തോട്ടം കൈയേറ്റം നഗ്‌നമായ നിയമലംഘനം - വീരേന്ദ്രകുമാര്‍

Posted on: 09 Feb 2010



തിരുവനന്തപുരം: നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ജനതാദള്‍ (എസ്) നേതാവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തന്റെ തോട്ടം കൈയേറിയതിലൂടെ സി.പി.എം. നടത്തിയിരിക്കുന്നതെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.

ഈ ഭൂമിയിലേക്ക് ആരും അതിക്രമിച്ചു കയറാതെ നോക്കണമെന്ന് ഹൈക്കോടതി നേരത്തെ പോലീസിന് നിര്‍ദ്ദേശം നല്‍കിയതാണ്. സംരക്ഷണം നല്‍കേണ്ട പോലീസ് നോക്കിനില്‍ക്കെയാണ് സി.പി.എം. ജില്ലാസെക്രട്ടറി സി.കെ. ശശീന്ദ്രനും ഒരുപറ്റം അനുയായികളും അത് ലംഘിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള നോട്ടീസുകളും അഡ്വ. ജോര്‍ജ് പോത്തനു നല്‍കിയിട്ടില്ല. 1977-ല്‍ തോട്ടം മൊത്തമായും പ്ലാന്‍േറഷനാണെന്നും ഒട്ടും മിച്ചഭൂമിയില്ലെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് വ്യക്തമാക്കിയതാണ്. 2008 ആഗസ്ത് 28ന് ഭൂമി ഒരു കാരണവശാലും ഏറ്റെടുക്കാന്‍ പാടില്ലെന്ന് ജില്ലാകളക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അഡ്വ. ജോര്‍ജ് പോത്തന്‍ യു.ഡി.എഫ്. പക്ഷത്തേക്ക് മാറിയപ്പോള്‍ ജില്ലാപഞ്ചായത്ത് ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലല്ലാതായി. അന്നുമുതലേ സി.പി.എം. ഇദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയിരുന്നു. തിങ്കളാഴ്ചത്തെ തോട്ടം കൈയേറ്റവും അതിന്റെ ഭാഗം തന്നെയാണ്. കോടതികളെയും മറ്റു സംവിധാനങ്ങളെയും പാര്‍ട്ടി മുഖവിലയ്ക്ക് എടുക്കുന്നേയില്ല. ഇതു ഫാസിസമാണ്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ് ഇപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടറിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/