ഓസ്‌ട്രേലിയയില്‍ കുഞ്ഞിന്റെ മരണം: ടാക്‌സി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Posted on: 11 Mar 2010



മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദമ്പതിമാരുടെ മൂന്നു വയസ്സുകാരനായ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ ദിലന്‍ ഗുര്‍സ്‌വാക് കുറ്റം സമ്മതിച്ചു. മെല്‍ബണിലെ ഡേവിഡ് സ്ട്രീറ്റില്‍ ദമ്പതിമാര്‍ താമസിച്ച അതേ വീട്ടിലാണ് ദിലനും കുടുംബവും കഴിഞ്ഞിരുന്നത്. ഇയാള്‍ വീടിന്റെ വാതില്‍ പെട്ടെന്ന് തുറന്നപ്പോള്‍ തട്ടി താഴെ വീണ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പരിഭ്രമിച്ച താന്‍ എന്തുചെയ്യുമെന്നറിയാതെ കുട്ടിയെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച് 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയാണുണ്ടായതെന്ന് പ്രതി മൊഴി നല്‍കിയതായി മെല്‍ബണ്‍ പോലീസ് പറഞ്ഞു. തക്കസമയത്ത് കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഫോറന്‍സിക് വിദഗ്ദ്ധര്‍ ഡിലന്റെ കാറില്‍ പരിശോധന നടത്തി. ഡിക്കിയില്‍ ശ്വാസം കിട്ടാതെയോ കാര്‍ബണ്‍മോണോകൈ്‌സഡ് ശ്വസിച്ചോ ആകാം മരണമെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ സംശയിക്കുന്നു.

ഇതിനിടെ, കുഞ്ഞിന്റെ മരണത്തിനുത്തരവാദിയായ ദിലന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണമെന്ന് അച്ഛന്‍ ഹര്‍ജിത് സിങ് ആവശ്യപ്പെട്ടു. കുട്ടിയുടെ മൃതദേഹം വിട്ടുകിട്ടിയ ഉടന്‍തന്നെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബുകാരായ ഹര്‍ജിത്‌സിങ്-ഹര്‍പ്രീത് കൗര്‍ ദമ്പതിമാരുടെ മകനായ ഗുര്‍ഷന്‍ സിങ് ചന്നയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/