'ബ്ലാക് ബെറിക്കു' പുറകെ ഗൂഗിളിനും സര്‍ക്കാറിന്റെ നോട്ടീസ്

Posted on: 06 Sep 2010



ന്യൂഡല്‍ഹി: 'ബ്ലാക് ബെറി' ഉപയോഗിച്ചുള്ള ആശയവിനിമയങ്ങള്‍ക്കുമേല്‍ കര്‍ശന വ്യവസ്ഥയ്ക്ക് നടപടി തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ 'ഗൂഗിള്‍' അടക്കമുള്ള മറ്റു വിവര സാങ്കേതിക സേവനദാതാക്കള്‍ക്കും നോട്ടീസയച്ചു. സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 'ഗൂഗിളി'നു പുറമെ സെ്‌കെപ്, വി.പി.എന്‍. തുടങ്ങിയ ദാതാക്കള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇന്ത്യയില്‍ ഇവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് കമ്പനികള്‍ക്കു നല്‍കിയ മുന്നറിയിപ്പ്.

ഗൂഗിള്‍, സ്‌കൈപ്, വി.പി.എന്‍. തുടങ്ങിയവയുടെ ശൃംഖലകളിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്കു പരിശോധിക്കാനാവില്ല. ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയത്തിനു സൗകര്യമൊരുക്കുന്ന കമ്പനികളാണിവ. മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് 'സെ്‌കെപ്' സര്‍വീസാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്.

'ബ്ലാക്ക്‌ബെറി എന്റര്‍പ്രൈസ് സര്‍വീസ് (ബി.ഇ.എസ്.) എന്ന സംവിധാനത്തിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാനാവശ്യമായ സാങ്കേതിക വിവരങ്ങള്‍ നല്‍കാന്‍ 'ബ്ലാക്ക്‌ബെറി' നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി 'റിസര്‍ച്ച് ഇന്‍ മോഷ'നോട് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരുകൂട്ടം ഉപയോക്താക്കള്‍ക്കിടയില്‍ രഹസ്യ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് ബി.ഇ.എസ്.

രണ്ടു 'ബ്ലാക്ക്‌ബെറി' ഉപയോക്താക്കള്‍ക്ക് പരസ്​പരം സന്ദേശങ്ങള്‍ കൈമാറാനുള്ള 'മെസഞ്ചര്‍' സേവനം സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം 'റിസര്‍ച്ച് ഇന്‍ മോഷന്‍' ഈയിടെ അംഗീകരിച്ചിരുന്നു. ഇതിനുള്ള സാങ്കേതിക വിവരങ്ങള്‍ കമ്പനി കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/