ശ്രദ്ധിക്കണം.... ചൂട് കൂടുകയാണ്

Posted on: 12 Mar 2010



പാലക്കാട്: കനലുപോലെ പൊള്ളുന്ന വേനലില്‍ സൂര്യതാപവും സൂര്യാഘാതവും ഭീഷണിയാവുകയാണ്. എല്ലായിടത്തും ചൂട് ദിനംപ്രതി കൂടുകയാണ്.

വരുംദിവസങ്ങളില്‍ ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നു. ഒന്നു ശ്രദ്ധിച്ചാല്‍ വേനല്‍ച്ചൂടില്‍നിന്നു രക്ഷപ്പെടാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നു.


സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


പകല്‍ 12നും ഉച്ചയ്ക്ക് 3നും ഇടയ്ക്ക് വെയിലത്ത് പണിയെടുക്കാതിരിക്കുക. ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണം. പൊതുസ്ഥലങ്ങളില്‍ വെയിലേറ്റ് പണിയെടുക്കുന്നവര്‍ അതിരാവിലെ ജോലിതുടങ്ങി വെയില്‍ കനക്കുന്ന സമയത്ത് അവസാനിപ്പിക്കണം.

ജോലിസമയം ക്രമീകരിക്കാനാവുന്നില്ലെങ്കില്‍ ഒരുമണിക്കൂര്‍ ജോലിക്കിടെ 10 മിനിട്ട് വിശ്രമിക്കണം.

ശുദ്ധജലവും പ്രകൃതിപാനീയങ്ങളും കുടിക്കുന്നത് ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കും.

ഉരുളക്കിഴങ്ങ്, വെള്ളരിക്ക എന്നിവ അരച്ചുതേയ്ക്കുന്നതും തണുത്തപാല്‍, മോര് എന്നിവ പുരട്ടുന്നതും നല്ലതാണ്.

പഴച്ചാറുകള്‍ കുടിക്കുകയാണെങ്കില്‍ പഞ്ചസാര ഒഴിവാക്കുകതന്നെ വേണം. ബോട്ടില്‍പാനീയങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

വെയിലത്ത് നടക്കുകയോ, പണിയെടുക്കുകയോ ചെയ്തശേഷം ഏറെ തണുപ്പിച്ച വെള്ളംകുടിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരോഷ്മാവിനെ പ്രതികൂലമായി ബാധിക്കും.

കുട്ടികള്‍, വൃദ്ധര്‍, പ്രമേഹരോഗികള്‍ എന്നിവര്‍ വെയിലത്തുനടക്കുമ്പോള്‍ സൂക്ഷിക്കണം.

അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കണം.


കന്നുകാലികള്‍ക്കും പരിചരണംവേണം


അന്തരീക്ഷത്തിലെ താപനില ഉയരുന്നത് കാലികളുടെ പ്രതിരോധശേഷി കുറയ്ക്കും. ശക്തമായപനി, വിറയല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കണ്‍പോളകളില്‍ വീക്കവും ചുവപ്പുനിറവും, കഴുത്തില്‍ നീര്‍ക്കെട്ട് എന്നീലക്ഷണങ്ങള്‍ പശുക്കളില്‍ കാണുകയാണെങ്കില്‍ വൈദ്യസഹായം തേടണം.

പകല്‍ 10നും വൈകീട്ട് നാലിനും ഇടയ്ക്ക് കാലികളെ തുറസ്സായസ്ഥലങ്ങളില്‍ മേയാന്‍ വിടാതിരിക്കുക.

പകല്‍നേരം മരത്തണലില്‍ കെട്ടുകയോ തൊഴുത്തില്‍ നിര്‍ത്തുകയോ വേണം. ആസ്ബസ്റ്റോസ് ഷീറ്റ്, ടിന്‍ഷീറ്റ്, ഓട് എന്നിവ മേല്‍ക്കൂരയുള്ള തൊഴുത്തില്‍ കെട്ടരുത്.

ശരീരതാപനിലയില്‍ വര്‍ധനയുണ്ടാകുന്നതിനാല്‍ കാലികള്‍ക്ക് രാവിലെയും വൈകീട്ടും ഭക്ഷണം ലഭ്യമാക്കണം. സാധാരണ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍വെള്ളം നല്‍കണം.

കാലികളുടെ തലയിലും മുഖത്തും വെയില്‍ ഏറെനേരം കൊള്ളുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ ശരീരം നനച്ചുകൊടുക്കണം

പാലിന് ചുവപ്പ്, മഞ്ഞ നിറങ്ങള്‍ കണ്ടാല്‍ കാലികളെ ഡോക്ടറെ കാണിക്കണം.


സൂര്യതാപം: ലക്ഷണങ്ങള്‍


ക്ഷീണം, കടുത്തദാഹം, സംഭ്രമം, തളര്‍ച്ച, ബോധക്ഷയം.

തളര്‍ന്നുവീഴുന്ന ആളിന് പൊള്ളുന്നചൂട് അനുഭവപ്പെടും.

തളര്‍ന്നുവീണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊലിപ്പുറത്ത് കരുവാളിപ്പോ ചുവന്ന പാടുകളോ ഉണ്ടാകാം.


പ്രാഥമികചികിത്സ


വെയിലേറ്റ് തളര്‍ന്നുവീഴുന്നയാളിനെ ഉടന്‍ തണലത്തേക്ക് മാറ്റിക്കിടത്തി വൈദ്യസഹായം ലഭ്യമാക്കണം.

ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെങ്കില്‍ ഉടനടി ആസ്​പത്രിയിലെത്തിക്കണം.

ശുദ്ധജലം, ഒരുനുള്ള് ഉപ്പും പഞ്ചസാരയും ചേര്‍ത്തവെള്ളം എന്നിവ നല്‍കാം. തണുത്ത വെള്ളം കൊടുക്കരുത്.

ശരീരം ശുദ്ധജലംകൊണ്ട് കഴുകുകയോ മുഖത്ത് വെള്ളംതളിക്കുകയോ വേണം. തണുപ്പിച്ചവെള്ളം ഉപയോഗിക്കരുത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/