ബിഡദി ധ്യാനപീഠ ആശ്രമത്തിന് നോട്ടീസ് നല്കി

Posted on: 11 Mar 2010



സ്വാമി നിത്യാനന്ദയ്‌ക്കെതിരെ നടപടി


ബാംഗ്ലൂര്‍: ലൈംഗിക അപവാദത്തില്‍പ്പെട്ട സ്വാമി നിത്യാനന്ദയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നടപടി തുടങ്ങി. ബിഡദിയിലെ ധ്യാനപീഠം ആശ്രമം കൃഷിഭൂമി നിയമം മറികടന്നാണ് നിര്‍മിച്ചതെന്ന് കാണിച്ച് രാമനഗര്‍ തഹസില്‍ദാര്‍ ബുധനാഴ്ച നോട്ടീസ് നല്‍കി. ആശ്രത്തിനായി വാങ്ങിയ 22 ഏക്കര്‍ സ്ഥലം കൃഷിഭൂമിയാണെന്നും ഇതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥലം കൈയേറിയാണ് ആശ്രമം പണിതതെന്ന് നേരത്തേ തന്നെ പരിസരവാസികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. 100 ഏക്കറോളം വരുന്ന സ്ഥലത്തില്‍ 40 ഏക്കര്‍ രണ്ട് വ്യക്തികള്‍ ദാനമായി ആശ്രമത്തിന് നല്കിയതാണ്.

അതേസമയം, സ്വാമി നിത്യാനന്ദയ്‌ക്കെതിരെയുള്ള കേസ് തമിഴ്‌നാട് കര്‍ണാടകയ്ക്കു കൈമാറിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആചാര്യ പറഞ്ഞു. മാര്‍ച്ച് എട്ടിന് കേസ് കര്‍ണാടകയ്ക്കു കൈമാറുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക വിവാദം പുറത്ത് വന്ന ഉടനെത്തന്നെ ആശ്രമത്തില്‍ വനംവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ചന്ദനത്തടികള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ സ്വാമിയ്‌ക്കെതിരെ കര്‍ണാടകയില്‍ കേസില്ലാത്തതിനാല്‍ നിയമ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞു.

വിവാദ സിഡി ബിഡദിയിലെ ആശ്രമത്തില്‍ നിന്നാണ് പകര്‍ത്തിയതെന്ന ആശ്രമത്തിലെ അന്തേവാസിയായിരുന്ന ലെനിന്‍ കറുപ്പന്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് കേസ് ബാംഗ്ലൂര്‍ പോലീസിനു കൈമാറാന്‍ തമിഴ്‌നാട് പോലീസ് തയ്യാറായത്.

ഭൂമി കൈയേറിയാണ് ആശ്രമം പണിതതെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആചാര്യ വ്യക്തമാക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/