|
|
| 28 Aug, 2008 |
മുഷറഫിന്റെ രാജി ഉയര്‍ത്തുന്ന സാധ്യതകള്‍
സഹകരണമനോഭാവം കൈക്കൊള്ളാന്‍ നമ്മുടെ വിദേശകാര്യവകുപ്പ് സന്നദ്ധമായാല്‍ ഇരു ജനതകളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാനും പരസ്‌പരം ഭയാശങ്കകള്‍ ലഘൂകരിക്കാനും സാധിക്കും. വിസാ നയം ഉദാരമാക്കാവുന്നതേയുള്ളൂ. പക്ഷേ, പാകിസ്‌താനേക്കാള്‍ ദുശ്ശാഠ്യമാണ് ഇന്ത്യയ്‌ക്ക് എന്നിടത്താണ് കുഴപ്പം
കുല്‍ദീപ് നയ്യാര്‍
ജ
നകീയതലത്തിലുള്ള ഉദ്യമങ്ങള്‍ ഫലവത്താവാന്‍ സമയമെടുക്കും. എന്നാല്‍ ഫലമുണ്ടാവുമ്പോഴോ, അത് അവിശ്വസനീയമാംവിധം ഗംഭീരമായിരിക്കുകയും ചെയ്യും. പ്രസിഡന്റ് പര്‍വെസ് മുഷറഫിന്റെ പടിയിറക്കം പാകിസ്‌താനിലെ അഭിഭാഷകരും വനിതകളും രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും ജനപ്രതിനിധികളുമൊക്കെ ചേര്‍ന്നു നടത്തിയ ഒരു പോരാട്ടത്തിന്റെ ഫലമാണ്. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെടാനുതകുന്ന ഇത്തരം വിജയങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.
മുഷറഫ് രാജി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഇന്ത്യയുടെ ദേശരക്ഷാ ഉപദേഷ്‌ടാവ് നടത്തിയ പ്രസ്‌താവന നിര്‍ഭാഗ്യകരമായിപ്പോയി. മുഷറഫ് പുറത്തുപോയാല്‍ പാകിസ്‌താനില്‍ അധികാരശൂന്യതയുണ്ടാവുമെന്നും ഇസ്‌ലാമിക തീവ്രവാദികളായിരിക്കും അത്തരമൊരു സ്ഥിതിവിശേഷത്തിന്റെ ഗുണഭോക്താക്കളെന്നുമായിരുന്നു നാരായണന്റെ പ്രസ്‌താവന. എന്നാല്‍ ഈ പ്രസ്‌താവന ഇന്ത്യയിലെ പൊതുജനാഭിപ്രായത്തിനനുസൃതമായുള്ളതല്ല. അതുകൊണ്ടുതന്നെയാവണം നാരായണനെ തിരുത്തുന്ന മട്ടില്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പിന്നീടൊരു പ്രസ്‌താവന പുറപ്പെടുവിച്ചത്. മുഷറഫിന്റെ രാജി പാകിസ്‌താന്റെ ആഭ്യന്തരകാര്യമാണെന്നാണ് പ്രണബ് പറഞ്ഞത്. ഇന്ത്യ-പാക് സമാധാനപ്രക്രിയ നിര്‍വിഘ്‌നം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രണബ് പറഞ്ഞത് ശരിയായിരിക്കാം. എന്നിരുന്നാലും, അടുത്ത വര്‍ഷാദ്യം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍വരുന്നതുവരെ കശ്‌മീര്‍ പ്രശ്‌നത്തിനു പരിഹാരം കാണാനാവില്ല. ദൂരവ്യാപക ഫലങ്ങളുണ്ടാവുന്ന തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തമാവണമെങ്കില്‍ പാകിസ്‌താനിലെ പുതിയ ഭരണസഖ്യവും കൂടുതല്‍ സ്ഥിരതയാര്‍ജിക്കേണ്ടതുണ്ട്. ജമ്മുവിലും കശ്‌മീരിലും ഈയിടെയുണ്ടായ സ്‌ഫോടനാത്മക സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നമ്മുടെ അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കൂടുതലാണെന്ന് തോന്നിപ്പോവുന്നു. പക്ഷേ, ഇന്ത്യയിലും പാകിസ്‌താനിലും സ്ഥിരതയുള്ള സര്‍ക്കാരുകള്‍ നിലവില്‍ വരാതെ കശ്‌മീര്‍ പ്രശ്‌നപരിഹാരത്തിനു വഴിതേടുക അസാധ്യംതന്നെയാണ്.
മുഷറഫ് അധികാരഭ്രഷ്‌ടനാവുമോ എന്ന് പാകിസ്‌താനിലെ ജാമിയത്ത് ഉലേമ ഇസ്‌ലാം പാര്‍ട്ടിയുടെ നേതാവ് മൗലാന ഫസലുര്‍ റഹ്‌മാന്‍ ഒരുകൊല്ലംമുമ്പ് ഡല്‍ഹിയില്‍വെച്ച് എന്നോടു ചോദിക്കുകയുണ്ടായി. മുഷറഫ് സൈനികവേഷമൂരുന്ന വിഷയം പാകിസ്‌താനില്‍ ചൂടുപിടിച്ചുനില്‍ക്കുന്ന നാളുകളായിരുന്നു അത്. മുഷറഫ് പുറത്തുപോവും, പക്ഷേ, സൈന്യം പോവില്ല എന്നാണ് ഞാന്‍ റഹ്‌മാന് മറുപടി നല്‌കിയത്.
പാകിസ്‌താനില്‍ ഇപ്പോള്‍ ജനാധിപത്യശക്തികള്‍ വിജയം നേടിയിരിക്കുന്നുവെന്നത് ശരിതന്നെ. പക്ഷേ, പാകിസ്‌താന്റെ ഭരണാധികാരത്തില്‍ സൈന്യത്തിനുള്ള പിടി വിടുവിക്കാനായില്ലെങ്കില്‍ ഈ വിജയം വ്യര്‍ഥമാവും. മുഷറഫിന്റെ രാജിയിലൂടെ സൈന്യത്തിന്റെ ആദ്യ പ്രതിരോധനിരമാത്രമേ തകര്‍ന്നിട്ടുള്ളൂ. ഇനിയുമേറെ 'ബങ്കറു'കള്‍ തകര്‍ക്കപ്പെടേണ്ടതുണ്ട്. വേരുപിടിച്ചുവരുന്ന ജനാധിപത്യം വീണ്ടും പിഴുതുമാറ്റപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ പാക് ജനതയ്‌ക്കു ബാധ്യതയുണ്ട്.
സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെയും നവാസ് ഷെരീഫിന്റെയും ജനായത്ത സര്‍ക്കാരുകള്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. ഇനിയുമങ്ങനെ സംഭവിക്കില്ലെന്ന് എന്താണുറപ്പ്? 1970കളില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോ അധികാരത്തിലെത്തിയ അവസരത്തില്‍ അദ്ദേഹത്തോട് ഞാന്‍ ഇതേചോദ്യം ഉന്നയിച്ചിരുന്നു. അങ്ങനെയൊരു ഉദ്യമമുണ്ടെങ്കില്‍ തന്റെ അനുയായികള്‍ തെരുവിലിറങ്ങി സൈനിക ടാങ്കുകളെ ചെറുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ, ഭൂട്ടോയെ ജനറല്‍ സിയ ഉള്‍ ഹഖ് തടവിലാക്കുകയും പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്‌തപ്പോള്‍ ഒരു ജനകീയ ചെറുത്തുനില്‌പുണ്ടായില്ല.
സൈന്യത്തെ ഭരണസംവിധാനത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള മാര്‍ഗം ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് അവയിലുള്ള വിശ്വാസത്തെ പോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. പാകിസ്‌താനില്‍ ഇപ്പോഴും അവസാനവാക്ക് സൈന്യത്തിന്‍േറതാണ്. വ്യവസായ, വാണിജ്യമേഖലകളില്‍പോലും അത് സ്വാധീനം വ്യാപിപ്പിച്ചിരിക്കുന്നു. രാജ്യത്തെ ബിസിനസ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ 70 ശതമാനം കമ്പനികളുടെയും നിയന്ത്രണം കൈയാളുന്നത് മുന്‍ സൈനികോദ്യോഗസ്ഥരാണ്. സര്‍ക്കാരിന്റെ കരാറുകളൊക്കെ അവര്‍ക്കു കിട്ടുന്നു. ഇതില്‍ കൈകടത്താന്‍ ജനാധിപത്യസര്‍ക്കാരുകള്‍ക്കുമാവില്ല. സൈന്യത്തിന്റെ ജോലി ഭരണമല്ല, പ്രതിരോധമാണ് എന്നൊക്കെ അവിടെ ചുമ്മാ പറയാമെന്നേയുള്ളൂ.
ജനാധിപത്യത്തിന്റെ ശക്തി അതിന്റെ സ്ഥാപനങ്ങളാണ്. മുഷറഫ് അവയൊക്കെ തകര്‍ത്തുകൊണ്ടാണ് തന്റെ ഏകാധിപത്യം സ്ഥാപിച്ചത്. ജുഡീഷ്യറിയെ സ്വതന്ത്രമാക്കാനെങ്കിലും പുതിയ ഭരണാധികാരികള്‍ ശ്രദ്ധവെക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതിന് ആദ്യം വേണ്ടത് മുഷറഫ് പുറത്താക്കിയ ന്യായാധിപന്മാരെ പുനര്‍നിയമിക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍, രാജ്യത്ത് ജനാധിപത്യം ശക്തിയാര്‍ജിക്കുന്നുവെന്ന സന്ദേശമാവും ലോകത്തിനു നല്‌കുക. പക്ഷേ, ഇക്കാര്യത്തില്‍ ഭരണസഖ്യത്തിലെ പ്രമുഖരായ ആസിഫലി സര്‍ദാരിയും നവാസ് ഷെരീഫും തമ്മില്‍ നിലനി'ുന്ന ഭിന്നത രാഷ്ട്രത്തിനു ഗുണമല്ല ചെയ്യുക.
സൈനിക അട്ടിമറികളെ ന്യായീകരിക്കാന്‍ മുന്‍കാലങ്ങളില്‍ ചീഫ്‌ജസ്റ്റിസുമാര്‍ കൂട്ടുപിടിച്ചിരുന്ന 'ആവശ്യകതാസിദ്ധാന്തം' പാകിസ്‌താനിലെ നിയമസംഹിതയില്‍ നിന്ന് വിപാടനം ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജനറല്‍ അയൂബ്‌ഖാന്റെ അട്ടിമറിയെ സാധൂകരിക്കാനായി ചീഫ് ജസ്റ്റിസ് മുനീറാണ് അത് ആദ്യം പ്രയോഗിച്ചത്. മുഷറഫിന്റെ കാര്യത്തിലും അത് ഉപയോഗിച്ചു. ആവശ്യകതാ സിദ്ധാന്തം അസംബന്ധമാണെന്ന് നീതിപീഠം തന്നെ അസന്ദിഗ്‌ധമായി പ്രഖ്യാപിക്കണം. മുഷറഫ്‌വിരുദ്ധ ജഡ്‌ജ ിമാര്‍ പുനര്‍നിയമിക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷ പുലര്‍ത്താവുന്നതേയുള്ളൂ.
പാകിസ്‌താനിലെ സൈനിക ഏകാധിപതിയുടെ പടിയിറക്കം ബംഗ്ലാദേശില്‍ അനുരണനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. എത്രയുംവേഗം സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തി രംഗമൊഴിയാന്‍ ബംഗ്ലാദേശിലെ സൈനിക പിന്തുണയുള്ള ഇടക്കാലഭരണകൂടം നിര്‍ബന്ധിതമാവുന്ന സാഹചര്യം ഉരുത്തിരിഞ്ഞുകൂടെന്നില്ല. ജനാധിപത്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പഴഞ്ചന്‍ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന മൗലിക വാദികളുടെ അജന്‍ഡ ജനാധിപത്യത്തിനു പകരമാവില്ല. ഉദാര നിലപാടുകളുള്ള ബംഗ്ലാദേശ് ജനതയ്‌ക്ക് അതു തിരിച്ചറിയാനാവും.
സഹകരണമനോഭാവം കൈക്കൊള്ളാന്‍ നമ്മുടെ വിദേശകാര്യവകുപ്പ് സന്നദ്ധമായാല്‍ ഇരു ജനതകളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാനും പരസ്‌പരം ഭയാശങ്കകള്‍ ലഘൂകരിക്കാനും സാധിക്കും. വിസാനയം ഉദാരമാക്കണം. എം.പി.മാര്‍ക്കും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കും യാത്രാസൗകര്യം നല്‍കുന്ന 'സാര്‍ക്ക്' വിസയുടെ കാലാവധി പോലും ഇപ്പോള്‍ ഒരു വര്‍ഷമാക്കി ചുരുക്കിയിരിക്കുന്നു. ഈ വിസയുമായി ഇന്ത്യയിലെത്തുന്ന പാകിസ്‌താന്‍കാര്‍ക്ക് മൂന്നു നഗരങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പറ്റൂ. പാകിസ്‌താന്‍ കൂടുതല്‍ ഉദാരമാണ് ഇക്കാര്യത്തില്‍; എട്ടു നഗരങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശനാനുമതി നല്‌കുന്നു. ഇക്കാര്യത്തിലൊക്കെ അവസാനവാക്ക് രഹസ്യാന്വേഷണ ഏജന്‍സികളാണ്. ഈ ഏജന്‍സികളുടെ അധികാരപരിധി ചുരുക്കുകയാണ് ആദ്യം വേണ്ടത്.
അതിര്‍ത്തികള്‍ ഉദാരമാക്കണമെന്ന ആവശ്യം ഇരുരാജ്യങ്ങളിലും വര്‍ഷങ്ങളായി നിലനി'ുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. വിസാ നയം ഉദാരമാക്കാവുന്നതേയുള്ളൂ. പക്ഷേ, പാകിസ്‌താനേക്കാള്‍ ദുശ്ശാഠ്യമാണ് ഇന്ത്യയ്‌ക്ക് എന്നിടത്താണ് കുഴപ്പം.
*********************************************************************************************************
മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും വിനയപൂര്‍വം
നേര്‍ക്കുനേര്‍
ഒ. അബ്ദുല്ല
ഗള്‍ഫ് സ്‌കൂളില്‍ പഠിക്കുന്ന പേരക്കുട്ടി നാട്ടിലേക്ക് ഫോണ്‍ ചെയ്‌തപ്പോള്‍ സമപ്രായക്കാരന്റെ മറുപടി: ''ഞങ്ങള്‍ക്കിന്ന് സ്‌കൂളില്ല; ഇവിടെ ഹര്‍ത്താലും ബന്ദുമൊക്കെയാണ്.''
''വാട്ടീസ് ഹര്‍ത്താല്‍, വാട്ടീസ് ബന്ദ്?''
രണ്ടുപേരും പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. പക്ഷേ, കഴിഞ്ഞ 194 ദിവസങ്ങള്‍ക്കിടെ 82 തവണ ചെറുതും വലുതുമായ ഹര്‍ത്താല്‍-ബന്ദുകള്‍ നടന്നിട്ടും ബന്ദും ഹര്‍ത്താലും എന്താണെന്ന് ശരിക്കും വിവരിക്കുവാന്‍ ഇക്കരെയുള്ളവര്‍ക്കോ മനസ്സിലാക്കുവാന്‍ അക്കരെയുള്ളവര്‍ക്കോ സാധിക്കുന്നില്ല.
ആര്‍ക്കാണതിന് ആവുക. ഹര്‍ത്താലിനെ ബന്ദില്‍നിന്നു വേര്‍തിരിക്കുന്നതെന്താണ്? അഥവാ അവ രണ്ടിനുമിടയിലൂടെ കടന്നുപോകുന്ന രേഖയേതാണ്? തങ്ങള്‍ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടില്ലെന്നും ഹര്‍ത്താല്‍ ബന്ദായി മാറുകയായിരുന്നുവെന്നുമാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഒരു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് വിശദീകരിച്ചു കണ്ടത്.
എറണാകുളം വെല്‍കെയര്‍ ആസ്‌പത്രിയില്‍ പന്ത്രണ്ടു കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി നല്‌കാന്‍ ലിസ്റ്റാക്കപ്പെടുകയുണ്ടായെങ്കിലും പന്ത്രണ്ടില്‍ പത്തുപേരുടെയും കാര്യത്തില്‍ തട്ടിമാറ്റപ്പെട്ടു. അര്‍ബുദ രോഗികളുടെ പ്രതീക്ഷാസന്ദര്‍ഭങ്ങളിലൊന്നാണ് കീമോതെറാപ്പി, റേഡിയേഷന്‍ മുതലായ ദിനങ്ങള്‍. എല്ലാ നഴ്‌സുമാര്‍ക്കും അതു ചെയ്യാന്‍ പറ്റില്ല. ഇന്ന് നടന്നില്ലെങ്കില്‍ നാളെ ചെയ്യാന്‍ പറ്റുന്നതല്ല.
പതിവില്‍നിന്നു വ്യത്യസ്‌തമായി മാധ്യമപ്രവര്‍ത്തകരും ഒഴിവാക്കപ്പെടുകയുണ്ടായില്ല. ആണെന്നോ പെണ്ണെന്നോ നിഷ്‌പക്ഷ ചാനലെന്നോ ബൂര്‍ഷ്വാചാനലെന്നോ വ്യത്യാസമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ കോഴിക്കോട്ടും വയനാട്ടിലുമെല്ലാം ആക്രമിക്കപ്പെടുകയും തെറി അഭിഷേകം ചെയ്യപ്പെടുകയും ചെയ്‌തു. അവരില്‍ ചിലര്‍ക്കു നിസ്സാരമല്ലാത്ത പരിക്കേറ്റ് ആസ്‌പത്രികളില്‍ അഭയം പ്രാപിക്കേണ്ടിവന്നു.
ചരിത്രത്തിലാദ്യമായി പോലീസ് വാഹനങ്ങളും തടയപ്പെട്ടു. കൊയിലാണ്ടിയില്‍ ദേശീയ പാതയിലാണ് സമരക്കാര്‍ ദീര്‍ഘനേരം പോലീസ് വാഹനം തടഞ്ഞുവെച്ചത്. തടഞ്ഞവരില്‍ ചിലരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കസ്റ്റഡിയിലെടുത്തുവെങ്കിലും മുകളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് ഉടന്‍ പെറ്റി കേസാക്കി മാറ്റി വിട്ടയച്ചു.
കോട്ടയം കട്ടച്ചിറ ചൊങ്കത്തില്‍ റോഡിയ എന്ന മാതാവിന്റെ മാറത്തടിച്ചുള്ള വിലാപം കേരളത്തെ കണ്ണീരിലാഴ്‌ത്തി. നാലു വയസ്സായ പൊന്നുമകന്റെ മൃതദേഹം ഒരുനോക്കു കാണുന്നതിനു ഹതഭാഗ്യയായ ആ മാതാവിന് ഏറെനേരം വാവിട്ടു കരയേണ്ടിവന്നു. അവസാനം അധികാരത്തിന്റെ അവസാന വാക്കായ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ് മൃതദേഹം കാണാന്‍ അവര്‍ക്കു വഴി ഒരുങ്ങിയത്. ഇരട്ട ദുഃഖമാണ് അവര്‍ അനുഭവിച്ചത്. വേര്‍പാടിന്റെ വേദനയും അരികിലെത്താന്‍ കഴിയാത്തതിലുള്ള പറഞ്ഞറിയിക്കാനാവാത്ത സങ്കടവും .
സമനില തെറ്റിയ രാഷ്ട്രീയാന്തരീക്ഷത്തില്‍, സമനില തെറ്റാത്ത മനസ്സുമായി ആ മാതാവ് കരഞ്ഞിരിക്കുന്ന രംഗം ഹൃദയഭേദകമായിരുന്നു. ഇടതുപക്ഷ ട്രേഡ്‌യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ഈ ഹര്‍ത്താല്‍ ശരിയോ തെറ്റോ എന്ന ചാനലുകളുടെ ചോദ്യത്തിനു ഭൂരിപക്ഷം പ്രേക്ഷകരും പ്രതികരിച്ചത് തെറ്റായി എന്നാണ്. ഈ അഭിപ്രായത്തോട് നമുക്കു വിയോജിക്കാം. തൊഴിലാളികള്‍ക്കു പലതരം അവകാശങ്ങളുണ്ട്. ഒട്ടുമിക്കതും ന്യായവുമാണ്. സമരത്തിലൂടെയാണ് അവര്‍ ഇന്നോളം വല്ലതും നേടിയിട്ടുണ്ടെങ്കില്‍ അതത്രയും നേടിയത്. ഇനി നേടാന്‍ പോകുന്നതും അതിലൂടെ തന്നെ. അതിനാല്‍ സമരം പാടില്ല, ഹര്‍ത്താല്‍ പാടില്ല, ബന്ദ് പാടില്ല എന്നിത്യാദി തീവ്രനിലപാടിലേക്കൊന്നും പോവണ്ട. ജനങ്ങള്‍ക്കു ചില്ലറ പ്രയാസങ്ങള്‍ നേരിടേണ്ടിവരുമെന്നതു ശരിയാണ്. ഏതൊരു പ്രസവത്തിലും അല്‌പം രക്തം ചിന്തപ്പെടുന്നപോലെ ഹര്‍ത്താലുകള്‍ക്കിടയിലും ചില്ലറ നാശനഷ്‌ടങ്ങള്‍ സ്വാഭാവികമാണ്, ക്ഷമിക്കുക.
എന്നാലിവിടെ സംഭവിച്ചത് ഇത്രമാത്രമാണോ? ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നതാണോ നടന്നത്? അഥവാ ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്ന ക്രമരാഹിത്യത്തിനും ക്രമം ആവശ്യമല്ലേ? മന്ത്രി രത്‌നനാകരന്‍ ബൈക്കില്‍ ലക്ഷ്യസ്ഥാനത്തേക്ക് 'കൂളായി' നീങ്ങുന്നു. വഴിയില്‍ ഒരിടത്തും തടയപ്പെടുകയോ കൈയേറ്റത്തിനു വിധേയമാവുകയോ ചെയ്യുന്നില്ല. മന്ത്രി സുധാകരന്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് സ്വതഃസിദ്ധമായ പൗരുഷത്തോടെ യാത്ര ചെയ്യുന്നു. ആരും മാറുപിടിക്കുന്നില്ല.
ബന്ദായാലും ഹര്‍ത്താലായാലും ഇരുചക്രവാഹനങ്ങളില്‍ നിര്‍ബാധം യാത്രയാവാം. ഒട്ടും പേടിക്കാതെ. നാലുചക്ര വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങാന്‍ പാടില്ലാത്തതുള്ളൂ. സംഭവിച്ചതോ? കോഴിക്കോട് നഗരപ്രാന്തത്തിലുള്ള ചിന്നന്‍നായര്‍ റോഡില്‍ സുരേഷ് എന്നു പേരായ നാല്‌പത്തഞ്ചുകാരനെ ഹര്‍ത്താലനുകൂലികള്‍ ചവിട്ടി ഉരുട്ടി നിലത്തിട്ടു.
ഈ നാട്ടില്‍ തൊഴിലാളിക്ക് പണിമുടക്കാനേ അവകാശമുള്ളൂ. പണിയെടുക്കാന്‍ അവകാശമില്ല എന്നു പെട്ടെന്നുതന്നെ സമ്മതിച്ചുകൊടുക്കലായിരിക്കുമല്ലോ വിവാദം ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്നയാള്‍ ചിന്തിച്ചുകാണും. എന്നാല്‍ മന്ത്രി സുധാകരനും മന്ത്രി രത്‌നനാകരനും ഹര്‍ത്താല്‍ ദിനത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നിരത്തിലിറങ്ങാമെങ്കില്‍ എന്തുകൊണ്ട് അതേ അവകാശം സുരേഷിനു വകവെച്ചുകൊടുത്തുകൂടാ.
വലിയ വായില്‍ ചാനലിനു മുമ്പില്‍ വന്നുനിന്ന് വിഡ്‌ഢിത്തം വിളമ്പുന്ന ട്രേഡ് യൂണിയന്‍ നേതാക്കളാണ് ഉത്തരം പറയേണ്ടത്.
ഡി.വൈ.എഫ്.ഐ.ക്കാരിയാണ് എന്ന് നിലവിളിച്ചുപറഞ്ഞിട്ടും പെരുമുഖം നീലാട്ടില്‍ പ്രമീള ശ്വാസം കഴിക്കാനുള്ള ദ്വാരംപോലുമില്ലാത്ത ഒറ്റമുറിപ്പീടികയ്‌ക്കകത്ത് ഹര്‍ത്താലനുകൂലികളാല്‍ നിര്‍ദയം അടച്ചുപൂട്ടി മണിക്കൂര്‍നേരം പീഡിപ്പിക്കപ്പെട്ടതിന്റെ ന്യായീകരണം എന്ത്? ഡി.വൈ.എഫ്.ഐ. എന്ന മഹത്തായ വിപ്ലവപ്രസ്ഥാനത്തിലെ പടനായികയാണെന്ന് ആ പാവം സ്‌ത്രീ കരഞ്ഞുപറഞ്ഞിട്ടും കേട്ട ഭാവം കാണിക്കാതെ ചത്തുപോകട്ടെ എന്ന ഉറച്ച തീരുമാനത്തോടെ ശ്വാസം കിട്ടാത്ത മുറിക്കകത്ത് അവരെ അടച്ചുപൂട്ടിയവര്‍ ഓര്‍ത്തിട്ടുണ്ടാവുമോ ആ പാവം സഖാവ് എത്രയെത്ര തവണ ആകാശത്തെ ഇടിച്ചുപരത്തിക്കൊണ്ടു തെരുവിലൂടെ വിപ്ലവമുദ്രാവാക്യം വിളിച്ച് പാര്‍ട്ടിയുടെ പോഷക സംഘടനയ്‌ക്ക് കരുത്തുപകര്‍ന്നവളാണെന്ന്.
ബൂത്ത് തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നില്ല. അവിചാരിതമായി ഒരവധി കിട്ടിയപ്പോള്‍ ഒന്നു വെള്ളവലിച്ചു തന്റെ അരിസ്ഥലം ഒന്നു വൃത്തിയാക്കുകയായിരുന്നുവത്രെ അവരുടെ ലക്ഷ്യം. ഇതു പറഞ്ഞപ്പോള്‍ ഹര്‍ത്താല്‍ദിനത്തിലാണോടീ നിന്റെ ഒരു വൈറ്റ് വാഷിങ് എന്നായിരുന്നല്ലോ മറുപടി.
എങ്കില്‍ ദേശാഭിമാനി കെട്ടിടത്തിനു വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനം ഹര്‍ത്താല്‍ദിനത്തില്‍ നിര്‍ബാധം നടന്നതോ? പാലോറ മാതയുടെ ദേശാഭിമാനി പത്രത്തിനാണെങ്കില്‍ ആവാം. ആ പത്രത്തെ നെഞ്ചോടുചേര്‍ത്തുപിടിച്ച വിപ്ലവത്തിന്റെ അക്ഷരമാല കൂട്ടിവായിച്ച് വിപ്ലവ പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ. എന്ന പോഷക സംഘടനയില്‍ അണിനിരന്ന പ്രമീളയ്‌ക്ക് കാല്‍ കിലോ അരിക്കുവേണ്ടിയായിരുന്നെങ്കില്‍ പാടില്ല എന്ന വിഭജനരേഖ ഏതിലൂടെയാണ് കടന്നുപോകുന്നത്? അഥവാ ആരാണ് ആ രേഖ വരച്ചിരിക്കുന്നത്?
ഒരിംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ കണ്ടത് ഹര്‍ത്താലിനാഹ്വാനം ചെയ്‌ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ കസേരകള്‍ വട്ടത്തില്‍ വലിച്ചിട്ട് വെടിപറഞ്ഞിരിക്കുന്നതാണ്. പലരും ഉറക്കെ ചിരിക്കുന്നു. ഓഫീസിലോ വീട്ടിലോ ഇരുന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു ചെയ്‌താല്‍ മതിയായിരുന്നു. അല്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ചാടിച്ചെന്ന് ഹര്‍ത്താലിനെക്കുറിച്ച് വായനക്കാരിലും പ്രേക്ഷകരിലും എത്തിക്കുന്നതുകൊണ്ടാണല്ലോ ഹര്‍ത്താലുകള്‍ വന്‍ വിജയമായി കലാശിക്കുന്നത്.
ഒരു നിലയ്‌ക്കും ഒഴിവാക്കാന്‍ കഴിയാത്ത സംഭവം, കോഴിക്കോട് തൊണ്ടയാട് നടുറോഡില്‍ നടന്നു. പ്രസവവേദനകൊണ്ടു പുളയുന്ന സ്‌ത്രീ വഴിയില്‍ തടയപ്പെട്ടതാണ്. കെഞ്ചിപ്പറഞ്ഞിട്ടും വിട്ടയച്ചില്ല. മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അവര്‍ ഇരുപേരും അര്‍ഹിക്കുന്ന സകലവിധ ബഹുമാനത്തോടെ ചോദിക്കട്ടെ. പ്രസവവേദനകൊണ്ടു പുളയുന്ന സ്‌ത്രീ എന്തു ചെയ്യേണ്ടിയിരുന്നു. ഹര്‍ത്താന്‍ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കാവുന്നതോ ഹര്‍ത്താലില്ലാത്ത ദിവസത്തേക്ക് മാറ്റിവെക്കാന്‍ കഴിയുന്നതോ ആണോ പ്രസവം? അഥവാ ഹര്‍ത്താല്‍ നോക്കി പ്രസവദിവസം നിര്‍ണയിക്കാവുന്ന ഒരു രീതി വിപ്ലവപ്രസ്ഥാനത്തിനു സമ്പൂര്‍ണാധികാരം ലഭിക്കുന്നതോടെ സംജാതമാവുമെന്ന് പ്രതീക്ഷിക്കാമോ? മറുപടി പറയാന്‍ തന്നെയാണ് ചോദിക്കുന്നത്.
|
|
|