റബ്ബര്‍വില റെക്കോഡില്‍; കിലോയ്ക്ക് 150 രൂപ

Posted on: 18 Mar 2010



കോട്ടയം: ആഭ്യന്തരവിപണിയില്‍ റബ്ബര്‍വില കിലോയ്ക്ക് 150 രൂപയിലെത്തി റെക്കോഡിട്ടു. റബ്ബര്‍ബോര്‍ഡ് വിലയും വ്യാപാരിവിലയും ബുധനാഴ്ച ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലാണ്. കിലോയ്ക്ക് 150 രൂപയിലാണ് ആര്‍.എസ്.എസ്. നാലിന്റെ വ്യാപാരം നടന്നത്. ഒരാഴ്ച മുമ്പ് 144.50 രൂപയായിരുന്നു ആര്‍.എസ്.എസ്.4ന്റെ വില. ഏഴുദിവസം കൊണ്ട് 5.50 രൂപയാണ് കിലോയ്ക്ക് വര്‍ധനയുണ്ടായത്.

അന്താരാഷ്ട്ര മാര്‍ക്കറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ രണ്ടുദിവസമായി ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കുന്നത്. ബുധനാഴ്ച സിംഗപ്പൂര്‍ വിപണിയില്‍ ആര്‍.എസ്.എസ്. രണ്ടിന് 148.28 രൂപയായിരുന്നു വില.

ടയര്‍ കമ്പനികള്‍ കരുതല്‍ശേഖരത്തില്‍ കുറവ് വരാതിരിക്കുന്നതിനായി സജീവമായി വിപണിയിലെത്തിയതും ആവശ്യത്തിന് റബ്ബര്‍ ലഭിക്കാത്തതുമാണ് റബ്ബര്‍വില ഉയരാന്‍ കാരണമായത്.

അന്താരാഷ്ട്ര വിപണിയായ ടോക്യോ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (ടോകോം) റബ്ബറിന് വില ഉയര്‍ന്നുനില്‍ക്കുകയാണ്. ഇതിന് പുറമെ മാര്‍ച്ച്, ഏപ്രില്‍ മാസത്തെ കരാര്‍ വ്യാപാരത്തിനായും വ്യവസായികള്‍ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്. വ്യവസായികളുടെ ആവശ്യത്തിനനുസരിച്ച് റബ്ബര്‍ നല്‍കാന്‍ വ്യാപാരികള്‍ക്കാവുന്നില്ല. ഇത് വില വര്‍ധിക്കുന്നതിനിടയാക്കി.

വില റെക്കോഡ് നിലവാരത്തിലെത്തിയിട്ടും വേണ്ടത്ര റബ്ബര്‍ വിപണിയിലെത്തുന്നില്ല. ഇതുമൂലം 150 രൂപയ്ക്ക് മുകളിലും റബ്ബര്‍ വാങ്ങി സ്റ്റോക്കുചെയ്യാന്‍ വ്യവസായികള്‍ തയ്യാറായിട്ടുണ്ട്. വേനല്‍ കടുത്തതോടെ മിക്ക തോട്ടങ്ങളിലും ടാപ്പിങ്ങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ മാര്‍ക്കറ്റില്‍ വീണ്ടും വില വര്‍ധിക്കുമെന്നാണ് റബ്ബര്‍ബോര്‍ഡ്‌വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/