മില്‍മയ്ക്ക് മാത്രം പാലില്ല: ഭരണസമിതിക്കാരുടെ സംഘങ്ങളിലെ പാല്‍ സ്വകാര്യവിപണിയില്‍

Posted on: 08 Mar 2010



തിരുവനന്തപുരം: മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളിലും പാല്‍ പ്രതിസന്ധി രൂക്ഷമാവുമ്പോഴും മില്‍മ ഭരണസമിതി അംഗങ്ങളുടെ സംഘങ്ങളിലെ പകുതിയിലേറെ പാലും വിറ്റ് പോകുന്നത് സ്വകാര്യ വിപണിയില്‍. ഇതോടെ ക്ഷീര സംഘങ്ങളില്‍ നിന്ന് 25 ശതമാനം മില്‍മയ്ക്ക് അധികം പാല്‍ സംഭരിക്കാമെന്ന മന്ത്രി സി. ദിവാകരന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

സംസ്ഥാനത്ത് മില്‍മയുടെ പാല്‍ സംഭരണം താളം തെറ്റുന്നതിനിടെ മൂവായിരത്തിലേറെ വരുന്ന ക്ഷീരസംഘങ്ങള്‍ പാല്‍വില ലിറ്ററിന് രണ്ടുരൂപ മുതല്‍ മൂന്നുരൂപവരെ കൂട്ടി. പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടണമെന്ന് മില്‍മ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടയ്ക്ക് അംഗ സംഘങ്ങള്‍ പാല്‍വില കൂട്ടിയത് സര്‍ക്കാരിനെ പാല്‍വില കൂട്ടാന്‍ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ആക്ഷേപമുണ്ട്.

വേനലായതോടെ മില്‍മ കേരളത്തില്‍ സംഭരിക്കുന്ന പാലിന്റെ അളവ് ആറ് ലക്ഷം ലിറ്ററായി കുറഞ്ഞു. രണ്ടുമാസം മുന്‍പുള്ള കണക്കനുസരിച്ച് ഏകദേശം ഒന്നരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി. എന്നാല്‍ മൂവായിരത്തോളം വരുന്ന മില്‍മയുടെ അംഗസംഘങ്ങളും സംഭരിക്കുന്ന പാലിന്റെ പകുതിയിലേറെയും സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നതാണ് മില്‍മയ്ക്ക് പാല്‍ ലഭിക്കാതിരിക്കുന്നതിന് കാരണം.

മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പ്രസിഡന്റായിരിക്കുന്ന വയനാട്ടിലെ തെന്നേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 300 മുതല്‍ 400 ലിറ്റര്‍ പാല്‍വരെ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ബി.പി. ഗോപിനാഥപിള്ള പ്രസിഡന്റായ കോഴിക്കോട് ജില്ലയിലെ മുക്കം ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പ്രതിദിനം 400 - 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു. കൊച്ചി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.പി. ജയന്‍ പ്രസിഡന്റായ നോര്‍ത്ത് പറവൂര്‍ ഇലന്തിക്കര ക്ഷീര സംഘത്തില്‍ പ്രതിദിനം സംഭരിക്കുന്ന 300 ലിറ്റര്‍ പാലിന്റെ പകുതിയും പ്രദേശത്തുതന്നെ വിറ്റഴിക്കുകയാണ്.

പാല്‍ക്ഷാമം അതിരൂക്ഷമായ തിരുവനന്തപുരത്ത് മേഖലാ യൂണിയന്റെ ചെയര്‍മാന്‍ കല്ലട രമേശ് പ്രസിഡന്റായ ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 400 - 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വിറ്റഴിക്കുന്നു. മില്‍മയുടെ ഒന്‍പത് ഭരണസമിതിയംഗങ്ങള്‍, മേഖലാ യൂണിയനുകളിലെ 36 ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെയും ക്ഷീര സംഘങ്ങളിലെ ആഭ്യന്തര പാല്‍ സംഭരണത്തിന്റെ പകുതിയും സ്വകാര്യ മേഖലയില്‍ വിറ്റുപോവുകയാണ്.

മില്‍മയുടെ പാല്‍ പ്രതിസന്ധി പരിഹരിക്കാനായി മന്ത്രി സി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ഷീരസംഘങ്ങളിലെ 'ലോക്കല്‍ സെയില്‍' തടഞ്ഞ് 25 ശതമാനം മില്‍മയ്ക്ക് അധികപാല്‍ സംഭരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ രണ്ടുമാസം പിന്നിടുമ്പോഴും ആഭ്യന്തര പാല്‍സംഭരണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ മില്‍മയ്ക്കായില്ല. ഇതിനിടയിലാണ് മില്‍മ ഭരണസമിതിക്കാര്‍ ഉള്ള അംഗസംഘങ്ങളില്‍ മൂന്ന് രൂപവരെ പാല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/