ദമാസ്‌കസ്: സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ അലെപ്പോയില്‍ സുരക്ഷാസൈനികരുടെ ആസ്ഥാനത്തിനടുത്ത് നടന്ന ബോംബ് സേ്ഫാടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 175 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സുരക്ഷാഭടന്മാരും സാധാരണജനങ്ങളും ഉള്‍പ്പെടും.
സായുധരായ ഭീകരവാദിസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ഔദ്യോഗിക ടെലിവിഷന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാറാണ് സേ്ഫാടനത്തിന് പിന്നിലെന്ന് പ്രതിപക്ഷവും ആരോപിച്ചു.
സുരക്ഷാ ആസ്ഥാനത്തിന് സമീപം രണ്ട് സേ്ഫാടനങ്ങളാണ് നടന്നതെന്ന് ഔദ്യോഗിക ടെലിവിഷന്റെ വാര്‍ത്തയില്‍ പറഞ്ഞു. സേ്ഫാടനം നടന്നതിനടുത്ത് തന്നെയാണ് അലെപ്പോ പോലീസ് സ്റ്റേഷന്‍. സേ്ഫാടനത്തിന്റെ ആഘാതം തൊട്ടടുത്ത പാര്‍ക്കിലുമുണ്ടായി. ഇവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളും മരിച്ചവരില്‍പ്പെടുമെന്ന് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
സിറിയയിലെ പ്രക്ഷോഭത്തിനിടയിലും ഏറ്റവും കുറച്ച് പ്രതിഷേധവും അക്രമവും മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണ് അലെപ്പോ. പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ സര്‍ക്കാറിനെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിനിടയില്‍ കഴിഞ്ഞ മൂന്നുമാസങ്ങളിലായി നൂറോളം പേര്‍ മരിച്ചു. ഡിസംബര്‍ 23 നും ജനവരി ആറിനും 20 നുമായി നടന്ന രണ്ട് മനുഷ്യബോംബാക്രമണങ്ങളിലായി മാത്രം 70പേരാണ് കൊല്ലപ്പെട്ടത്.