബിനും മന്ത്രിസ്ഥാനമുണ്ടായിരുന്നില്ല. ഇക്കാലത്ത് വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിലായിരുന്നു ഒമിത. 2004-ല്‍ യു.പി.എ. അധികാരത്തില്‍ വന്ന് പ്രണബ് പ്രതിരോധമന്ത്രിയായപ്പോള്‍ ഉപദേശകയായി ഒമിത ചുമതലയേറ്റു. അന്നുമുതല്‍ തുടര്‍ച്ചയായി പ്രണബിനൊപ്പം ഒമിതയുണ്ട്.

നോര്‍ത്ത് ബ്ലോക്കില്‍ ധനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു ഒമിതയുടെ വിശാലമായ ഓഫീസ്. സാമ്പത്തികരംഗത്തെ സുപ്രധാന തീരുമാനമെടുക്കുന്ന ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പോലും ഒമിതയുടെ അഭിപ്രായം തേടിയിരുന്നു. ഏതൊരു പുതിയകാര്യം തുടങ്ങുമ്പോഴും തങ്ങള്‍ ഒമിതയുടെ മാര്‍ഗനിര്‍ദേശം തേടിയിരുന്നതായി ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചാല്‍ ഈ പഞ്ചാബി വനിതയുടെ മറുപടി ഇതാണ്. ''എന്നോടു പറയുന്ന ജോലികള്‍ ചെയ്യുന്നുവെന്നു മാത്രം. മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തയല്ല ഞാനും.''

എന്നാല്‍ അല്പം വ്യത്യസ്ത തന്നെയാണ് ഒമിത എന്ന് അവരെ അറിയുന്നവര്‍ക്ക് വ്യക്തം. താന്‍ ആഗ്രഹിക്കുന്നവരോട് മാത്രം സംസാരിക്കുന്ന ഒമിത സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലും കൊണ്ടുനടക്കാറില്ല. ലാന്‍ഡ് ഫോണില്‍ നിന്നാണ് എല്ലാവരെയും വിളിക്കുന്നത്. അത്യാവശ്യകാര്യത്തിന് ആര്‍ക്കെങ്കിലും വിളിക്കേണ്ടിവന്നാലോ എന്നു ചോദിച്ചാല്‍ അവര്‍ പറയും- ''ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണുണ്ട്, അതില്‍ വിളിക്കാം.''

പ്രണബ് പടിയിറങ്ങുന്നതിന്റെ തിരക്കിനിടയില്‍, ജൂണ്‍ 26-ന് ഒമിത പോള്‍ അദ്ദേഹത്തിന്റെ ഉപദേശകപദവി രാജിവെച്ചത് നോര്‍ത്ത് ബ്ലോക്കിനുപോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരിക്കില്ല. എന്നാല്‍, 2014-ലെ പൊതുതിരഞ്ഞെടുപ്പ് ഉള്‍പ്പെടുന്ന അടുത്ത അഞ്ചുവര്‍ഷങ്ങള്‍ പ്രണബ് രാഷ്ട്രപതിക്കസേരയില്‍ ഇരിക്കുമ്പോള്‍ സെക്രട്ടറിയായി ഒമിതയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രസതന്ത്രവും പത്രപ്രവര്‍ത്തനവും കഴിഞ്ഞിറങ്ങിയ ഒമിത, ചണ്ഡീഗഢിലെ ഗവ. ഹോംസയന്‍സ് കോളേജില്‍ 69-ല്‍ അധ്യാപികയായി.

1973-ല്‍ ഐ.എ.എസ്സില്‍ ചേര്‍ന്നെങ്കിലും 2002-ല്‍ ഒമിത അതില്‍ നിന്ന് രാജിവെച്ചു. ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന കെ.കെ. പോളാണ് ഒമിതയുടെ ഭര്‍ത്താവ്.



PHOTO GALLERY
VIDEO