LATEST NEWS

Loading...

Custom Search
+ -

കുന്താപുരം എം.എല്‍.എ. ഹാലഡി ശ്രീനിവാസ ഷെട്ടി രാജിവെച്ചു

പി. സുനില്‍ കുമാര്‍

Posted on: 18 Jul 2012

 

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഭാഗീയത അവസാനിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഫലം കാണുന്നില്ല. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹാലഡി ശ്രീനിവാസ ഷെട്ടി എം.എല്‍.എ. സ്ഥാനം രാജിവെച്ചു. രാജിതീരുമാനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി സുരേഷ് കുമാര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. സ്പീക്കര്‍ കെ.ജി. ബൊപ്പയ്യയ്ക്ക് ചൊവ്വാഴ്ച ഉച്ചയോടെ ശ്രീനിവാസ റെഡ്ഡി രാജിക്കത്ത് നല്‍കി. സ്പീക്കര്‍ രാജി സ്വീകരിച്ചതായി ഷെട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തീരദേശ മണ്ഡലമായ കുന്താപുരത്ത് നിന്ന് നാലു തവണ എം.എല്‍.എ.യായ ശ്രീനിവാസ ഷെട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്ന് മണ്ഡലത്തില്‍ അനുയായികള്‍ കഴിഞ്ഞ ദിവസം ബന്ദ് നടത്തിയിരുന്നു. അനുയായികളുടെ വികാരം കണക്കിലെടുത്താണ് രാജിയെന്ന് ഷെട്ടി പറഞ്ഞു. സുള്ള്യ മണ്ഡലത്തില്‍ നിന്നുള്ള അംഗാരയും എം.എല്‍.എ. സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കരുണാകര റെഡ്ഡിയുടെ നേതൃത്വത്തില്‍ 20 എം.എല്‍.എ.മാര്‍ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് എം.എല്‍.എ.യുടെ രാജി. വകുപ്പുവിഭജനത്തിലെ അതൃപ്തിയും മന്ത്രിമാര്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയതോടെ പ്രതിസന്ധി തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് നേതാക്കള്‍.

മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെ പക്ഷത്തുള്ള എം.എല്‍.എ.മാര്‍ ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സദാനന്ദ ഗൗഡയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പത്ത് മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് ഇവരുടെ അവകാശ വാദം. മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ യെദ്യൂരപ്പാ പക്ഷം സ്വന്തമാക്കിയെന്നാണ് ആരോപണം. അതിനിടെ മന്ത്രിസഭാ രൂപവത്കരണത്തില്‍ അതൃപ്തിയുള്ള എം.എല്‍.എ.മാരെ പാട്ടിലാക്കാന്‍ ജനതാദള്‍ ശ്രമം ആരംഭിച്ചു. ഹാലഡി ശ്രീനിവാസ ഷെട്ടി ജനതാദളില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായതിനിടയിലാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുമായി ഷെട്ടി രഹസ്യ ചര്‍ച്ച നടത്തിയതായാണ് പ്രചാരണം. എന്നാല്‍ തിരക്കുപിടിച്ച് തീരുമാനമെടുക്കില്ലെന്നും തത്കാലം ബി.ജെ.പി.യില്‍ തുടരാനാണ് തീരുമാനമെന്നും ശ്രീനിവാസ ഷെട്ടി പറഞ്ഞു.

തീരദേശ മണ്ഡലങ്ങളില്‍ നിന്നുള്ള എം.എല്‍.എ.മാരെയാണ് ജനതാദളും കോണ്‍ഗ്രസ്സും നോട്ടമിട്ടിരിക്കുന്നത്. 'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് 30-ഓളം നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതിനാല്‍ ഇത്തവണ വളരെ ശ്രദ്ധയോടെ മാത്രമേ തീരുമാനമെടുക്കൂ' -കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. പരമേശ്വര്‍ പറഞ്ഞു.

ബി.ജെ.പി. വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ച മുന്‍ മന്ത്രി ബി. ശ്രീരാമുലുവും ബി.ജെ.പി.യിലെ അതൃപ്തരായ എം.എല്‍.എ.മാരുമായി ബന്ധപ്പെടുന്നുണ്ട്. ബി.ജെ.പി. എം.എല്‍.എ.മാരില്‍ ചിലര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശ്രീരാമുലുവും വ്യക്തമാക്കി.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രമായും സദാനന്ദ ഗൗഡ പക്ഷത്തിന്റെ നീക്കത്തെ വിലിയിരുത്തുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുമെന്നാണ് അറിയുന്നത്.



(0%) (0 Votes)

 

 

Other News in this Section