'മരിച്ച' വീട്ടമ്മയെ കാമുകനൊപ്പം കണ്ടെത്തി

Posted on: 30 Jul 2010




കൊല്ലം: 'മരിച്ച' വീട്ടമ്മ കാമുകനൊപ്പം പിടിയിലായപ്പോള്‍ പോലീസ് അങ്കലാപ്പിലായി. ആളുമാറി മറ്റൊരു യുവതിയുടെ മൃതദേഹം സംസ്‌കരിച്ച അച്ഛനമ്മമാര്‍ ദുഃഖത്തിലുമായി.

കൊല്ലത്താണ് സംഭവം. പുന്തലത്താഴം തെങ്ങയ്യത്ത് വീട്ടില്‍ സോമന്‍-സുനീതി ദമ്പതിമാരുടെ മകള്‍ ഷൈനിയെ (27) കഴിഞ്ഞവര്‍ഷം ആഗസ്ത് മുതല്‍ കാണാതായിരുന്നു. മൂന്നു മക്കളുടെ അമ്മയായ ഷൈനി മയ്യനാട്ട് ഭര്‍ത്താവ് കൂലിപ്പണിക്കാരനായ സുനിലിനൊപ്പം താമസിച്ചുവരവേയാണ് കാണാതായത്. ഈ മാസം 18 ന് പരവൂര്‍ കായലില്‍ കണ്ട യുവതിയുടെ മൃതദേഹം അച്ഛനമ്മമാര്‍ ഷൈനിയുടേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു.

വ്യാഴാഴ്ച 'പരേത'യായ യുവതിയെ പോലീസ് കണ്ടെത്തിയതോടെയാണ് ആളുമാറി സംസ്‌കരിച്ച വിവരം ഷൈനിയുടെ അച്ഛനമ്മമാരും പോലീസും അറിയുന്നത്. ഇരവിപുരം എസ്.ഐ. ഫറോസ് വിവരിക്കുന്നതിങ്ങനെ.

ഷൈനി വീട്ടിനടുത്തുള്ള കലേഷ് (30) എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം ഈ യുവതിയെ കാണാതായപ്പോള്‍ അച്ഛനമ്മമാരും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. ഇതിനിടയിലാണ് പരവൂര്‍ കായലില്‍ ഷൈനിക്ക് സമാനമായ യുവതിയുടെ മൃതദേഹം തിരിച്ചറിയാതെ കിടക്കുന്ന വിവരം അറിഞ്ഞത്. ഇരവിപുരം പോലീസുവഴി ഇവര്‍ പരവൂര്‍ പോലീസില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ അച്ഛനമ്മമാര്‍ പോയി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പിന്നീട് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കലേഷിനെ സംശയമുണ്ടെന്നും കാട്ടി ഷൈനിയുടെ അച്ഛന്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പുംകിട്ടിയില്ല. കലേഷിന്റെ അമ്മയെയും പോലീസ് ചോദ്യംചെയ്തു. കാരണം ഷൈനിയെ കാണാതായതുമുതല്‍ കലേഷിനെയും കാണാതായിരുന്നു. കലേഷിന്റെ മൊബൈലില്‍ പോലീസ് നിരന്തരം ബന്ധപ്പെട്ടെങ്കിലും അത് ഓഫായിരുന്നു. മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി പോലീസ് അന്വേഷണം തുടര്‍ന്നു. ബുധനാഴ്ച രാത്രി സൈബര്‍ സെല്‍ സന്ദേശത്തെ തുടര്‍ന്ന് ഇരവിപുരം പോലീസ് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്ക്കടുത്തുള്ള മണ്ണാറക്കുളഞ്ഞിയിലെത്തി.

ഷൈനിയുടെ കൊലപാതകിയെ പിടിക്കാന്‍ വന്ന പോലീസ് ഞെട്ടിപ്പോയി. റബര്‍ തോട്ടത്തിനുള്ളിലെ ഒരു വീട്ടില്‍ കലേഷിനൊപ്പം ഷൈനിയും.

കൊല്ലം എസ്.പി. ക്ക് വിവരം നല്‍കി കൈയോടെ രണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്ത് ഇരവിപുരം പോലീസ് സ്റ്റേഷനിലെത്തിച്ചു. കാമുകീകാമുകന്മാര്‍ ഇരവിപുരം പോലീസ് സ്റ്റേഷനിലാണ്.പോലീസ് നടപടികള്‍ വെള്ളിയാഴ്ച ഉണ്ടാകും.

അടക്കം ചെയ്ത മൃതദേഹം ആരുടേതെന്നറിയാന്‍ പരവൂര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/