കേന്ദ്രവും വഞ്ചിച്ചു; മുല്ലപ്പെരിയാര്‍ സമരസമിതി

Posted on: 06 May 2012



കെ.ചപ്പാത്ത് (ഇടുക്കി): മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച കേന്ദ്ര ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരായിരുന്ന രണ്ട് വിദഗ്ധരെ ഉന്നതാധികാര സമിതിയംഗങ്ങളാക്കിയതിലൂടെ കേന്ദ്രസര്‍ക്കാരാണ് കേരളത്തിലെ ജനങ്ങളെ ആദ്യം വഞ്ചിച്ചതെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി അടിയന്തര കേന്ദ്രകമ്മിറ്റിയോഗം കുറ്റപ്പെടുത്തി.

ഇതേ വിദഗ്ധര്‍ ഉള്‍പ്പെട്ട കേന്ദ്ര പഠനസംഘമാണ് 2001ല്‍ ബേബിഡാം ബലക്ഷയമാണെന്ന് കണ്ടെത്തിയത്. ഒരു ബലപ്പെടുത്തലും നടത്താതിരുന്നിട്ടും 2012 ആയപ്പോള്‍ ബേബിഡാം ബലവത്താണെന്നാണ് ഇവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും.

തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പുതിയ ടണല്‍ നിര്‍മ്മിക്കണമെന്ന നിര്‍ദേശമുണ്ടായതില്‍ ദുരൂഹതയുണ്ട്. കേരളം ഭരിച്ച എല്‍.ഡി.എഫ്., യു.ഡി.എഫ്. ഗവണ്‍മെന്റുകളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണിത്. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ മുന്‍ചെയര്‍മാന്‍ സി.പി.റോയി ഇടക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന നിര്‍ദേശമാണിത്. ഈ നിര്‍ദേശവുമായി ഇദ്ദേഹം ജസ്റ്റിസ് കെ.ടി.തോമസിനെ നേരില്‍ക്കണ്ട് പലപ്രാവശ്യം ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. റോയിയുടെ സമ്മര്‍ദം ജസ്റ്റിസ് കെ.ടി.തോമസിനുമേലുണ്ടായിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ടണല്‍ നിര്‍ദേശം എങ്ങനെ വന്നു എന്ന് സര്‍ക്കാര്‍ ഗൗരവമായി കാണണം. റോയിക്കെതിരെ അന്വേഷണം വേണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെയും യു.പി.എ. അദ്ധ്യക്ഷയെയും അടിയന്തരമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ സമരം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/