Mathrubhumi Portal
Mathrubhumi Logo
MAKE HOMEPAGE   I    ARCHIVES   I    GOOD NEWS   I    E-PAPER   I    ASTROLOGY   I    ENTERTAINMENT   I    TOURISM   I    HEALTH   I    EDUCATION   I    EVES

 
 
Date : July 10 2009
ഓസീസ്‌ തിരിച്ചടിക്കുന്നു  View Video
 
ല്‍ പോണ്ടിങ്ങിനും കാറ്റിച്ചിനും സെഞ്ച്വറി
ല്‍ ഓസ്‌ട്രേലിയ ഒന്നിന്‌ 249


കാര്‍ഡിഫ്‌: ഇംഗ്ലീഷ്‌ വാലറ്റത്തിന്‌ ഓസീസ്‌ മുന്‍നിരയുടെ മറുപടിയായിരുന്നു ആഷസ്‌ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ പ്രത്യേകത. സ്‌പിന്നര്‍ ഗ്രേയം സ്വാന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെ വാലറ്റം മാന്യമായ സ്‌കോറിലെത്തിച്ചെങ്കില്‍, സധൈര്യം അത്‌ പിന്തുടരുന്ന ഓസീസ്‌ മുന്‍നിരയെയാണ്‌ പിന്നീട്‌ കണ്ടത്‌. രണ്ടാം ദിനംകളി അവസാനിക്കുമ്പോള്‍ ഒരുവിക്കറ്റ്‌ നഷ്‌ടത്തില്‍ 249 റണ്‍സെന്ന നിലയിലാണ്‌ ഓസ്‌ട്രേലിയ. നേരത്തേ ഇംഗ്ലണ്ടിന്റെ പോരാട്ടം 435 റണ്‍സിന്‌ അവസാനിച്ചു. രണ്ടാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങും (100 നോട്ടൗട്ട്‌) സൈമണ്‍ കാറ്റിച്ചും (104 നോട്ടൗട്ട്‌) ചേര്‍ന്ന കൂട്ടുകെട്ട്‌ ഇതേവരെ 189 റണ്‍സെടുത്തിട്ടുണ്ട്‌.

റിക്കി പോണ്ടിങ്ങിന്റെ ഇന്നിങ്‌സാണ്‌ രണ്ടാം ദിനം ഓസ്‌ട്രേലിയയെ മുന്‍നിരയിലേക്ക്‌ നയിച്ചത്‌. ഓപ്പണര്‍ ഫില്‍ ഹ്യൂസിനെ(36) വീഴ്‌ത്തിയ ഇംഗ്ലണ്ടിന്‌ പിന്നീട്‌ കാര്യമായ നേട്ടമുണ്ടാക്കാന്‍ അനുവദിക്കാതെയാണ്‌ പോണ്ടിങ്‌ കളിച്ചത്‌. സൈമണ്‍ കാറ്റിച്ചിന്റെ പിന്തുണയോടെ പോണ്ടിങ്‌ ഇംഗ്ലീഷ്‌ ആക്രമണത്തെ നേരിട്ടപ്പോള്‍ രണ്ട്‌ നാഴികക്കല്ലുകളും അദ്ദേഹം മറികടന്നു. റണ്‍വേട്ടയില്‍ സ്‌റ്റീവ്‌ വോയെ (10927) മറികടന്ന പോണ്ടിങ്‌ ടെസ്റ്റില്‍ 11,000 റണ്‍സ്‌ പിന്നിടുന്ന നാലാമത്തെ ബാറ്റ്‌സ്‌മാനുമായി. ഓസ്‌ട്രേലിയക്കാരില്‍ ഇപ്പോള്‍ അലന്‍ ബോര്‍ഡര്‍(11174) മാത്രമാണ്‌ പോണ്ടിങ്ങിന്‌ മുന്നിലുള്ളത്‌. കരിയറിലെ 38-ാം സെഞ്ച്വറിയാണ്‌ പോണ്ടിങ്‌ നേടിയത്‌. കാറ്റിച്ചിന്‍േറത്‌ എട്ടാം സെഞ്ച്വറിയും.

ഇംഗ്ലണ്ടുയര്‍ത്തിയ 435 റണ്‍സിലേക്കുള്ള ദൂരം എത്രയും വേഗം കുറയ്‌ക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഓസീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ ഇറങ്ങിയത്‌. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോള്‍ വിക്കറ്റ്‌ നഷ്‌ടപ്പെടാതെ 39 റണ്‍സ്‌ എന്ന നിലയിലായിരുന്നു അവര്‍. ലഞ്ചിനും ചായക്കുമിടയിലെ സെഷനില്‍ ഒരു വിക്കറ്റ്‌ മാത്രമാണ്‌ ഓസ്‌ട്രേലിയ നഷ്‌ടപ്പെടുത്തിയത്‌. ഈ സെഷനില്‍ 103 റണ്‍സ്‌ വന്നു. ഹ്യൂസിനെ ഫ്‌ളിന്‍േറാഫ്‌ മടക്കിയെങ്കിലും പിന്നീട്‌ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ യാതൊരു നേട്ടവും ഉണ്ടാക്കാനായില്ല. തന്റെ രണ്ട്‌ സ്‌പിന്നര്‍മാരായ ഗ്രേയം സ്വാനെയും മോണ്ടി പനേസറെയും മാറിമാറി പരീക്ഷിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ കൂട്ടുകെട്ടില്‍ വിള്ളല്‍ വീണില്ല.

തലേന്ന്‌ മുന്‍മനിര ബാറ്റ്‌സ്‌മാന്മാര്‍ നടത്തിയ പ്രകടനത്തിന്റെ ചുവടുപിടിച്ച്‌ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിട്ട ഇംഗ്ലീഷ്‌ വാലറ്റം ആതിഥേയരുടെ പ്രതീക്ഷകള്‍ സജീവമാക്കുകയായിരുന്നു. ഏഴിന്‌ 336 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്‌ ആരംഭിച്ച ആതിഥേയരുടെ പ്രതീക്ഷ 375-നപ്പുറമുണ്ടായിരുന്നില്ല. എന്നാല്‍, വാലറ്റം കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. 16.5 ഓവര്‍ പിടിച്ചുനിന്ന അവര്‍ വിലപ്പെട്ട 99 റണ്‍സുകൂടി കൂട്ടിച്ചേര്‍ത്തു.

സ്റ്റ്യുവര്‍ട്ട്‌ ബ്രോഡിന്റെ (19) ബാറ്റിങ്ങില്‍ 350 പിന്നിട്ട ഇംഗ്ലണ്ടിന്‌ കുതിപ്പ്‌ കൈവന്നത്‌ ഗ്രേയം സ്വാന്റെ വരവോടെയാണ്‌. ഒമ്പതാം വിക്കറ്റില്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണും (26) സ്വാനും (47 നോട്ടൗട്ട്‌) കൂടി 68 റണ്‍സ്‌ കണ്ടെത്തിയപ്പോള്‍ സ്‌കോര്‍ 400-ഉം പിന്നിട്ടു. നഥാന്‍ ഹൗറിറ്റ്‌സിനെ തുടരെ മൂന്ന്‌ ബൗണ്ടറിയടിച്ച്‌ സ്വാന്‍ ടീമിനെ 400 കടത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ നിര അസ്വസ്ഥമായിത്തുടങ്ങിയിരുന്നു. 40 പന്തുകളില്‍നിന്ന്‌ ആറ്‌ ബൗണ്ടറികളോടെയാണ്‌ സ്വാന്‍ 47 റണ്‍സെടുത്തത്‌. ഒടുവില്‍ മോണ്ടി പനേസറിനെ(4) ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ കൈകളിലെത്തിച്ച്‌ ഹൗറിറ്റ്‌സ്‌ ആതിഥേയ ഇന്നിങ്‌സിന്‌ തിരശീലവീഴ്‌ത്തിയെങ്കിലും ഇംഗ്ലണ്ട്‌ ഏറെക്കുറെ ഭദ്രമായ നിലയിലേക്ക്‌ എത്തിക്കഴിഞ്ഞിരുന്നു.


   
പ്രാദേശീക വാര്‍ത്തകള്‍

   
ഹോം
 വാരാന്തം
 മാതൃഭൂമി
 മുഖപ്രസംഗം
 ഫീച്ചറുകള്‍
 ആര്‍ക്കൈവ്‌സ്‌
 ലേഖനങ്ങള്‍
 
 

 
 
 
  About Us Contact Mathrubhumi Careers Feedback Advertisement Tariff