അനധികൃത മണ്ണെടുപ്പ്: ടിപ്പറും ജെ.സി.ബി.യും പിടിച്ചു

Posted on: 04 Feb 2012



അടൂര്‍:അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങളില്‍ നടന്ന പോലീസ് റെയ്ഡില്‍ ആറു ടിപ്പറും ജെ.സി.ബി.യും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭവദാസന്‍ മുക്ക്, തോട്ടുവ, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയത്. പാസുകള്‍ ഉണ്ടെന്ന പേരിലാണ് ഇവിടങ്ങളില്‍നിന്നെല്ലാം വ്യാപകമായി മണ്ണെടുത്തുകൊണ്ടിരുന്നത്.

ആദിക്കാട്ടുകുളങ്ങര അമ്പോലിച്ചിറ മേലേതില്‍ അജി (37), ഇടമണ്‍ ആമ്പൂര്‍വീട്ടില്‍ അരുണ്‍ (25), കീരിക്കാട് മുട്ടേല്‍പുതുവേലില്‍ കുഞ്ഞുമോന്‍ (47), വള്ളികുന്നം രതീഷ്ഭവനത്തില്‍ രതീഷ് (28), പന്തളം പൂഴിക്കാട് പ്രകാശ്ഭവനില്‍ മണി (43), നൂറനാട് ശ്രീജാഭവനില്‍ ഷിബു (30), തൊടിയൂര്‍ പുലിയൂര്‍പള്ളിപ്ലാവിള ജങ്ഷനില്‍ ലക്ഷ്മിഭവനില്‍ അനു (32), കറ്റാനം ചിറയരികില്‍ സന്തോഷ് (28), പഴകുളം ചിറക്കോണില്‍ തെക്കേക്കര വീട്ടില്‍ ബിനു, ആദിക്കാട്ടുകുളങ്ങര പഴകുളം പടിഞ്ഞാറ് ഷാനുമന്‍സിലില്‍ ഷാനു(21),പഴകുളം പടിഞ്ഞാറ്‌മേട്ടുപ്പുറം ഷിഹാബ് മന്‍സിലില്‍ സിയാദ് (24), പെരിങ്ങനാട് കാഞ്ഞിരപ്പാറപുത്തന്‍വീട്ടില്‍ മോഹനക്കുറുപ്പ് (48) എന്നിവരെയാണ് അടൂര്‍ എസ്.ഐ.ശ്രീകുമാര്‍,അഡീഷണല്‍ എസ്.ഐ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ലോറി ജീവനക്കാരും, മണ്ണ് മൊത്തവിലയ്ക് എടുക്കുന്നവരും, പോലീസിന്റെ വരവും പോക്കും നിരീക്ഷിച്ച് മണ്ണ് കടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നവരുമുണ്ട്.

അടൂര്‍ താലൂക്കില്‍ മണ്ണെടുപ്പ് സംഘം വ്യാപകമായതിനെ തുടര്‍ന്ന് റെയ്ഡുകള്‍ ശക്തമാക്കുമെന്ന് എസ്.ഐ. ശ്രീകുമാര്‍ പറഞ്ഞു.

More News from Pathanamthitta